സിനിമകളിൽ കാണാത്തതിന് കാരണം; അന്ന് അരുണിനെക്കൊണ്ട് സമ്മതിപ്പിച്ചത് അമ്മായിയമ്മ; ഗായത്രി
പരസ്പരം എന്ന സീരിയലിലൂടെ വൻ ജനപ്രീതി നേടിയ നടിയാണ് ഗായത്രി അരുൺ. സീരിയലിലേക്ക് മാത്രം ഒതുങ്ങാതെ പിന്നീട് സിനിമകളിലും ഗായത്രി സാന്നിധ്യം അറിയിച്ചു. സീരിയൽ രംഗത്ത് നിന്നും സിനിമാ രംഗത്തെത്തി ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ ചുരുക്കം നടിമാരിൽ ഒരാളാണ് ഗായത്രി. വൺ ഉൾപ്പെടയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം ഗായത്രി ചെയ്തു. എന്നാൽ സിനിമാ രംഗത്ത് ഗായത്രി സജീവമല്ല. വല്ലപ്പോഴുമേ നടിയെ സിനിമകളിൽ കാണുന്നുള്ളൂ.
ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഗായത്രി. കരിയറിൽ തനിക്ക് ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് ഗായത്രി പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. കരിയറിൽ ഞാൻ ആഗ്രഹിച്ച പൊസിഷനിലേക്ക് എനിക്ക് ഇനിയും ഒരുപാട് യാത്ര ചെയ്യാനുണ്ട്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ സെലക്ടീവാണ്. അതുകൊണ്ടാണ് സിനിമകളുടെ എണ്ണം കുറയുന്നത്. ഓഫറുകൾ വരുന്നുണ്ട്. പക്ഷെ എനിക്ക് സെറ്റാവണം. ടെലിവിഷനിൽ മുഖം കാണിച്ചത് സിനിമകളിൽ അവസരം കുറയാൻ കാരണമായെന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്.

ഒരുപാട് ആളുകളിലേക്ക് ടെലിവിഷനിലെ മുഖം എന്ന എക്സ്പോഷർ വന്നിട്ടുണ്ട്. പക്ഷെ ടെലിവിഷനിൽ മുഖം കാണിച്ചത് തെറ്റായിപ്പോയെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും ഗായത്രി വ്യക്തമാക്കി. ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തീരുമാനമാണ് മാതൃഭൂമിയിൽ നിന്നും ലീവെടുത്ത് കിട്ടിയ അവസരം സ്വീകരിച്ചത്. സീരിയലിൽ ഇനി അഭിനയിക്കില്ല എന്ന തീരുമാനം എടുത്തിട്ടില്ല. നല്ല കഥാപാത്രം വന്നാൽ ചെയ്യുമെന്നും ഗായത്രി അരുൺ വ്യക്തമാക്കി.
താൻ അഭിനയ രംഗത്തേക്ക് വരുന്നതിൽ ഭർത്താവ് അരുണിന് താൽപര്യമില്ലായിരുന്നെന്നും ഗായത്രി പറയുന്നു. അരുണിനെ കൺവിൻസ് ചെയ്തത് അമ്മായിയമ്മയാണ്. ജോലി രാജി വെച്ച് പാഷന് പിന്നാലെ പോകുന്നതിൽ ആൾക്ക് താൽപര്യം ഉണ്ടായിരുന്നില്ല. കാരണം അതുപോലൊരു സ്ഥാനപത്തിൽ നല്ല ജോലിയാണ്. പക്ഷെ ഭയങ്കര ഭാഗ്യമായിരുന്നു. മാതൃഭൂമിയിൽ നിന്നും രണ്ടര വർഷം ലീവ് തന്നു. അതിന് ശേഷം ഞാൻ രാജി വെക്കുകയായിരുന്നെന്നും ഗായത്രി അരുൺ വ്യക്തമാക്കി.

അവതരണത്തിൽ പല കാര്യങ്ങളിലും എനിക്ക് പരിമിതിയുണ്ട്. ഇപ്പോഴത്തെ ആങ്കർമാർ വളരെ ഫ്രീയായി കാര്യങ്ങൾ ചെയ്യുന്നു. അത് കാണുമ്പോൾ ഞാൻ കുറച്ച് കൂടെ ആക്ടീവ് ആകണമെന്ന് തോന്നിയിട്ടുണ്ട്. എന്റെ അമ്മ സൂപ്പറാണ് എന്ന ഷോയിൽ കുറേക്കൂടി എനിക്ക് എക്സ്പ്ലോർ ചെയ്യാൻ പറ്റിയിട്ടുണ്ടെന്നും ഗായത്രി അരുൺ വ്യക്തമാക്കി.
നേരത്തെ നൽകിയ അഭിമുഖത്തിൽ അച്ഛന്റെ വിയോഗത്തെക്കുറിച്ച് ഗായത്രി സംസാരിച്ചിട്ടുണ്ട്. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവരുടെ വിയോഗം എന്നും വേദനിപ്പിക്കുന്നതാണ്. അച്ഛൻ കൂടെയില്ലെന്ന കാര്യം ഞാൻ ഓർക്കാറില്ല. അച്ഛന്റെ സാന്നിധ്യം എന്റെ കൂടെ തന്നെയുണ്ട്. അച്ഛൻ കാരണമാണ് താൻ പുസ്തകമെഴുതിയത്. ഇപ്പോഴും പല കാര്യങ്ങളും ചെയ്യുന്നത് അച്ഛൻ തന്ന ശക്തി കൊണ്ടാണ്. അച്ഛനൊപ്പമുണ്ടായിരുന്ന നിമിഷങ്ങളെല്ലാം അത്രയും പ്രധാനപ്പെട്ടതാണെന്നും ഗായത്രി അരുൺ അന്ന് പറഞ്ഞു.


Click it and Unblock the Notifications











