അറുപത് വയസ് കഴിഞ്ഞ ഞാൻ ചെയ്യുന്നുണ്ട് പിന്നെ നിനക്കെന്താണ് ചെയ്താൽ..? അന്ന് മമ്മൂക്ക ചീത്ത വിളിച്ചു; ഗണപതി
ഗണപതിയെ കാണുമ്പോൾ പാലും പഴവും കൈകളിലേന്തി എന്ന പാട്ടാണ് ആരാധകരുടെ മനസിൽ ആദ്യം ഓടി എത്തുക. കാരണം കുട്ടിക്കാലം മുതൽ അഭിനയത്തിൽ സജീവമായിരുന്നതുകൊണ്ട് തന്നെ ബാലതാരമായി നിരവധി സീരിയലുകളിലും സിനിമകളിലും ഗണപതി അഭിനയിച്ചിട്ടുണ്ട്. ഇന്ന് യുവനടനായി മലയാള സിനിമയുടെ മുൻനിരയിൽ താരമുണ്ട്. ഇതുവരെ ചെയ്ത സിനിമകളിൽ എല്ലാം ശ്രദ്ധിക്കപ്പെടുന്ന പ്രകടനമായിരുന്നു നടന്റേത്.
ബാലതാരമായി ഗണപതി അഭിനയിച്ച സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു മമ്മൂട്ടിയും പ്രിയാമണിയും പ്രധാനവേഷങ്ങൾ ചെയ്ത പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പറയുകയാണിപ്പോൾ താരം. ഡയലോഗുകൾ കാണാപാഠം പഠിച്ച് തുടങ്ങിയത് മമ്മൂട്ടി വഴക്ക് പറഞ്ഞശേഷമാണെന്ന് ഗണപതി പറയുന്നു.

മുമ്പൊരിക്കൽ നടി ആനിയുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ബാലതാരമായി അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ ഗണപതി പങ്കുവെച്ചത്. പണ്ട് ഞാൻ മാധവം എന്ന് പേരുള്ള സീരിയലൊക്കെ ചെയ്തിട്ടുണ്ട്. തമ്പി സാറിന്റെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പണ്ട് പ്രോമിറ്റിങ്ങിന്റെ ഒരു പ്രശ്നം എനിക്കുണ്ടായിരുന്നു.
കാരണം ഡയലോഗുകൾ ആരെങ്കിലും പ്രോമിറ്റ് ചെയ്ത് തന്നാലെ പറയാൻ പറ്റുവെന്ന സ്ഥിതിയായിരുന്നു. അത് മാറിയത് പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് സിനിമ ചെയ്ത ശേഷമാണ്. കാരണം മമ്മൂക്ക എന്നെ ചീത്ത പറഞ്ഞു. അറുപത് വയസ് കഴിഞ്ഞ ഞാൻ കാണാപാഠം പഠിച്ച് ഡയലോഗ് പറയുന്നുണ്ട്. പിന്നെ നിനക്കെന്താണ് പറയാൻ പറ്റാത്തത് എന്നാണ് അദ്ദേഹം ചോദിച്ചത്. അതിനുശേഷം ഡയലോഗ് പഠിച്ച് പറയാൻ തുടങ്ങി.
ഇപ്പോൾ എനിക്ക് ആരെങ്കിലും എനിക്ക് ഡയലോഗ് പ്രോമിറ്റ് ചെയ്ത് തന്നാൽ പറയാൻ പറ്റാത്ത അവസ്ഥയാണ്. ഡയലോഗ് മനപാഠം പഠിച്ച് കഴിഞ്ഞാൽ ഇംപ്രവൈസ് ചെയ്യാൻ പറ്റും. കണ്ടന്റ് കറക്ടായാൽ മതി. വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിയാലും കുഴപ്പമില്ലെന്നാണ് നടൻ പറഞ്ഞത്. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്.
ജയിൽപുള്ളിയുടെ മകന്റെ വേഷമാണ് ചിത്രത്തിൽ ഗണപതി അഭിനയിച്ചത്. സിനിമയുടെ രണ്ടാം പകുതി ഏറെയും ഗണപതിയുടെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ് മുന്നോട്ട് പോകുന്നത്. ബാലതാരമായി കുട്ടികൾക്ക് വേണ്ടിയുള്ള സിനിമകളിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും ഗണപതി പങ്കുവെച്ചു. കുട്ടികൾക്ക് വേണ്ടി മാത്രമുള്ള സിനിമകളിൽ നിരവധി ഞാൻ അഭിനയിച്ചിട്ടുണ്ട്. ചിത്രശലഭങ്ങളുടെ വീടായിരുന്നു അതിൽ ഒന്ന്.

ആദ്യമായി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നതും ചിത്രശലഭങ്ങളുടെ വീടിലാണ്. സിനിമ തിയേറ്ററിൽ വലിയ വിജയമായില്ലെങ്കിലും ടിവിയിൽ ടെലികാസ്റ്റ് ചെയ്ത് തുടങ്ങിയപ്പോൾ നല്ല വ്യൂവർഷിപ്പ് സിനിമയ്ക്ക് കിട്ടിയിരുന്നു. അത് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ചെയ്ത സിനിമയാണെന്നും ഗണപതി പറയുന്നു. താരം ആദ്യമായി നായക വേഷം ചെയ്തത് വള്ളിക്കുടിലിലെ വെള്ളക്കാരൻ എന്ന സിനിമയിലാണ്. പക്ഷെ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
നടൻ മാത്രമല്ല ജാൻ എ മൻ സിനിമയ്ക്കുശേഷം തിരക്കഥാകൃത്തും കാസ്റ്റിങ്ങ് ഡയറക്ടറുമെല്ലാമാണ് ഗണപതി. മുപ്പതുകാരനായ ഗണപതിക്ക് മഞ്ഞുമ്മൽ ബോയ്സിനുശേഷം തമിഴ്നാട്ടിൽ അടക്കം ജനപ്രീതിയുണ്ട്. 2024ൽ തിയേറ്റുകളിലെത്തിയ മലയാള സിനിമകളിൽ മഞ്ഞുമ്മൽ ബോയ്സായിരുന്നു ഏറ്റവും കൂടുതൽ പണം വാരിയത്. 2007 മുതൽ മലയാള സിനിമയുടെ ഭാഗമാണ് ഗണപതി.
അച്ഛനാണ് ഗണപതിക്കും ചേട്ടൻ ചിദംബരത്തിനും സിനിമയിലേക്കുള്ള വഴി തെളിച്ച് കൊടുത്തത്. നസ്ലിൻ നായകനായ ആലപ്പുഴ ജിംഖാനയാണ് ഗണപതിയുടെ ഏറ്റവും പുതിയ റിലീസ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.


Click it and Unblock the Notifications