'അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ? അത് നിന്റെ ഭർത്താവും മോളുമല്ലേ?'; ശ്വേതയുടെയും വിജയ് യേശുദാസിന്റെയും വീഡിയോ
മാതാപിതാക്കളുടെ വഴി പിന്തുടർന്ന് പിന്നണി ഗാനരംഗത്തേക്ക് എത്തി തങ്ങളുടേതായ ഇരിപ്പിടം കണ്ടെത്തിയവരാണ് വിജയ് യേശുദാസും ശ്വേത മോഹനും. രണ്ടുപേരും മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഗായകരാണ്. യേശുദാസും സുജാതയുമെല്ലാം ഒട്ടനവധി ഗാനങ്ങൾ ഒരുമിച്ച് പാടുകയും നിരവധി സ്റ്റേജ് ഷോകളിൽ പെർഫോം ചെയ്യുകയും ചെയ്തിട്ടുള്ളതിനാൽ ഇരുവരുടെയും കുടുംബങ്ങളഅ തമ്മിലും നല്ല സൗഹൃദമാണുള്ളത്. കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കൾ എന്നതിലുപരി സഹോദരങ്ങളെപ്പോലെയാണ് വിജയിയും ശ്വേതയും കഴിഞ്ഞത്.
അതുകൊണ്ട് തന്നെ തന്റെ അനിയത്തികുട്ടി എന്നാണ് വിജയ് എപ്പോഴും ശ്വേതയെ കുറിച്ച് സംസാരിക്കുമ്പോൾ പറയാറുള്ളത്. ഇടയ്ക്കൊക്കെ വിജയ്ക്കൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രങ്ങൾ ശ്വേത പങ്കുവെക്കാറുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് ശ്വേതയെ എടുത്തുകൊണ്ട് നിൽക്കുന്ന വിജയ് യേശുദാസിന്റെ കുട്ടിക്കാല ചിത്രം വൈറലായിരുന്നു.

ഇരുവരും ഒരുമിച്ച് സിനിമാ ഗാനങ്ങൾക്ക് പിന്നണി പാടിയിട്ടുമുണ്ട്. കോലകുഴൽ വിളി കേട്ടോ എന്ന് തുടങ്ങുന്ന നിവേദ്യം സിനിമയിലെ ഹിറ്റ് ഗാനം വിജയ് യേശുദാസും ശ്വേത മോഹനും ഒരുമിച്ചാണ് ആലപിച്ചത്. പിന്നീട് മലയാളികൾ ഇഷ്ട്ടപെടുന്ന നിരവധി ഗാനങ്ങൾ ഇരുവരും ചേർന്ന് മലയാള സംഗീത ആസ്വാദകർക്ക് സമ്മാനിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഗായിക രാധിക തിലകിന്റെ ഏക മകൾ ദേവികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള വിജയ് യേശുദാസിന്റെയും ശ്വേത മോഹന്റെയും സംഭാഷണം കലർന്ന വീഡിയോയാണ് വൈറലാകുന്നത്. പൊതുവെ എല്ലാവരോടും വളരെ സൗഹൃദപരമായി ഇടപെടുന്ന സെലിബ്രിറ്റിയാണ് വിജയ് യേശുദാസ്.
വർഷങ്ങളായി സഹോദര ബന്ധമുള്ള ശ്വേതയെ കണ്ടുമുട്ടുമ്പോഴും ഒപ്പം സമയം ചിലവഴിക്കുമ്പോഴും വിജയിയുടെ കുസൃതികളും കൗണ്ടറുകളും കൂടും. അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ... അത് നിന്റെ ഭർത്താവും മോളുമല്ലേ എന്നാണ് തന്റെ അനുജത്തി കുട്ടിയായ ശ്വേതയെ ട്രോളി വിജയ് യേശുദാസ് ചോദിക്കുന്നത്.
വിജയ് ഇങ്ങനെ അധികാരത്തോടെ ചോദിക്കണമെങ്കിൽ മനസിലാക്കാം ഇരുവരും തമ്മിലുള്ള ബന്ധം എന്നാണ് ആരാധകർ വീഡിയോ വൈറലായപ്പോൾ കമന്റായി കുറിച്ചത്. രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹത്തിന്റെ ചടങ്ങുകൾ ഫെബ്രുവരി 19ന് ബെംഗളൂരുവിൽ വെച്ച് നടന്നിരുന്നു. വിവാഹത്തിന്റെ മറ്റ് അനുബന്ധ ചടങ്ങുകളാണ് പിന്നീട് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവൻഷൻ സെന്ററിൽ വെച്ച് നടന്നത്.

ജയറാം അടക്കം സിനിമാ-സീരിയൽ രംഗത്ത് നിന്നുള്ള നിരവധി പേർക്ക് വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നു. തന്റെ രണ്ടാമത്തെ മകളായാണ് ദേവികയെ സുജാത കാണുന്നത്. അതുകൊണ്ട് തന്നെ രാധിക തിലകിന്റെ അഭാവത്തിൽ അമ്മയുടെ സ്ഥാനത്ത് നിന്ന് കാര്യങ്ങൾ എല്ലാം ചെയ്തത് സുജാത മോഹനായിരുന്നു. സുജാതയുടെ കുടുംബവും ചടങ്ങിൽ ഉടനീളം നിറഞ്ഞ് നിന്നിരുന്നു. ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രനാണ് ദേവികയുടെ കഴുത്തിൽ താലി ചാർത്തിയത്.
ബെംഗളൂരു സ്വദേശികളായ വത്സല-സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ് അഭിഭാഷകനാണ്. ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. എളമക്കരയിലെ വിവാഹവേദിയിൽ രാധിക തിലകിന്റെ ചിത്രം സ്ഥാപിച്ചിരുന്നു. രാധികയുടെ ജീവൻ തുളമ്പുന്ന ചടങ്ങിനെത്തിയവർക്കെല്ലാം നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു.
പിതാവ് സുരേഷ് കൃഷ്ണന്റെ കൈ പിടിച്ച് വിവാഹവേദിയിലെത്തിയ ദേവിക അമ്മയുടെ ചിത്രത്തിനു മുന്നിൽ വണങ്ങിയത് കണ്ടുനിന്നവരെയും വേദനിപ്പിച്ചു. മുല്ലപ്പൂവാൽ അലങ്കരിച്ച അമ്മയുടെ ചിത്രത്തെ സാക്ഷിയാക്കിയാണ് ദേവികയും അരവിന്ദും മണ്ഡപത്തിന് ചുറ്റും വലം വെച്ചത്. ഗായികയായി മികവ് തെളിയിച്ച ദേവിക അമ്മയുടെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയൊരുക്കിയ മെഡ്‌ലി ഏറെ ശ്രദ്ധേയമായിരുന്നു. അർബുദത്തെ തുടർന്ന് ചികിത്സയിൽക്കഴിയവെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്.


Click it and Unblock the Notifications