പൃഥ്വിരാജ് മുതല്‍ കാളിദാസ് വരെ; ഇവര്‍ക്കെല്ലാം എളുപ്പമായിരുന്നോ? മലയാളത്തിലെ നെപ്പോട്ടിസം എങ്ങിനെ?
ഇപ്പോള്‍ സിനിമയില്‍ ചര്‍ച്ചാ വിഷയം നെപ്പോട്ടിസമാണ്. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയ്ക്ക് കാരണം ബന്ധുത്വ പക്ഷപാതമണെന്നാണ് പറയുന്നത്. അതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് ബോളിവുഡ് സിനിമാ ലോകത്ത് കോവിഡ് 19 നെക്കാള്‍ ചൂടുപിടിച്ച വാര്‍ത്ത.

അങ്ങനെ വരുമ്പോള്‍, മലയാളത്തില്‍ ഈ പറഞ്ഞ നെപ്പോട്ടിസം നടക്കുന്നുണ്ടോ എന്ന് തീര്‍ച്ചയായും പരിശോധിക്കണം. പൃഥ്വിരാജ് സുകുമാരന്‍ മുതല്‍ കാളിദാസ് ജയറാം വരെ ഒന്ന് നോക്കൂ. ഒരുപക്ഷെ സിനിമയിലേക്കുള്ള വരവ് എളുപ്പമായിരിക്കാം. എന്തെന്നാല്‍ ഓരോ താരപുത്രന്മാര്‍ക്കും സിനിമാ ഭാവി കാണാറുള്ളത് കൊണ്ട് തന്നെ ആദ്യത്തെ അവസരം ചിലപ്പോള്‍ കിട്ടിയേക്കാം. എന്നാല്‍ മലയാള സിനിമയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ അച്ഛന്റെ പേര് മാത്രം പോര.

അതിന് കുറേ അധികം തെളിവുകള്‍ പറയാന്‍ സാധിക്കും. ഏറ്റവുമാദ്യം പ്രേം നസീറിന്റെ മകന്റെ കാര്യം എടുക്കാം. നിത്യ ഹരിത നായകന്റെ മകന് സിനിമയില്‍ ഒരു വലിയ ഭാവി പ്രതീക്ഷിച്ചിരുന്നു. 1981 മുതല്‍ മലയാള സിനിമയില്‍ അഭിനയച്ചുകൊണ്ടിരിയ്ക്കുകയാണെങ്കിലും ഇതുവരെ അച്ഛന്റെ പേര് കൊണ്ട് ഒരു സിനിമയോ സ്ഥാനമോ ഷാനവാസിന് ലഭിച്ചിട്ടില്ല.

ഫഹദ് ഫാസിലിന്റെ അരങ്ങേറ്റം മറ്റൊരു ഉദാഹരണമാണ്. വാപ്പച്ചി വലിയ സംവിധായകനായത് കൊണ്ട് കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ എളുപ്പം അഭിനയത്തില്‍ നാന്ദി കുറിക്കാന്‍ സാധിച്ചു. എന്നാല്‍ സിനിമ വന്‍ പരാജയമായിരുന്നു. പിന്നീട് സിനിമ ഉപേക്ഷിച്ച് വിദേശത്ത് പോയ ഫഹദ് അഭിനയം നന്നായി പഠിച്ചിട്ടാണ് തിരിച്ചുവന്നത്. വാപ്പച്ചിയുടെ പേരോ പ്രശസ്തിയോ ഉപയോഗിക്കാതെ കഴിവ് കൊണ്ട് നേടിയതാണ്. ചാപ്പാ കരിശ് എന്ന ചിത്രം ഫഹദ് നേടിയെടുത്തത് വാപ്പച്ചിയുടെ പേരു കൊണ്ടല്ല.

സുകുമാരന്റെ മകനായത് കൊണ്ടല്ല രഞ്ജിത്ത് പൃഥ്വിരാജിനെ നന്ദനത്തിലെ നായകനാക്കിയത്. അഥവാ അങ്ങനെ ആയിരുന്നെങ്കില്‍ തന്നെ കഴിഞ്ഞ പതിനെട്ട് വര്‍ഷത്തോളം വിജയ - പരാജയങ്ങളെ നേരിട്ട് പൃഥ്വിയ്ക്ക് ഒരു ഇന്റസ്ട്രിയില്‍ നിലനില്‍ക്കാന്‍ കഴിയില്ലായിരുന്നു. സുകുമാരന്റെ മകന്‍ പൃഥ്വിരാജ് എന്നതില്‍ നിന്ന് മാറി പൃഥ്വിരാജിന്റെ അച്ഛന്‍ സുകുമാരന്‍ എന്ന് പറയും വിധം മാറ്റിയെടുത്തു പൃഥ്വിരാജ് തന്റെ സിനിമാ ജീവിതം. അങ്ങനെ അച്ഛന്റെ പേര് കൊണ്ടാണ് പൃഥ്വി വിജയം നേടിയെതെങ്കില്‍ ഇന്ദ്രജിത്തിനും അതേ സ്റ്റാര്‍ഡം ലഭിക്കണണായിരുന്നല്ലോ.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ വന്നത് മമ്മൂട്ടിയുടെ പേരിന്റെ നിഴലില്ല. ഒരുകൂട്ടം ചെറുപ്പക്കാര്‍ക്കൊപ്പമായിരുന്നു ദുല്‍ഖറിന്റെ തുടക്കം. സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം പുതുമുഖങ്ങളായിരുന്നു. മോഹന്‍ലാലിന്റെ മകനായത് കൊണ്ട് പ്രണവ് മോഹന്‍ലാലിന് സിനിമയിലേക്കുള്ള വരവ് എളുപ്പമായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള സിനിമകള്‍ക്ക് ആ പേരിന്റെ നിഴല്‍ പിന്തുണ നല്‍കിയില്ല എന്നത് സത്യം തന്നെയാണ്.

ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം, അബിയുടെ മകന്‍ ഷെയിന്‍ നിഗം, മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ്, പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍, കൃഷ്ണ കുമാറിന്റെ മകള്‍ അഹാന കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ക്കാര്‍ക്കും തന്നെ അച്ഛന്റെയോ അമ്മയുടെയോ പേരില്‍ മലയാള സിനിമയില്‍ അധികം അവകാശം എഴുതിക്കൊടുത്തിട്ടില്ല. അങ്ങനെ വേര്‍തിരിച്ച് സിനിമകളെ കണ്ടിട്ടുമില്ല.

ഇനി, സിനിമാ പാരമ്പര്യമില്ലാത്തവരെ മലയാള സിനിമ തഴയുന്നുണ്ടോ..? ജയസൂര്യയ്ക്കും നിവിന്‍ പോളിക്കും ടൊവിനോ തോമസിനും പാര്‍വ്വതിയ്ക്കും ആസിഫ് അലിയ്ക്കും ഒന്നും മലയാള സിനിമ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. സംവിധാന മേഖലയിലും മറ്റ് സാങ്കേതിക മേഖലയിലും തുടക്കക്കാരുടെ ഒഴുക്കായിരുന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ടത്. അമല്‍ നീരദിന്റെ ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പമായിരുന്നു. അമല്‍ നീരദിന് ഒരു സിനിമാ പാരമ്പര്യവുമില്ല. ബിഗ് ബി യുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെല്ലാം പുതുമുഖ താരങ്ങളായിരുന്നു.

അന്‍വര്‍ റഷീദ്, രാജീവ് രവി, ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍, ബേസില്‍ ജോസഫ്, മിഥുന്‍ മാനുവല്‍ തോമസ്, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങി ഒത്തിരി പുതിയ സംവിധായകന്‍ പാരമ്പര്യം അവകാശപ്പെടാനില്ലാതെ മലയാള സിനിമയില്‍ എത്തുകയും, സ്വാതന്ത്രത്തോടെ സിനിമകള്‍ ചെയ്യുകയും ചെയ്തു. അവയുടെ ജയ - പരാജയങ്ങളെ പക്ഷപാതത്തിന്റെ കണ്ണുകളിലൂടെ കാണാന്‍ പോലും ആരും ശ്രമിച്ചിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ തൊണ്ടി മുതലും ദൃക്‌സാക്ഷിയും , അങ്കമാലി ഡയറീസ്, മഹേഷിന്റെ പ്രതികാരം, പ്രേമം, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങള്‍ക്കൊന്നും മലയാള സിനിമയുടെ ചരിത്രമാവാന്‍ കഴിയില്ലായിരുന്നു.


Click it and Unblock the Notifications