മമ്മൂട്ടിയുടെ പ്രതിഫലം 10000 രൂപയായിരുന്നു; 1983 ലെ മെഗാസ്റ്റാറിന്റെ പ്രതിഫലത്തെ കുറിച്ച് നിര്‍മാതാവ് സുരേഷ്
ഒരു കാലത്ത് സൂപ്പര്‍ സിനിമകള്‍ നിര്‍മ്മിച്ചിരുന്ന ജി സുരേഷ് കുമാര്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കാറുണ്ട്. മകള്‍ കീര്‍ത്തി സുരേഷ് ദേശീയ പുരസ്‌കാരം വാങ്ങി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പഴയ സിനിമകളെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് നിര്‍മാതാവിന് മുടക്കിയ തുക പോലും കിട്ടാറില്ലെന്ന് പറയുകയാണ് സുരേഷിപ്പോള്‍.
ഇന്ന് സിനിമയുടെ നിർമാണ ചിലവ് കൂടി. അതുപോലെ താരങ്ങൾ പത്തിരിട്ടിയോളം പ്രതിഫലം കൂട്ടുകയും ചെയ്തു. ഒരു കാലത്ത് മമ്മൂട്ടിയൊക്കെ പതിനായിരം രൂപ പ്രതിഫലം വാങ്ങിയ സിനിമയെ കുറിച്ചും കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. ഈ വീഡിയോ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്.

'സിനിമയുടെ ചര്‍ച്ചകളില്‍ പണ്ടും ഇന്നും വ്യത്യാസമൊന്നുമില്ല. പക്ഷെ സിനിമ അന്നത്തെയും ഇന്നത്തെയും നോക്കിയാല്‍ രണ്ട് തരത്തില്‍ മാറി പോയി. കോസ്റ്റ് മാറി. 2008 ന് ശേഷമാണ് സിനിമയുടെ കോസ്റ്റ് ഭയങ്കരമായിട്ട് കൂടിയത്. അന്നിവര്‍ക്ക് ഉണ്ടായിരുന്ന പ്രതിഫലത്തിന്റെ എത്രയോ ഇരട്ടി ഇപ്പോള്‍ കൂട്ടി. ചിലര്‍ അന്ന് കിട്ടിയതിന്റെ പത്തിരിട്ടിയൊക്കെ വലുതാക്കി.

ഇവരൊക്കെ വിചാരിക്കേണ്ട ഒരു കാര്യമുണ്ട്. ഒരു നിര്‍മാതാവ് കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് സിനിമയ്ക്ക് വേണ്ടി ചിലവഴിക്കുമ്പോള്‍ അതെങ്കിലും തിരിച്ച് കിട്ടാനുള്ള സംവിധാനത്തിലേക്ക് ഈ നടന്മാരൊക്കെ ചെന്നെത്തി സഹായിക്കണമെന്നുള്ളതാണ്. പലപ്പോഴും സംഭവിക്കുന്നത് ഒരു പടം കമ്മിറ്റ് ചെയ്ത് ഷൂട്ടിങ് തുടങ്ങി കഴിഞ്ഞാല്‍ ഈ താരങ്ങളും സംവിധായകരുമെല്ലാം ഒന്നിക്കും. നിര്‍മാതാവ് മാത്രം ഒറ്റയ്ക്ക് ആവും. എപ്പോഴും തന്നെ സംഭവിക്കുന്ന കാര്യമാണിത്.

പക്ഷേ ഇന്ന് ഭയങ്കരമായിട്ട് കോസ്റ്റ് കൂടി പോയി. 1983 ല്‍ ഞാനൊക്കെ ഒരു പടം ചെയ്യുന്നത് 12 പ്രിന്റ് അടക്കം 5 ലക്ഷത്തി തൊണ്ണൂറ്റി ആറായിരം രൂപയ്ക്കാണ്. മമ്മൂട്ടിയും രതീഷും ശങ്കറുമൊക്കെ ആയിരുന്നു താരങ്ങള്‍. കൂലി എന്നാണ് സിനിമയുടെ പേര്. അന്ന് പതിനായിരം രൂപയൊക്കെ ആയിരുന്നു ഇവരുടെ ഏറ്റവും കൂടുതല്‍ പ്രതിഫലം. ഇപ്പോ അവരൊക്കെ വാങ്ങിക്കുന്നത് എത്ര കോടികളാണെന്ന് ആലോചിച്ച് നോക്കൂ.

അഞ്ച് ലക്ഷം എന്നത് അഞ്ച് കോടി വരാം. അത് പോട്ടെ, പക്ഷേ അത് അഞ്ച് കോടിയൊന്നുമല്ല. പതിനഞ്ച് കോടിയും ഇരുപത് കോടിയുമൊക്കെയായി സിനിമയുടെ പ്രൊഡക്ഷന്‍ മാറി. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ വാങ്ങിക്കാന്‍ വരുന്നുണ്ട്. പക്ഷേ അതൊന്നും നിര്‍മാതാവിന് കിട്ടാതെ താരങ്ങള്‍ക്കും സംവിധായകനും തിരക്കഥാകൃത്തിന്റെയുമൊക്കെ പ്രതിഫലത്തിലേക്ക് കൂട്ടി കൊണ്ടിരിക്കുകയാണ്. നിര്‍മാതാവിന് ഒന്നും കിട്ടുന്നില്ലെന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്.


Click it and Unblock the Notifications











