ജയന് അന്ന് പ്രതിഫലം 500 രൂപയാണ്! മെയിൻ വില്ലനായപ്പോള്‍ 1000 രൂപയായി, അത്രയും നല്ലൊരു മനുഷ്യനാണെന്ന് നിർമാതാവ്
നടന്‍ ജയന്റെ വേര്‍പാട് ഇന്നും തെന്നിന്ത്യന്‍ സിനിമാലോകം മറക്കില്ല. കേരളത്തിലടക്കം ഇത്രയധികം കോളിളക്കം സൃഷ്ടിച്ചൊരു മരണമുണ്ടായിട്ടില്ലെന്ന് വേണം പറയാന്‍. അത്രത്തോളം ആരാധക പിന്‍ബലമുള്ള നടനായിരുന്നു ജയന്‍. വില്ലനായിട്ടും ചെറിയ വേഷങ്ങള്‍ ചെയ്തും അഭിനയ രംഗത്ത് സജീവമായിരുന്ന താരം കോളിളക്കം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് മരിക്കുന്നത്.
സിനിമയ്ക്ക് വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറായിരുന്ന ജയന്‍ ആക്ഷന്‍ രംഗങ്ങളിലാണ് മിന്നിച്ചത്. തന്റെ സിനിമകളില്‍ ഡ്യൂപ്പ് പോലും വേണ്ടെന്ന നിലപാടാണ് താരത്തെ മരണത്തിലേക്ക് എത്തിച്ചത്. ജയന്റെ ഹെലികോപ്ടര്‍ അപകടം ഇന്നും വലിയ ചര്‍ച്ചാവിഷയമാണ്. അതേ സമയം ജയനെ കുറിച്ച് പഴയകാല നിര്‍മാതാവ് എസ് പ്രഭു പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്.

അന്ന് സിനിമയില്‍ തുടക്കക്കാരനായിരുന്ന ജയന്‍ തന്റെ അടുത്ത് ചാന്‍സ് ചോദിച്ച് വന്നതിനെ പറ്റിയും തന്റെ സിനിമയില്‍ ചെറിയ വേഷം കൊടുത്തതിനെ കുറിച്ചുമൊക്കെ നിര്‍മാതാവ് പ്രഭു മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ജയന് താന്‍ ആദ്യമായി കൊടുത്ത പ്രതിഫലം എത്രയാണെന്നും നിര്‍മാതാവ് വെളിപ്പെടുത്തി.
'ജയന്‍ അന്ന് ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഞാനൊരു പടം നിര്‍മ്മിച്ച് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എന്റെ അടുത്ത് വന്നു. എന്നിട്ട് എന്റെ പേര് കൃഷ്ണന്‍ നായര്‍ എന്നാണ്, സിനിമയില്‍ ജയന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. എനിക്ക് സാറിന്റെ കൂടെ സിനിമയില്‍ വര്‍ക്ക് ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്ന് പറഞ്ഞു. ഈ പടം തീരാറായി. അടുത്ത പടത്തില്‍ തരാമെന്നും പറഞ്ഞു.

ആ കാലത്ത് ജയന്‍ വില്ലന്‍ വേഷമാണ് ചെയ്തിരുന്നത്. ഏത് വേഷമാണെങ്കിലും കുഴപ്പമില്ലെന്നാണ് പുള്ളി പറഞ്ഞത്. അഞ്ഞൂറ് രൂപയായിരുന്നു ജയന് അന്ന് പ്രതിഫലമായി കൊടുത്തത്. ആ പരിചയത്തിലൂടെ വേറെയും സിനിമകളില്‍ വേഷം കൊടുത്തു. അടവുകള്‍ പതിനെട്ട് എന്ന പടത്തില്‍ ജയന്‍ മെയിന്‍ വില്ലനായി. അപ്പോഴെക്കും പ്രതിഫലം ആയിരമായി.
ജയന്‍ ജെന്റില്‍മാന്‍ ആണ്. പ്രേം നസീറിന് ശേഷം ഇത്രയും നല്ലൊരു ആര്‍ട്ടിസ്റ്റിനെ ഞാന്‍ കണ്ടിട്ടില്ല. സത്യനും അങ്ങനെയായിരുന്നു. സിനിമയിലേക്ക് വിളിച്ചില്ലെന്നുള്ള പരാതിയൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് കുറേ സിനിമകളില്‍ അഭിനയിച്ച് ജയന്‍ ശ്രദ്ധേയനായി. ഇടയ്ക്ക് അദ്ദേഹത്തിനൊരു ആക്‌സിഡന്റ് സംഭവിച്ചു. ആ സമയത്ത് എന്നെയാണ് വിളിച്ചത്.
എനിക്കൊരു ആക്‌സിഡന്റ് പറ്റി, എന്നെയൊന്ന് സഹായിക്കണമെന്ന് പറഞ്ഞാണ് വിളിച്ചത്. ഞാന്‍ കാറും കൊണ്ട് പോയി ആശുപത്രിയില്‍ കൊണ്ട് പോയി. എന്നിട്ട് തിരികെ റൂമില്‍ എത്തിച്ചു. അദ്ദേഹത്തിന്റെ കാര്‍ മെക്കാനിക്കിനെ വിളിച്ച് ഏല്‍പ്പിക്കുകയും ചെയ്തു. നല്ലൊരു മനുഷ്യനായിരുന്നു. കോളിളക്കം അദ്ദേഹത്തിന്റെ അവസാന ചിത്രമായതില്‍ വളരെ സങ്കടമുണ്ടെന്നും', നിര്‍മാതാവ് പ്രഭു വ്യക്തമാക്കുന്നു.
കേവലം നാല്‍പ്പത്തിയൊന്ന് വയസ് മാത്രമുള്ളപ്പോഴായിരുന്നു ജയന്‍ സിനിമാ ചിത്രീകരണത്തിനിടയുള്ള അപകടത്തില്‍ മരിക്കുന്നത്. 1980 നവംബര്‍ പതിനാറിനായിരുന്നു നടന് അപകടം സംഭവിക്കുന്നത്. കോളിളക്കം എന്ന സിനിമയിലെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെ ഹെലികോപ്ടറില്‍ നിന്നും പിടി വിട്ട് താഴേക്ക് വീഴുകയായിരുന്നു. സുരക്ഷയൊന്നുമില്ലാത്തതിനാല്‍ താരത്തിന് ഗുരുതരമായ പരിക്ക് പറ്റുകയും മരിക്കുകയുമായിരുന്നു.


Click it and Unblock the Notifications











