മകളുടെ പ്രതിഫലം ചോദിക്കുന്നവരോട്, ഐശ്വര്യ റായ് വാങ്ങുന്നത്, നാളെ മാർക്കറ്റ് ഇടിഞ്ഞാൽ...; ജി സുരേഷ് കുമാർ
അടുത്ത കാലത്ത് നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ പ്രസ്താവനകൾ വലിയ തോതിൽ ചർച്ചയായതാണ്. താരങ്ങൾ പ്രതിഫലം കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്നാണ് സുരേഷ് കുമാർ പറയുന്നത്. വലിയ ബഡ്ജറ്റിൽ വരുന്ന മലയാള സിനിമകൾ പരാജയപ്പെടുന്ന സാഹചര്യമാണെന്ന് ജി സുരേഷ് കുമാർ പറയുന്നു. നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ജി സുരേഷ് കുമാർ സംസാരിക്കുന്നത്. ജി സുരേഷ് കുമാറിന്റെ പ്രസ്താവനയെ അനുകൂലിക്കുന്നവർ ഏറെയാണ്.
എന്നാൽ എതിർക്കുന്നവരുണ്ട്. മകൾ കീർത്തി സുരേഷ് പ്രതിഫലം കുറയ്ക്കാൻ തയ്യാറാണോ എന്നാണ് സുരേഷ് കുമാറിനെ എതിർക്കുന്നവരുടെ പ്രധാന ചോദ്യം. ഇതേക്കുറിച്ച് പ്രതികരിക്കുകയാണിപ്പോൾ സുരേഷ് കുമാർ. അമൃത ന്യൂസിൽ സംസാരിക്കവെയാണ് പരാമർശം. "എന്റെ മകൾ ഇവിടെ വന്ന് (മലയാള സിനിമയിൽ) എത്ര രൂപ വാങ്ങിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഇവിടെയുള്ള പ്രതിഫലം അല്ല അപ്പുറത്ത്. തമിഴിലും തെലുങ്കിലും വാങ്ങിക്കുന്ന പ്രതിഫലം ഇവിടത്തേക്കാളും കൂടുതലാണ്. ഇവിടെ വാങ്ങിക്കുന്നതിനെക്കുറിച്ച് പറഞ്ഞാൽ ഞാൻ മനസിലാക്കാം. അവിടെ വാങ്ങിക്കുന്നതിനെക്കുറിച്ച് ആരും പറയേണ്ട കാര്യമില്ല. അവരെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല"

"ഇവിടെ വന്നിട്ട് മകൾ എത്ര വാങ്ങിക്കുമെന്ന് കൃത്യമായി എനിക്ക് പറയാൻ സാധിക്കും. ഇവിടെ പെൺകുട്ടികൾക്ക് കിട്ടുന്ന പ്രതിഫലം വളരെ കുറവാണ്. എല്ലാവർക്കും ഒരുപോലെ പ്രതിഫലം കൊടുക്കാൻ സാധിക്കില്ല. നായകനും നായികയും തമ്മിൽ പ്രതിഫലത്തിൽ വലിയ അന്തരമുണ്ട്. നസീർ സാറും മധു സാറും അഭിനയിച്ചിരുന്ന കാലത്ത് ഷീലാമ്മയ്ക്കും ജയഭാരതിക്കും കിട്ടിക്കാെണ്ടിരുന്ന പ്രതിഫലം വളരെ കുറവാണ്"
"എന്റെ ഭാര്യ അഭിനയിച്ചിരുന്നപ്പോഴും ഹീറോയേക്കാൾ കുറവാണ് ലഭിച്ചത്. അതേസമയം നയൻതാരയൊക്കെ ഇപ്പോൾ സൂപ്പർസ്റ്റാറായി നിൽക്കുന്നു. അവർ വാങ്ങിക്കുന്നതിലും കുറവാണ് ചിലപ്പോൾ ഹീറോ വാങ്ങുന്നത്. തിരിച്ചും മറിച്ചുമൊക്കെ വരുന്നുണ്ട്. ഓരോരുത്തരുടെ സ്റ്റാർഡം അനുസരിച്ചിരിക്കും"

"എല്ലാവർക്കും ഒരുപോലെ പ്രതിഫലം കൊടുക്കുക എന്നത് നടക്കാത്ത കാര്യമാണ്. ഐശ്വര്യ റായ് ഒക്കെ വലിയ രീതിയിലുള്ള പ്രതിഫലമാണ് വാങ്ങിച്ചിരുന്നത്. സൗത്തിൽ അഭിനയിക്കുമ്പോൾ ഇവിടെയുള്ളവരേക്കാൾ പ്രതിഫലം ചിലപ്പോൾ വാങ്ങാറുണ്ടാകും. അതൊക്കെ സ്വാഭാവികമായി നടക്കുന്നതാണ്. മാർക്കറ്റ് അനുസരിച്ചപ്പോൾ മാറും. കുറേക്കാലം കഴിയുമ്പോൾ അവരുടെ മാർക്കറ്റ് ഇടിഞ്ഞാൽ വളരെ താഴെയുള്ള പ്രതിഫലമായിരിക്കും," ജി സുരേഷ് കുമാർ പറഞ്ഞതിങ്ങനെ. നിർമാതാവിനെ അനുകൂലിച്ചും എതിർത്തും അഭിപ്രായങ്ങൾ വരുന്നുണ്ട്.


Click it and Unblock the Notifications











