ധ്യാൻ ശ്രീനിവാസൻ പ്രതിഫലം വാങ്ങുന്നതിങ്ങനെ, നിർമാതാക്കൾക്ക് നഷ്ടമുണ്ടോ? ജി സുരേഷ് കുമാർ പറയുന്നു
മലയാള സിനിമാ നിർമാണ രംഗത്ത് നേരിടുന്ന പ്രശ്നങ്ങൾ മറനീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. 100 കോടി ക്ലബിലെത്തി എന്ന താരങ്ങളുടെ അവകാശ വാദത്തെ നിർമാതാക്കൾ തള്ളിക്കളയുന്നു. താരങ്ങൾ ഉയർന്ന പ്രതിഫലം വാങ്ങുന്നതിനെയാണ് പ്രൊഡ്യൂസേർസ് അസോസിയേഷൻ പ്രധാനമായും വിമർശിക്കുന്നത്. മുൻനിര താരങ്ങളിൽ പലരും അമിതമായ പ്രതിഫലമാണ് ചോദിക്കുന്നതെന്നും ഇത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നെന്നും പ്രൊഡ്യൂസേർസ് അസോസിയേഷൻ വാദിക്കുന്നു.
പ്രൊഡ്യൂസേർസ് അസോസിയേഷൻ നേതൃസ്ഥാനത്തുള്ള ജി സുരേഷ് കുമാറാണ് ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചത്. പത്രസമ്മേളനത്തിലും പിന്നീട് നൽകിയ അഭിമുഖങ്ങളിലും അഭിനേതാക്കളുടെ പ്രതിഫലത്തെക്കുറിച്ച് സുരേഷ് കുമാർ സംസാരിക്കുകയുണ്ടായി. അതേസമയം യുവ താരങ്ങളിൽ എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ലെന്നും മര്യാദക്കാരായവരുണ്ടെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. ഇപ്പോഴിതാ നടൻ ധ്യാൻ ശ്രീനിവാസനെക്കുറിച്ച് സുരേഷ് കുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പ്രതിഫലത്തിൽ വിട്ടുവീഴ്ച ചെയ്താണ് ധ്യാൻ അഭിനയിക്കാറെന്ന് സുരേഷ് കുമാർ പറയുന്നു. ജനം ടിവിയോടാണ് പ്രതികരണം. ധ്യാൻ ശ്രീനിവാസൻ ഒരു നിശ്ചിത തുക വാങ്ങിക്കും. അപ്പോൾ അവരെ വെച്ച് പടമെടുക്കുന്ന പ്രൊഡ്യൂസർക്ക് നഷ്ടമില്ല. നഷ്ടം വന്നാലും ഇത്രയേ ഉള്ളൂ. അങ്ങനെയാെരു കമ്മിറ്റ്മെന്റ് വേണ്ടേ. ഞാൻ മാത്രമേയുള്ളൂ എന്ന ചിന്ത മാറ്റണം. നമ്മൾ മാത്രമല്ല ജീവിക്കേണ്ടത്, ചുറ്റിലും ഇഷ്ടം പോലെ ടെക്നീഷ്യൻസുണ്ട്. മണിമാളികയും കാറും വാങ്ങുമ്പോൾ ആ പാവപ്പെട്ടവന് ഒരു സ്കൂട്ടറെങ്കിലും വാങ്ങാൻ പറ്റേണ്ടേ. പ്രതിഫലം കുറച്ചാൽ സിനിമ ലാഭത്തിൽ ഓടും. ലാഭത്തിൽ പോയാൽ കൂടുതൽ പടങ്ങൾ വരുമെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി.
താരങ്ങൾ ശമ്പളത്തിന് പുറമെ ഓവർസീസ് റെെറ്റ്സും കൂടെ വാങ്ങുകയാണ്. അത് പ്രൊഡ്യൂസറിന് കിട്ടേണ്ട പൈസയല്ലേ. നഷ്ടം വന്നാൽ എന്ത് ചെയ്യും. എന്തിനാണ് ഇത്ര ആർത്തിയെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ യൂട്യൂബ് ചാനൽ വരികയാണ്. എല്ലാ കണക്കും എല്ലാ മാസവും പുറത്ത് വിടും. എത്ര രൂപ കലക്ട് ചെയ്തെന്ന് സർക്കാരിന് പോലും അറിയില്ലെന്നും സുരേഷ് കുമാർ പറയുന്നു.

മലയാളത്തിൽ തുടരെ സിനിമകൾ ചെയ്യുന്ന നടനാണ് ധ്യാൻ. ഒന്നിന് പിറകെ ഒന്നായി നടന് റിലീസുകളുണ്ട്. സിനിമകൾ തുടരെ വപരാജയപ്പെട്ടിട്ടും ധ്യാനിന് വീണ്ടും അവസരങ്ങൾ വന്നു. നിർമാതാക്കൾക്കോ സംവിധായകർക്കോ ധ്യാനിന്റെ കാര്യത്തിൽ പരാതിയൊന്നും ഇല്ല. തന്റെ സിനിമകൾ പരാജയപ്പെടുന്നതിനെക്കുറിച്ച് ധ്യാൻ തുറന്ന് സംസാരിക്കാറുണ്ട്.
സുരേഷ് കുമാറിന്റെ അഭിമുഖത്തിൽ ടൊവിനോ തോമസിനെയും പരാമർശിക്കുന്നുണ്ട്. പുതിയ ചിത്രത്തിൽ ടൊവിനോ പ്രതിഫലത്തിൽ വിട്ട് വീഴ്ച ചെയ്തെന്നാണ് അറിഞ്ഞതെന്ന് സുരേഷ് കുമാർ പറയുന്നു. സിനിമാ സമരവുമായി മുന്നോട്ട് പോകാനാണ് പ്രൊഡ്യൂസേർസ് അസോസിയേഷന്റെ തീരുമാനം. ജൂൺ ഒന്ന് മുതലാണ് സമരം പ്രഖ്യാപിച്ചത്. അതേസമയം ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള തുടങ്ങിയ നിർമാതാക്കൾ സമരത്തെ അനുകൂലിക്കുന്നില്ല.


Click it and Unblock the Notifications











