'ആർക്കുമങ്ങനെ സംഭവിക്കരുതെന്നായിരുന്നു വാണി പറഞ്ഞത്; പക്ഷെ അവർക്കും അത് തന്നെ സംഭവിച്ചു'; സുഹൃത്ത്
സംഗീത ലോകത്തിന് തീരാ നഷ്ടമായിരിക്കുകയാണ് വാണി ജയറാമിന്റെ വിയോഗം. ഒരു കാലത്ത് തെന്നിന്ത്യൻ പിന്നണി ഗാന രംഗത്ത് തരംഗം സൃഷ്ടിച്ച വാണി ജയറാമിന്റെ ശബ്ദത്തിൽ നിരവധി അനശ്വര ഗാനങ്ങൾ പിറന്നു. വാർധക്യത്തിലും വാണിയുടെ സ്വര മാധുര്യം പോയിരുന്നില്ല.
1983, പുലുമുരുകൻ തുടങ്ങിയ സിനിമകളിൽ വാണി ജയറാം ആലപിച്ച ഗാനങ്ങൾ ഇതിന് ഉദാഹരമാണ്. ചെന്നെെയിലെ വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തറലിൽ വീണ നിലയിലായിരുന്നു മൃതദേഹം.
തലയ്ക്ക് പരിക്കുണ്ട്. ഭർത്താവിന്റെ മരണ ശേഷം ഒറ്റയ്ക്കാണ് വാണി ജയറാം വീട്ടിൽ കഴിഞ്ഞിരുന്നത്. 2018 ലാണ് വാണി ജയറാമിന്റെ ഭർത്താവ് ടിഎസ് ജയരാമൻ മരിക്കുന്നത്. ഇതിന് ശേഷം വീട്ടിൽ പകൽ സമയത്ത് വീട്ടു ജോലിക്കാർ വരുന്നതൊഴിച്ചാൽ വാണി ജയറാം ഒറ്റയ്ക്കായിരുന്നു.
ഇപ്പോഴിതാ വാണി ജയറാമിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇവരുടെ അടുത്ത സുഹൃത്തും തമിഴ് സിനിമാ സംവിധായകനും നടനുമായ വെെ ജി മഹേന്ദ്രൻ. നീണ്ട 50 വർഷമായി വാണിയെ തനിക്കറിയാമായിരുന്നെന്ന് കുടുംബ സുഹൃത്തായ ഇദ്ദേഹം പറയുന്നു. ഇന്ത്യാ ഗ്ലിറ്റ്സ് തമിഴിനോടാണ് പ്രതികരണം. വാണി ജയറാമിന്റെ സംഗീത കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.

'അവർക്ക് അവസരം കൊടുത്ത വസന്ത് ദേശായ് എന്ന പ്രശസ്ത മ്യൂസിക് ഡയരക്ടറുണ്ട്. ഹിന്ദിയിലെ മുൻനിര മ്യൂസിക് ഡയരക്ടർ. അവർ മരിച്ചപ്പോൾ വാണി ഇങ്ങനെ എന്നോട് പറഞ്ഞിരുന്നു എത്ര വലിയ മ്യൂസിക് ഡയരക്ടറാണ് ലിഫ്റ്റിൽ കുടുങ്ങിയാണ് മരിച്ചത്, ആർക്കും ഇങ്ങനെ വരാൻ പാടില്ലെന്ന്.
'അതു തന്നെയാണ് ഇപ്പോൾ എനിക്കും തോന്നുന്നത്. വസന്ത് ദേശായ് അവർക്ക് ഗുരുവിനെ പോലെയാണ്. വസന്ത് ദേശായ് അവർക്ക് ഗുരുവിനെ പോലെയായിരുന്നു. വാണി അടുത്താരുമില്ലാതെ അവര് വിട പറഞ്ഞു എന്നത് ദുഖകരമാണ്'
'സംഗീതത്തെ പറ്റി വലിയ അറിവ് അവർക്കുണ്ടായിരുന്നു. ഏത് മ്യൂസിക് ഡയരക്ടറോടും ചോദിച്ച് നോക്കൂ. കഠിനമായ ഒരു പാട്ട് അവർക്ക് വളരെ എളുപ്പമായിരുന്നു. അവരത്രയും ട്രെയിൻഡ് ആയിരുന്നു. ശബ്ദവും വളരെ ഇമ്പമാർന്നതായിരുന്നു'

'പൊതുവെ കർണാടിക് പാട്ടുകാർക്ക് സിനിമാ പാട്ടുകൾ ശരിയാവില്ല. വാണി ജയറാമിന് ആ രണ്ട് ശൈലിയും അറിയാമായിരുന്നു. പി സുശീല, എസ് ജാനകി, ലാലീശ്വരി തുടങ്ങിയവരുടെ കാലഘട്ടത്തിൽ അടുത്തയാളായി അവർക്ക് ഉയർന്ന് വരാൻ കഴിഞ്ഞത് കഴിവ് കൊണ്ടാണ്'
'പത്മഭൂഷൺ അവർ പ്രതീക്ഷിച്ചിരുന്നോ എന്നറിയില്ല. പക്ഷെ പ്രഖ്യാപിച്ചയുടനെ ഞാൻ ഫോണിൽ വിളിച്ച് പറഞ്ഞു. പാവം അന്ന് അവർക്ക് തൊണ്ടയടപ്പുണ്ടായിരുന്നു. ഞാൻ തമാശയായി പറഞ്ഞു ഏത് ശബ്ദത്തിനാണോ അവാർഡ് ലഭിച്ച് ആ ശബ്ദം ഇന്ന് ശരിയല്ലല്ലോയെന്ന്. അവർ ചിരിച്ചു. നാലഞ്ച് ദിവസമായി സുഖമില്ല സംസാരിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു. ഞങ്ങളെല്ലാവരും അവരെ സന്ദർശിക്കാൻ പ്ലാൻ ചെയ്യുകയായിരുന്നു,' വൈ ജി മഹേന്ദ്രൻ പറഞ്ഞതിങ്ങനെ.
സിനിമാ, ഗാന രംഗത്തെ നിരവധി പ്രമുഖർ വാണി ജയറാമിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. മലയാള സിനിമയിൽ നിരവധി ഗാനങ്ങൾ ആലപിച്ചെങ്കിലും വാണി ജയറാമിന് വേണ്ടത്ര അംഗീകാരം കേരളത്തിൽ നിന്ന് ലഭിച്ചില്ലെന്ന് മരണ ശേഷം അഭിപ്രായമുയരുന്നുണ്ട്. അതേസമയം അവാർഡുകളെ തേടിപ്പോയ വ്യക്തിയല്ല താനെന്നും സംഗീതത്തിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്നും വാണി ജയറാം നേരത്തെ നിരവധി അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











