ഷാനിനും പ്രതിശ്രുത വരനുമായി വിരുന്നൊരുക്കി കാത്തിരുന്നു, കേട്ടത് മരണവാർത്ത, വിധിയുടെ ക്രൂരതയ്ക്ക് ഇരയായവർ!
മലയാള സിനിമയ്ക്ക് എണ്ണം പറഞ്ഞ മെലഡികൾ സമ്മാനിച്ച ജോൺസൺ മാഷിന്റെ കുടുംബത്തിന് ഉണ്ടായ ദുരന്തം ഇന്നും പ്രേക്ഷകരെ വേദനിപ്പിക്കുന്ന ഒന്നാണ്. ഭർത്താവിനും മകനും പിന്നാലെ മകൾ ഷാൻ കൂടി ദൈവത്തിന് അടുത്തേക്ക് പോയതോടെ തോരാത്ത കണ്ണീരുമായി ഏകാന്തത അനുഭവിക്കുകയാണ് റാണി ജോൺസൺ. ഭർത്താവും മകനും നഷ്ടപ്പെട്ട റാണിക്ക് എല്ലാമെല്ലാം മകൾ ഷാൻ ആയിരുന്നു.
എന്നാൽ പത്ത് വർഷം മുമ്പ് അമ്മയെ തനിച്ചാക്കി ഷാനും നിത്യതയിലേക്ക് മടങ്ങി. 2016ൽ ഷാനിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷാനിന്റെ വേർപാടിന് ഇന്നേക്ക് പത്ത് വർഷം തികയുമ്പോൾ സംഗീത സംവിധായികയെ കുറിച്ച് ജി. വേണുഗോപാൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ജോൺസൺ മാഷിന്റെ കുടുംബവുമായി വലിയൊരു അടുപ്പം അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്റെ കൺമുന്നിൽ വളർന്ന ഷാനിന്റെ മരണ വാർത്ത തനിക്കും കുടുംബത്തിലും ഷോക്കായിരുന്നുവെന്ന് വേണുഗോപാൽ കുറിച്ചു. ഷാൻ ജോൺസൺ അകാലത്തിൽ യാത്ര പറഞ്ഞിട്ട് ഇന്ന് പത്ത് വർഷം തികയുന്നു.
ആ ഫെബ്രുവരി അഞ്ച് വൈകുന്നേരം തിരുവനന്തപുരത്ത് അവൾ സംഗീതം നൽകിയ ഒരു ഗാനത്തിന് എൻ്റെ ശബ്ദം റെക്കാർഡ് ചെയ്യാൻ വരുമെന്ന് പറഞ്ഞ ദിവസം. അന്ന് അവളുടെ പ്രതിശ്രുത വരനോടൊപ്പം എൻ്റെ വീട്ടിൽ ലഞ്ചിന് വരാമെന്നും അത് കഴിഞ്ഞ് സ്റ്റുഡിയോയിൽ നമുക്ക് പോകാം എന്നുമായിരുന്നു പ്ലാൻ. രാവിലെ ഏതാണ്ടൊരു പതിനൊന്ന് മണി കഴിഞ്ഞപ്പോൾ സംവിധായകൻ വിജി തമ്പിയുടെ ഫോൺ കാൾ.
ഷാനിൻ്റ മരണ വാർത്ത കേൾക്കുന്നു... എന്തെങ്കിലും സ്ഥിരീകരണമുണ്ടോയെന്ന്?. കേട്ട വാർത്ത സത്യമാകരുതേ എന്ന പ്രാർത്ഥനയിൽ അറിയാവുന്ന പലരേയും വിളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അപ്പോഴേയ്ക്കും വാർത്ത സ്ക്രോളിങ്ങായി കൊടുത്ത് തുടങ്ങിയിരുന്നു. വളരെ കൊച്ചു കുട്ടിയായിരിക്കുമ്പോൾ മുതൽ അവളെ എനിക്ക് അറിയാം.
കിന്നരിയുള്ള കുപ്പായവും നടക്കുമ്പോൾ കരയുന്ന ഷൂസുമായി ജോൺസേട്ടൻ്റെ വിരലിൽ തൂങ്ങി സ്റ്റുഡിയോയിൽ വരുന്ന ഒരു മാലാഖ കൊച്ച്. കുറച്ച് ഗിറ്റാർ വായിക്കുമായിരുന്നു. സ്വന്തമായ് ട്യൂൺ ചെയ്ത് വരികൾ എഴുതാൻ അവൾ അന്നേ താൽപര്യം കാണിച്ചിരുന്നു. ഇതൊരു ഡ്യുയറ്റാണ്. സുജാത ആൻ്റിയുടെ ശബ്ദം റിക്കാർഡ് ചെയ്ത് കഴിഞ്ഞു. അങ്കിളിപ്പോൾ പ്രതിഫലം എത്രയാ വാങ്ങുന്നത്? ഷാൻ ചോദിച്ചപ്പോൾ ഞാനവളെ അന്ന് വഴക്ക് പറഞ്ഞു.

ഷാനിനും അവളുടെ പ്രതിശ്രുത വരനും ഉച്ചഭക്ഷണം തയ്യാറാക്കിയ ഞങ്ങൾ അവളുടെ മരണവാർത്ത കേട്ട് വിറങ്ങലിച്ച് ഇരുന്നുപോയി. ഒരു സ്ലോ മോഷൻ റീൽ പോലെ ആ കുടുംബത്തിൻ്റെ സന്തോഷങ്ങൾ ഓരോന്നായ് കാലം തല്ലിക്കൊഴിക്കുന്നത് കൺമുന്നിൽ കണ്ടു. വിധിയുടെ ക്രൂര വിനോദങ്ങൾക്ക് ഇരയായവർ.
ഇളവെയിൽ കൊണ്ടു നാം നടന്ന നാളുകൾ... ഇടവഴിയിൽ ഹൃദയങ്ങൾ തുറന്ന വേളകൾ എന്ന ഷാൻ സംഗീതം പകർന്ന ഗാനത്തിന്റെ ലിങ്ക് കൂടി ഞാൻ ഇവിടെ വെയ്ക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് വേണുഗോപാലിന്റെ കുറിപ്പ് അവസാനിച്ചത്. അച്ഛനെ പോലെ സംഗീതത്തെ ചേർത്തുനിർത്തിയ ആളായിരുന്നു ഷാനും. മാർക്കറ്റിങ് മേഖലയിലാണ് ജോലി നോക്കിയിരുന്നതെങ്കിലും സംഗീത ലോകത്ത് സജീവമായിരുന്നു. 2011ൽ ആണ് ജോൺസൺ മാസ്റ്റർ അന്തരിച്ചത്.
അന്ന് അദ്ദേഹത്തിന് പ്രായം വെറും അമ്പത്തിയെട്ട് വയസ് മാത്രമായിരുന്നു. ജോൺസൺ മാസ്റ്റർ മരിച്ച് ഒരു വർഷം തികയും മുമ്പ് ഷാനിന്റെ സഹോദരൻ റെൻ ചെന്നൈയിൽ വെച്ച് വാഹനാപകടത്തിൽ മരിച്ചു. ആ മരണവും ഒരു ഫെബ്രുവരി മാസത്തിലായിരുന്നു. മൂന്ന് വർഷം പിന്നിട്ടപ്പോൾ ഡാഡിയുടേയും സഹോദരന്റെയും അടുത്തേക്ക് ഷാനും യാത്രയായി.


Click it and Unblock the Notifications











