'നല്ല ഭക്ഷണമോ താമസ സൗകര്യമോ ഇല്ല, ജോലി ചെയ്യുന്നത് 17 മണിക്കൂർ, കുറ്റം പറയാൻ എല്ലാവർക്കും പറ്റും'
കുടുംബ പ്രേക്ഷകർക്ക് സ്വന്തം കുടുംബാംഗം പോലെയാണ് സാജൻ സൂര്യ. അഭിനയത്തോടൊപ്പം ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന സാജൻ രജിസ്‌ട്രേഷൻ ഡിപ്പാർട്മെന്റിലാണ് ജോലി ചെയ്യുന്നത്. കുട്ടിക്കാലം മുതൽ അഭിനയം തലയ്ക്കുപിടിച്ചതിനാലാണ് സീരിയൽ താരം സാജൻ സൂര്യ സിനിമയിലും സീരിയലിലും ഭാഗ്യം പരീക്ഷിച്ച് തുടങ്ങിയത്. ഇതിനോടകം ചില സിനിമകളിൽ ഒട്ടനവധി സീരിയലുകളുടെയും ഭാഗമായി. സീരിയൽ രംഗത്തെ മമ്മൂട്ടി എന്നാണ് സാജൻ സൂര്യയെ സീരിയൽ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്.
ഏഷ്യാനെറ്റിൽ സംപ്രഷണം ചെയ്യുന്ന ഗീതാ ഗോവിന്ദം എന്ന സീരിയലിലെ നായക വേഷമാണ് സാജൻ ഇപ്പോൾ ചെയ്യുന്നത്. അതേസമയം ഇപ്പോഴിതാ സീരിയലുകളുടെ നിലവാരമില്ലായ്മയെ കുറിച്ച് നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയാണ് സാജൻ സൂര്യ. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സീരിയൽ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചും സാജൻ സൂര്യ മനസ് തുറന്നു.

ഫണ്ടിങ്ങ് ഇല്ലാത്തതുകൊണ്ടാണ് സീരിയലുകളുടെ നിലവാരം മെച്ചപ്പെടുത്താൻ കഴിയാത്തതെന്ന് സാജൻ സൂര്യ പറയുന്നു. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... സീരിയലുകളുടെ നിലവാരം കൂട്ടണമെന്ന അഭിപ്രായത്തോട് പൂർണമായും ഞാൻ യോജിക്കുന്നുണ്ട്. പണ്ട് നമ്മൾ പറഞ്ഞിരുന്ന കഥകളിൽ നിന്നും ചെറിയ വ്യത്യാസം മാത്രം വരുത്തിയാണ് ഇപ്പോഴും സീരിയലുകൾ എടുക്കുന്നത്.
പ്രേംകുമാർ ചേട്ടന്റെ പ്രസ്താവന ഞങ്ങൾ ആർട്ടിസ്റ്റുകളെ ഒരു രീതിയിലും ബാധിക്കില്ല. അദ്ദേഹം ഒരു കാര്യവും പഠിക്കാതെയാണ് ഈ കാര്യങ്ങളെല്ലാം പറഞ്ഞിരിക്കുന്നത്. അദ്ദേഹം പറഞ്ഞത് പൊതു സമൂഹത്തിൽ കറക്ടായി എത്തിയിട്ടില്ല. ചില സീരിയലുകൾ എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ ഏത് സീരിയലാണ് വിഷം വമിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം.
മാത്രമല്ല ചാനലുകളാണ് ഇതിനെല്ലാം മറുപടി പറയേണ്ടത്. സംഘടനയോ സീരിയൽ താരങ്ങളോ ഒന്നുമല്ല. കണ്ടന്റുകൾ സംവിധായകർക്ക് കൊടുക്കുന്നത് ചാനലുകളാണ്. അല്ലാതെ ആർട്ടിസ്റ്റുകൾക്ക് പങ്കില്ല. മെഗാ സീരിയലുകൾ വിലയിരുത്തി അവാർഡുകൾ കൊടുക്കാൻ പറ്റില്ല. ഇത്രയും എപ്പിസോഡുകളൊക്കെ ആര് ഇരുന്ന് കാണാനാണ്. അത് പ്രായോഗികമല്ല.
ടിവി അവാർഡുകൾ ഭൂരിഭാഗവും കിട്ടിയിരിക്കുന്നത് ടെലി ഫിലിമിൽ അഭിനയിച്ചവർക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കുമാകും. പിന്നെ നല്ല സീരിയലുകളില്ലാത്തതുകൊണ്ട് അവാർഡ് കൊടുക്കാൻ പറ്റിയില്ലെന്ന് പറയുന്നതിന് പകരം ഞങ്ങൾക്ക് ലഭിച്ചതിൽ നല്ലതുണ്ടായിരുന്നില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ നന്നാകുമായിരുന്നു. സീരിയൽ ഇന്റസ്ട്രി എന്താണെന്ന് പഠിക്കാതെ പറയരുത്.

ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യാൻ അമ്പത് പേർ അടങ്ങുന്ന ക്രൂവിന് ഒരു ലക്ഷം രൂപയാണ് ലഭിക്കുന്നത്. അതുകൊണ്ട് നല്ല ഭക്ഷണം പോലും എല്ലാവർക്കും കൊടുക്കാൻ പറ്റില്ല. നല്ല താമസവും ഇല്ല. അങ്ങനെയൊരു സാഹചര്യത്തിൽ എങ്ങനെ മെച്ചപ്പെട്ട കണ്ടന്റ് കിട്ടാനാണ്. ഗ്രൗണ്ട് വർക്കാണ് ഇതെല്ലാം പരിഹരിക്കാൻ ആദ്യം നടക്കേണ്ടത്. സീരിയലുകൾ ഒരു വ്യവസായമല്ലേ..? അമ്പതോളം കുടുംബങ്ങളാണ് ഒരു സീരിയിൽ കൊണ്ട് ജീവിക്കുന്നത്.
സീരിയലുകൾക്കൊണ്ട് സർക്കാരിനും ഗുണങ്ങളുണ്ട്. സീരിയലുകളുടെ ഫണ്ടിങ്ങ് ചെയ്യുന്നത് കോർപ്പറേറ്റുകളാണ്. തിരുവനന്തപുരത്ത് സീരിയലുകൾ ഷൂട്ട് ചെയ്യാൻ കാരണം അവിടെ പണം കുറച്ച് ചിലവാക്കിയാൽ മതിയെന്നതാണ്. ഫണ്ടിങ്ങ് ഇല്ലാത്തതുകൊണ്ടാണ് കണ്ടന്റിൽ വ്യത്യാസം വരാത്തത്.
ഒരു ദിവസം ഞങ്ങൾ പതിനേഴ് മണിക്കൂറുക്കൊക്കെയാണ് വർക്ക് ചെയ്യുന്നത്. കുറ്റം പറയാൻ എല്ലാവർക്കും പറ്റും. പ്രേംകുമാർ ചേട്ടൻ യഥാർത്ഥത്തിൽ ചാനലുകളെ വിളിച്ച് വരുത്തി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ച് കാര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു പ്രസ്താവന ഇറക്കുന്നതിന് പകരം നടത്തേണ്ടിയിരുന്നതെന്നും നടൻ സാജൻ സൂര്യ പറഞ്ഞു.


Click it and Unblock the Notifications











