ആ കൂട്ടുകാരി ഇനി ജീവിതപങ്കാളി! അരവിന്ദും സ്‌നേഹയും വിവാഹിതരായി! കല്യാണം കൂടി സുരേഷ് ഗോപിയും രാധികയും
അച്ഛന് പിന്നാലെയായി പാട്ടിന്റെ വഴി തിരഞ്ഞെടുത്തതാണ് അരവിന്ദ് വേണുഗോപാല്‍. ഇരുവരും ഒന്നിച്ച് പാടിയതിന്റെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മകന്റെ ജീവിതത്തിലേക്ക് കൂട്ടുകാരി എത്തുന്ന സന്തോഷം അടുത്തിടെയായിരുന്നു വേണുഗോപാല്‍ പങ്കുവെച്ചത്. അരവിന്ദിന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി എത്തുന്നു. ഞങ്ങള്‍ക്ക് ഒരു മകള്‍ കൂടി എന്നായിരുന്നു അന്ന് അദ്ദേഹം കുറിച്ചത്.
അഭിനേത്രിയും നര്‍ത്തകിയും മോഡലുമായ സ്‌നേഹ അജിത്താണ് അരവിന്ദിന് കൂട്ടായി എത്തിയത്. ഇവരുടെ വിവാഹനിശ്ചയ വിശേഷങ്ങള്‍ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി ഇരുവരും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ചത്. വിവാഹത്തിന് മുന്നോടിയായി അച്ഛമ്മയെ കാണാനായി അരവിന്ദും സ്‌നേഹയും എത്തിയ വിശേഷം നേരത്തെ ജി വേണുഗോപാല്‍ പങ്കുവെച്ചിരുന്നു.

കല്യാണത്തിന് അമ്മൂമ്മയുടെ അനുഗ്രഹം വാങ്ങാൻ അരവിന്ദും സ്നേഹയും ഇന്നലെ എൻ്റെ അമ്മയുടെ അടുത്ത് എത്തി. ഓർമ്മകളുടെ വേരറ്റെങ്കിലും അമ്മ "മോൻ '' എന്ന് അവനെ തിരിച്ചറിഞ്ഞു. നിറമുള്ള സാരികൾ മാത്രം ധരിച്ചിരുന്ന അമ്മയുടെ ആദ്യത്തെ കീഴടങ്ങലായിരുന്നു " നൈറ്റി. " രണ്ടാമത് മുടി മുറിക്കാനുള്ള മൗനാനുവാദവും. അമ്മയുടെ ഇഷ്ട നിറമായ ചുവപ്പിൽ ഒരു സാരി അമ്മയ്ക്ക് മോൻ സമ്മാനിച്ചു. സാരിയിലൂടെ കയ്യോടിച്ച് "നല്ല സാരി" എന്ന് അമ്മ മെല്ലെ പറയുന്നുണ്ടായിരുന്നു. കട്ടിലിലും വീൽ ചെയറിലും തളയ്ക്കപ്പെട്ട അമ്മയ്ക്ക് ഈ വിവാഹം വന്നു കൂടാൻ സാധിക്കില്ല. അമ്മൂമ്മയുടെ അനുഗ്രഹവും സ്നേഹവും എന്നും കുട്ടികൾക്ക് തുണയായിരിക്കട്ടെ എന്നായിരുന്നു കുറിപ്പ്.
സുരേഷ് ഗോപിയും ഭാര്യ രാധികയും അരവിന്ദിനെയും സ്‌നേഹയേയും അനുഗ്രഹിക്കാനെത്തിയിരുന്നു. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് സിംപിളായാണ് അരവിന്ദ് എത്തിയത്. കൂടെ തന്നെയായി അമ്മയും അച്ഛനും സഹോദരിയുമുണ്ടായിരുന്നു. അധികം മേക്കപ്പൊന്നുമില്ലാതെ സിംപിളായാണ് സ്‌നേഹയും എത്തിയത്. വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ മകനും, മകള്‍ക്കും ആശംസയുമായി ജി വേണുഗോപാല്‍ പാട്ടുപാടിയിരുന്നു. ആ വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
സിനിമാപാട്ടുകളും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് അരവിന്ദ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ പാടി അഭിനയിക്കുകയും ചെയ്തിരുന്നു. അച്ഛന്റെ പാട്ടുകള്‍ പാടിയും അരവിന്ദ് കൈയ്യടി നേടിയിരുന്നു.അച്ഛന്റെ മിക്ക പാട്ടുകളും എനിക്കിഷ്ടമാണ്. അച്ഛന്‍ പാട്ട് തിരഞ്ഞെടുക്കുന്നതൊക്കെ ശ്രദ്ധിക്കാറുണ്ട്. പാരമ്പര്യമായി തന്നെ കിട്ടിയതാണ് പാട്ട്. കോളേജ് കാലത്തായിരുന്നു പാട്ടില്‍ കൂടുതല്‍ താല്‍പര്യം വന്നത്. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലായിരുന്നു പഠിച്ചത്. അന്ന് സീനിയേഴ്‌സ് റാഗിംഗിന്റെ ഭാഗമായി പാട്ട് പാടിപ്പിച്ചിരുന്നു. നന്നായി പാടുന്നുണ്ടല്ലോ, ഇവിടെ പുതുതായി വന്നവര്‍ക്കൊരു ടാലന്റ് ഷോയുണ്ട്, അതില്‍ പാടിക്കൂടേയെന്ന് അവര്‍ ചോദിച്ചിരുന്നു. അങ്ങനെയാണ് കോളേജിനെ പ്രതിനിധീകരിച്ച് പാടിയത്. അത് നന്നായെന്നായിരുന്നു എല്ലാവരും പറഞ്ഞത്.
തുടക്കത്തിലൊക്കെ അച്ഛനൊപ്പം പുറത്ത് പോവാന്‍ മടിയായിരുന്നു. ആളുകളൊക്കെ ഓടി വന്ന് അച്ഛനോട് സംസാരിക്കുന്നത് കാണാം. ഇതെന്തിനാണ് എല്ലാവരും ഇങ്ങനെ നമ്മളെ നോക്കുന്നത് എന്നൊക്കെയായിരുന്നു അന്ന് ചിന്തിച്ചിരുന്നത്. സ്റ്റേജ് ഷോകളൊക്കെ ചെയ്ത് തുടങ്ങിയതോടെയാണ് ആ ചിന്തകള്‍ മാറിയത്. അച്ഛനെപ്പോഴും അപ്‌ഡേറ്റായിരിക്കാന്‍ ശ്രദ്ധിക്കുന്ന ആളാണ് എന്നുമായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ അരവിന്ദ് പറഞ്ഞത്.അഭിമുഖങ്ങളിലെല്ലാം അച്ഛനും മകനെക്കുറിച്ച് വാചാലനാവാറുണ്ട്. സോഷ്യല്‍മീഡിയയിലൂടെയും കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് ജി വേണുഗോപാല്‍.


Click it and Unblock the Notifications











