'വിനായകൻ സാറിനെപ്പോലെ വലിയ നടനെ ഡീൽ ചെയ്യുക അത്ര എളുപ്പമല്ല, വിക്രം സാറാണ് മേക്കപ്പ് ചെയ്തത്'; ഗൗതം മേനോൻ!
പ്രതിഭകൊണ്ടും കഠിനാധ്വാനത്തിലൂടെയും സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് വിനായകൻ. രജിനികാന്ത് സിനിമ ജയിലറിന്റെ റിലീസിന് ശേഷം തെന്നിന്ത്യയൊട്ടാകെ വിനായകന്റെ പ്രശസ്തി പടർന്നു.
യഥാർത്ഥ ജീവിതത്തിൽ വിനായകന്റെ നിലപാടുകളോട് പലർക്കും എതിർപ്പുണ്ടെങ്കിലും സിനിമയിലെ പ്രകടത്തിന്റെ കാര്യത്തിൽ വിനയകൻ നൂറ്റൊന്ന് ശതമാനവും പ്രൊഫഷണലായിട്ടാണ് പെരുമാറാറുള്ളത്. 1995 മുതൽ സിനിമയിൽ സജീവമാണെങ്കിലും വളരെ കുറച്ച് നാളുകളെയായുള്ളു നായകവേഷവും മുഴുനീള വേഷങ്ങളും വിനായകന് ലഭിച്ച് തുടങ്ങിയിട്ട്.
ജയിലറിന് ശേഷം വീണ്ടും വില്ലനായി ഞെട്ടിക്കാൻ ഒരുങ്ങുകയാണ് വിനായകൻ. അതും ഒരു തമിഴ് സിനിമയിലൂടെ തന്നെ. വിക്രം നായകനായി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ധ്രുവനച്ചത്തിരം സിനിമയിലാണ് വിനായകൻ വീണ്ടും വില്ലൻ വേഷത്തിൽ എത്തുന്നത്. ധ്രുവനച്ചത്തിരം, ചാപ്റ്റര്‍ വണ്‍-യുദ്ധ കാണ്ഡം എന്നാണ് ചിത്രത്തിന്‍റെ പേര്.

നാലോ അഞ്ചോ ഭാഗങ്ങളുളള ഒരു ചിത്രമായിട്ടാണ് ധ്രുവനച്ചത്തിരം പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് ഒരു അഭിമുഖത്തില്‍ ഗൗതം വാസുദേവ് മേനോന്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്‍റെ ഒരു ട്രെയ്ലര് ഗ്ലിംപ്സും അടുത്തിടെ പുറത്തുവിട്ടിരുന്നു. ആക്ഷന്‍ സ്പൈ ചിത്രമാണ് ധ്രുവനച്ചത്തിരം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച സിനിമയുടെ റിലീസ് പലവിധ കാരണങ്ങൾ കൊണ്ട് മുടങ്ങി കിടക്കുകയായിരുന്നു.
വളരെ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ധ്രുവനച്ചത്തിരത്തിൽ വിനായകൻ എത്താൻ പോകുന്നത്. വിനായകനെ ഇത്രയും സ്റ്റൈലിഷായി മറ്റൊരു സിനിമയിലും ആളുകളും കണ്ടിട്ടുണ്ടാകില്ലെന്നാണ് ഗൗതം മേനോൻ പറയുന്നത്. 'വിനായകൻ സാറിനെപ്പോലെ വലിയ നടനെ ഡീൽ ചെയ്യുക അത്ര എളുപ്പമല്ല.'
'കാരണം അദ്ദേഹത്തിന് ചില കാര്യങ്ങളിൽ കൃത്യമായ ധാരണ ആവശ്യമാണ്. കഥാപാത്രത്തിന്റെ സ്റ്റൈൽ, വേഷം, എന്തു മൂഡാണ് ഞാൻ അദ്ദേഹത്തിനുവേണ്ടി ഉണ്ടാക്കുന്നത് ഇതൊക്കെ അറിഞ്ഞിരിക്കണം. വിനായകന്റെ പെർഫോമന്‍സ് തന്നെ ഓവർ ഷാഡോ ചെയ്യുമോ എന്ന സംശയം വിക്രം സാറിനും ഇല്ലായിരുന്നു. അവർ വളരെ കൂൾ ആയിരുന്നു. പല സീനുകളിലും സ്പോട്ടിൽ ഇരുന്ന് വിനായകന് മേക്കപ്പ് ചെയ്ത് കൊടുത്തത് വിക്രം സാറാണ്.'
'സിനിമയ്ക്ക് വേണ്ടി കൃത്യമായ അഭിനേതാക്കളെയാണ് ഞാൻ തിരഞ്ഞെടുത്തതെന്നതിൽ ഭാഗ്യവാനാണ്. വിനായകൻ സാറിനെ ഇത്രയും സ്റ്റൈലിഷായി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഡയലോഗുകളും സ്വാഗും ഒക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റാകും. ദിവ്യദർശിനിയാണ് വിനായകന്റെ കാര്യം എന്നോട് പറയുന്നത്.'

'ഒരു വില്ലനെ ഞാൻ തേടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന്റെ സിനിമകൾ കണ്ടുനോക്കാൻ എന്നോട് പറയുന്നത്. ഇത് അദ്ദേഹത്തിന്റെ ബെസ്റ്റാണ്. ഇക്കാര്യം അദ്ദേഹത്തിന് അറിയാമോ എന്നത് സംശയമാണ്. ഈ അടുത്തും അദ്ദേഹം ഡബ്ബിങ്ങിന് വന്ന് പോയിരുന്നു. പക്ഷെ എനിക്ക് അദ്ദേഹത്തിന്റെ ഒരു ദിവസം കൂടി വേണമായിരുന്നു. പക്ഷെ അദ്ദേഹത്തെ കിട്ടിയില്ല.'
'ഫോണിൽ ഒരു മെസേജ് അയച്ചിരുന്നു ഞാൻ... സർ നിങ്ങൾ ഈ സിനിമയിൽ എന്താണ് ചെയ്തിരിക്കുന്നതെന്ന് അറിയുന്നുണ്ടാകില്ല. പക്ഷെ ഈ സിനിമ റിലീസ് ചെയ്ത് കഴിയുമ്പോൾ അത് മനസിലാകുമെന്ന്...', എന്നാണ് ഗൗതം മേനോൻ പറഞ്ഞത്. വിക്രം സിനിമയിലെ നായകനാകാനുള്ള കാരണവും ഗൗതം മോനോൻ ദിവ്യദർശിനിയുമായുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തി.
'ഈ തിരക്കഥ എപ്പോഴെങ്കിലും ചെയ്യാൻ കഴിയുമോ എന്ന സ്റ്റേജിൽ നിൽക്കുമ്പോഴാണ് വിക്രം സാറിനെ വെറുതെ ഫോൺ ചെയ്യുന്നത്. അങ്ങനെയൊരു സംഭാഷണത്തിലാണ് ധ്രുവനച്ചത്തിരം എന്തുകൊണ്ട് ഉപേക്ഷിച്ചു.. സൂര്യ എന്ത് കാരണം കൊണ്ടാണ് അതിന് നോ പറഞ്ഞതെന്ന് സർ ചോദിച്ചത്. അതെനിക്ക് അറിയില്ല സർ... ഇതാണ് ഈ പടത്തിന്റെ ഐഡിയയെന്ന് ഞാൻ പറഞ്ഞു. അങ്ങനെയെങ്കിൽ വീട്ടിലേക്ക് വരൂ കൂടുതൽ സംസാരിക്കാം എന്ന് അദ്ദേഹവും പറഞ്ഞു.'
'അങ്ങനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി എന്റെ സിനിമകളെക്കുറിച്ച് ഒരുപാട് സംസാരിച്ചു. കഥ കേട്ട് പടം ഇഷ്ടപ്പെട്ടു. ഈ സിനിമ എഡിറ്റ് ചെയ്ത് അവസാനിക്കുമ്പോൾ ഒരു രണ്ടാം ഭാഗം കൂടി വേണമെന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. എല്ലാം നല്ലതിനാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ സിനിമ വിജയിക്കുകയാണെങ്കില്‍ രണ്ടാം ഭാഗം എടുക്കാനുള്ള എല്ലാ സാധ്യതയും ഇതിനുണ്ട്. ഒരു യൂണിവേഴ്സ് ചിന്ത എന്റെ മനസിലുണ്ടെന്നും', ഗൗതം മേനോൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











