സൗഹൃദം അമിതമായി, സെറ്റിലേക്ക് വരിക മാഫിയയെ പോലെ; കലാഭവൻ മണിക്ക് സംഭവിച്ച പിഴവിതെന്ന് സംവിധായകൻ
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത കലാകാരനായാണ് അന്തരിച്ച നടൻ കലാഭവൻ മണിയെ മലയാളികൾ കാണുന്നത്. മികച്ച നടൻ, ഗായകൻ, കൊമേഡിയൻ തുടങ്ങി എല്ലാ നിലകളിലും പ്രശസ്തനായ മണിയുടെ വേർപാട് ഇന്നും സിനിമാ ലോകത്ത് സംസാര വിഷയം ആവാറുണ്ട്. 2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി അപ്രതീക്ഷിതമായി മരണപ്പെടുന്നത്. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
കലാഭവൻ മണിയുടെ ജീവിതത്തെ സംബന്ധിച്ചും മരണത്തെ സംബന്ധിച്ചും പലപ്പോഴും പല വാദങ്ങൾ ഉയരാറുണ്ട്. നടന്റെ സുഹൃദ് വലയം കരിയറിനെയും ജീവിതത്തെയും ബാധിച്ചെന്ന് നേരത്തെ പലരും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ കലാഭവൻ മണിയെ പറ്റി സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട്.

കലാഭവൻ മണിയുടെ സൗഹൃദ വലയം നടന്റെ ജീവിതത്തെ ബാധിച്ചിരുന്നെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിനോടാണ് പ്രതികരണം.
'മണി വന്ന് കഴിഞ്ഞാൽ പിന്നെ പെട്ടെന്ന് ഷൂട്ട് ചെയ്യും. എന്തും ചെയ്യും, ഫൈറ്റ് ആയാലും. ചാട്ടം ആയാലും. ഓട്ടം ആയാലും. വരുമ്പോൾ ഒരു ടീമോടെയാണ് വരുന്നത്. ഒരു ഫ്രണ്ട് കാണും. ഒരാൾ കുറി തൊട്ടാൽ എല്ലാവരും കുറി തൊടും. മാഫിയകൾ വരുമ്പോലെയാണ് വരിക. എല്ലാവരും പാവങ്ങളുമാണ്. സെറ്റിൽ അലങ്കാരമായാണ് വരിക. കറക്ട് ടെെമിന് വരും'

മണി റൂമെടുത്താൽ എല്ലാവരും ഒരുമിച്ചാണ് കിടക്കുക.സൗഹൃദത്തിന് ഓവറായി വില കൊടുത്തിരുന്ന ആളാണ്. പൈസ ഒരിക്കലും നിർമാതാക്കളിൽ നിന്ന് അധികം ചെലവഴിപ്പിച്ചിരുന്നില്ല. അതൊക്കെ മണി തന്നെ ചെയ്യും. ഓവറായുള്ള സൗഹൃദം മണിയുടെ ജീവിതത്തെ ബാധിച്ചെന്ന് വേണമെങ്കിൽ നമുക്ക് ചിന്തിക്കാം. സൗഹൃദം കൂടുമ്പോൾ അവരെ വിനോദിപ്പിക്കാൻ ചില കാര്യങ്ങൾ ചെയ്യും. ആ ചെയ്യുന്നതിന്റെ ചില കുഴപ്പങ്ങൾ മണിയുടെ ജീവിതത്തിലുണ്ടായി.

'മണി യഥാർത്ഥത്തിൽ നല്ലൊരു ആർട്ടിസ്റ്റ് ആണ്. അത് തിരിച്ചറിയുന്നത് മണിയുടെ മരണത്തിന് ശേഷമാണെന്ന് പോലും നമുക്ക് പറയേണ്ടി വരും.
എന്റെ മുന്നിൽ മണി ആർട്ടിസ്റ്റ് ആണ്, സ്റ്റേജിൽ അദ്ദേഹം പാട്ടുകാരനാണ്, മറ്റൊരാളുടെ മുന്നിൽ ഫൈറ്റർ ആണ്. മറ്റൊരാളെ സഹായിക്കുന്നതിൽ ഒരു പിശുക്കും കാണിക്കില്ലായിരുന്നു. മണിയുടെ മരണ വാർത്ത ടിവിയിൽ കണ്ടപ്പോൾ എന്റെ ഭാര്യ കരയുക ആയിരുന്നു'

'എന്റെ ചെറിയ മോൻ അമ്മ എന്തിനാണ് കരയുന്നത് അമ്മയുടെ ഭർത്താവ് അല്ലല്ലോ എന്ന് ചോദിച്ചു. കേരള സമൂഹത്തിൽ മണിയുടെ മരണം ഒരു വലിയ നഷ്ടം തന്നെയാണ്. കാരണം മണി ചെയ്തതിന്റെ എത്രയോ ഇരട്ടി മണിയിൽ നിന്നും കിട്ടേണ്ടിയിരുന്നു. സിനിമയ്ക്ക് മാത്രമല്ല. മറ്റ് മേഖലകളിലും. ഒരുപാട് ഉയരത്തിലേണ്ടതായിരുന്നു മണിയും കുടുംബവും. ചെറിയ പിഴവ് നടന് സംഭവിച്ചെന്നും സംവിധായകൻ പറഞ്ഞു'

കോമഡി വേഷങ്ങളിൽ തുടങ്ങി നായക നിരയിലേക്കെത്തിയ കലാഭവൻ മണി പിന്നീട് വില്ലൻ വേഷങ്ങളിലും തിളങ്ങി. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ആയിരുന്നു കലാഭവൻ മണി കാഴ്ച വെച്ചത്. ആമേൻ ആണ് കുറേക്കാലങ്ങൾക്ക് ശേഷം നടന് ലഭിച്ച ശ്രദ്ധേയ സിനിമകളിൽ ഒന്ന്.


Click it and Unblock the Notifications