'അമ്മയുമായി അടുപ്പക്കുറവുണ്ട്, അമ്മയെന്ന് വിളിച്ചത് അമ്മൂമ്മയെ'; ഗീത വിജയൻ പറയുന്നു
ഇൻ ഹരിഹർ നഗർ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചതയായ നടിയാണ് ഗീത വിജയൻ. 85 ലേറെ മലയാള സിനിമകളിലും രണ്ട് തമിഴ് ചിത്രങ്ങളിലും മൂന്ന് ഹിന്ദി സിനിമകളിലും ഗീത അഭിനയിച്ചിട്ടുണ്ട്. തൃശൂർ സ്വദേശമായ ഗീത ചെന്നെയിലാണ് താമസിക്കുന്നത്. വർഷങ്ങൾക്കിപ്പുറം തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഗീത.

തൃശൂരിലാണ് വളർന്നതെങ്കിലും ജനിച്ചത് മലേഷ്യയിലാണ്. അച്ഛൻ അവിടെ വെറ്റിനറി സർജനായിരുന്നു. ഇളയ സഹോദരി മലേഷ്യയിലാണ്. അമ്മ തൃശൂരിലും മലേഷ്യയിലുമായാണ് ഉണ്ടാവാറ്. ഇപ്പോൾ തൃശൂരുണ്ട്. താൻ ജനിച്ച് എട്ടാം മാസത്തിൽ മലേഷ്യയിൽ നിന്നും അമ്മൂമ്മ തന്നെ കേരളത്തിലേക്ക് കൊണ്ട് വരികയായിരുന്നെന്ന് ഗീത പറയുന്നു. അതിനാൽ തന്നെ തനിക്ക് അമ്മയുമായുള്ള ആത്മബന്ധം കുറവാണെന്നും അമ്മൂമ്മയെ ആയിരുന്നു താൻ അമ്മയെന്ന് വിളിച്ചിരുന്നതെന്നും ഗീത പറയുന്നു.

'ഞാൻ ഓർമ്മ വെച്ച കാലം മുതൽ കാണുന്നത് എന്റെ അമ്മൂമ്മയെയും മുത്തശ്ശനെയും ആണ്. അമ്മൂമ്മയെ ആണ് ഞാൻ അമ്മ എന്ന് വിളിച്ചിരിക്കുന്നത്. അമ്മയോടൊടുള്ള എല്ലാ ബഹുമാനത്തോടെയും പറയുന്നു. അമ്മ വളരെ ടഫ് ആയിരുന്നു. അമ്മ വന്ന് കഴിഞ്ഞാൽ കൈയും കാലും ഓടില്ല എന്ന് നമ്മൾ പറയില്ലേ. സ്ട്രിക്റ്റ് ആയിരുന്നു. ഒരു നോട്ടം നോക്കിയാൽ മതി'
'അനിയത്തി അഞ്ച് വയസ്സുവരെ അമ്മയുടെ കൂടെ വളർന്നിട്ടുണ്ട്. എട്ടാം മാസത്തിൽ അമ്മൂമ്മ എന്നെ കൊണ്ടു വന്നു. ഞാൻ അമ്മൂമ്മയുടെയും മുത്തശ്ശന്റെയും പെറ്റ് ആയിരുന്നു. ചെറിയമ്മൂമ്മാരും ചെറിയപ്പൂപ്പൻമാരുമായെല്ലാം. പക്ഷെ അവരൊക്കെ അധ്യാപകർ ആയിരുന്നതിനാൽ അധികം കൊഞ്ചിക്കില്ലായിരുന്നു. പക്ഷെ ഞാൻ ഭയങ്ക കുറുമ്പിയായിരുന്നു. അതിനിപ്പോഴും ഒരു കുറവുമില്ല'

അമ്മൂമ്മമാരിൽ ഓരോരുത്തരായി മരിക്കുമ്പോൾ എന്നെ നോക്കാനാരുമില്ലാതായി. അമ്മ മലേഷ്യയിലാണ്. പത്താം ക്ലാസ് കഴിഞ്ഞാൽ ചെന്നെെയിലെ ഹോസ്റ്റലിൽ ആക്കാമെന്ന് അമ്മ തീരുമാനിച്ചു. കലാക്ഷേത്ര ഫൗണ്ടേഷന്റെ സ്കൂളുമുണ്ട്. പിന്നീട് ചെന്നെെയിലായിരുന്നു പഠനമെന്നും ഗീത പറഞ്ഞു.
'ഭർത്താവ് സതീഷ് ചെന്നെെയിൽ സ്കൂളിൽ ഒപ്പം പഠിച്ചതാണ്. എന്റെ സീനിയർ ആയിരുന്നു. അന്ന് പരിചയമുണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ പ്രേമം ഒന്നുമില്ല. സതീഷ് ഒരു സ്വീറ്റ് ഹാർട്ടാണ്. അദ്ദേഹം മോഡലിങ് ചെയ്തിരുന്നു. പിന്നീട് അഭിനയത്തിൽ ബിരുദം നേടി. അന്ന് ചില തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ ഒരു സീരിയൽ ചെയ്യുന്നുണ്ട്. ആ സീരിയലിലെ പുള്ളിയുടെ കഥാപാത്രവും അഭിനയവും കൊണ്ട് പുള്ളി തമിഴ്നാട്ടിൽ ട്രെൻഡിംഗ് ആയി നിൽക്കുകയാണ്,' ഗീത വിജയൻ പറഞ്ഞു. ഫ്ലവേഴ്സ് ടിവിയോടാണ് പ്രതികരണം.
Recommended Video

ആദ്യകാലത്ത് ഒരു സിനിമയിൽ നിന്നുണ്ടായ ദുരനുഭവവും ഗീത അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 1992 ൽ ഒരു സിനിമ ചെയ്യുമ്പോൾ ആ സിനിമയുടെ സംവിധായകൻ മോശമായി പെരുമാറി. ഞാൻ അപ്പോൾ തന്നെ നോ എന്ന് പറഞ്ഞു. ഇങ്ങനെയാണെങ്കിൽ പടം ചെയ്യില്ലെന്ന് പറഞ്ഞു. സിനിമയുടെ ഡിസ്ട്രിബ്യൂട്ടറോടും പ്രൊഡ്യൂസറോടും കാര്യം പറഞ്ഞു. അവർ ഇടപെട്ട് സംവിധായകന് താക്കീത് നൽകി.
എന്നാൽ പിന്നീട് ചിത്രീകരണ വേളയിൽ സംവിധായകൻ ഇതിന്റെ ദേഷ്യത്തിൽ തന്നോട് സെറ്റിൽ വെച്ച് പലതവണ ദേഷ്യത്തിൽ സംസാരിച്ചെന്നും ഗീത പറഞ്ഞു. മേശമായി പെരുമാറുന്ന സംഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് ശുദ്ധ നുണയാണ്. ദുരനുഭവങ്ങളോട് പ്രതികരിച്ചതിന്റെ പേരിൽ തനിക്ക് നാലഞ്ച് സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഗീത വിജയൻ പറഞ്ഞു.


Click it and Unblock the Notifications











