സാവിത്രിയമ്മ കാരണം അച്ഛൻ 15 വർഷം രാത്രി വീട്ടിൽ വന്നില്ല; അമ്മ എല്ലാം സഹിച്ചു; കമല പറഞ്ഞത്
മഹാനടി സാവിത്രിയുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ ഏവർക്കും അറിയാവുന്നതാണ്. ജെമിനി ഗണേശന്റെ ഭാര്യമാരിൽ ഒരാളായ സാവിത്രിക്ക് രണ്ട് മക്കളാണ് പിറന്നത്. ഏവർക്കും പ്രിയപ്പെട്ട താര ദമ്പതികളായിരുന്നു സാവിത്രിയും ജെമിനി ഗണേശനും. എന്നാൽ ഇരുവർക്കും ഇടയിൽ പിന്നീട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ജെമിനി ഗണേശനുമായി അകന്ന സാവിത്രിക്ക് പിന്നീട് ജീവിതത്തിൽ താളം തെറ്റി. സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് 2018 ൽ പുറത്തിറങ്ങിയ മഹാനടി.
സിനിമയിൽ ജെമിനി ഗണേശനെ മോശമായി കാണിച്ചെന്ന് ആരോപിച്ച് താരത്തിന്റെ ബന്ധുക്കൾ അന്ന് രംഗത്തെത്തിയിരുന്നു. സാവിത്രിക്കെതിരെ ജെമിനി ഗണേശന്റെ മകൾ കമല സെൽവരാജ് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജെമിനി ഗണേശനും ആദ്യ ഭാര്യ അലമെലുവിനും പിറന്ന മകളാണ് കമല സെൽവരാജ്. അച്ഛനെ സാവിത്രിക്ക് പിന്നാലെ നടക്കുന്ന ആളായി കാണിച്ചത് തെറ്റാണെന്ന് കമല പറയുന്നു. മുമ്പൊരിക്കൽ ബിഹൈന്റ്വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

മഹാനടിയിൽ അച്ഛൻ സാവിത്രിയുടെ പിന്നാലെ പോകുന്നതായി കാണിച്ചിട്ടുണ്ട്. അച്ഛൻ അക്കാലത്ത് നല്ല വിദ്യാഭ്യാസമുള്ള, സുന്ദരനായ, നല്ല മനസുള്ള വ്യക്തിയാണ്. സിനിമാ ലോകത്തെ അത്രയും സ്ത്രീകൾക്കും അച്ഛന് മേൽ ഒരു കണ്ണുണ്ടായിരുന്നു. സാവിത്രിയമ്മ വളരെ പൊസസീവ് ആയിരുന്നു. വളരെ ഡൊമിനെന്റ് ആയിരുന്നു. വിവാഹം ചെയ്യുമ്പോൾ അച്ഛന് 18 വയസും അമ്മയ്ക്ക് 16 വയസുമാണ്.
അമ്മയെ ഡിവോഴ്സ് ചെയ്യാൻ അച്ഛൻ ഒരിക്കലും തയ്യാറായിരുന്നില്ല. അമ്മയോട് ആഴത്തിൽ സ്നേഹമുണ്ടായിരുന്നു. പക്ഷെ ലോല മനസാണ്. ആരെങ്കിലും വന്ന് കരഞ്ഞാൽ മനസ് ഇളകും. ചിറ്റപ്പനിൽ നിന്നും രക്ഷപ്പെട്ട് സാവിത്രി വീട്ടിലേക്ക് ഓടി വന്നപ്പോൾ അമ്മയാണ് കതക് തുറന്നത്. സാവിത്രിയുടെ ജീവിതം മോശമാകാതിരിക്കാൻ വേണ്ടിയാണ് അച്ഛൻ അവരെ വിവാഹം ചെയ്തതെന്നും കമല പറയുന്നു.

സ്കൂളിൽ ആരെങ്കിലും ചോദിച്ചാൽ അറിയില്ല എന്ന് പറയണമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. അച്ഛൻ സാവിത്രിയെ വിവാഹം ചെയ്തല്ലോ എന്ന് സ്കൂളിൽ വെച്ച് ചോദിക്കുമ്പോൾ അറിയില്ലെന്ന് ഞാനും ചേച്ചിയും മറുപടി നൽകും. അതോടെ ആ പ്രശ്നം തീർന്നു. സാവിത്രിക്ക് തമിഴ് അറിയില്ലായിരുന്നു. വിദ്യാഭ്യാസമുള്ള അച്ഛനാണ് സാവിത്രിക്ക് എല്ലാം പഠിപ്പിച്ച് കൊടുത്തത്.
സാവിത്രിക്ക് കാെടുക്കേണ്ട ബഹുമാനം കൊടുക്കാനാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചതെന്നും കമല പറയുന്നു. 15 വർഷം അച്ഛനെ വിരട്ടി ഞങ്ങളുടെ വീട്ടിൽ വരാതെയാക്കി. എന്റെ അനിയത്തി അച്ഛൻ വീട്ടിൽ വന്ന് ഉറങ്ങുന്നത് കാണാതെയാണ് വളർന്നത്. പകൽ സമയം മാത്രമാണ് അച്ഛനെ കാണാൻ പറ്റിയത്. വലിയ വീട്, ആൺതുണയില്ല, രണ്ട് വയസായ പാട്ടികൾ, ഞങ്ങൾ നാല് ചെറിയ കുട്ടികൾ ഇവരെയെല്ലാം ഒറ്റയ്ക്ക് നോക്കിയത് അമ്മയാണ്.
എന്തുകൊണ്ട് അച്ഛനെ ഡിവോഴ്സ് ചെയ്തില്ല അമ്മയോട് ചോദിച്ചിട്ടുണ്ട്. നാല് പെൺകുട്ടികളെ പ്രസവിച്ചു, നിങ്ങളെല്ലാം നല്ല രീതിയിൽ പഠിച്ച് വലിയവരാകണം. അച്ഛൻ ഉണ്ടെങ്കിൽ അല്ലേ നിങ്ങളെ രക്ഷപ്പെടുത്താൻ കഴിയൂ എന്നാണ് അമ്മ പറഞ്ഞത്. അമ്മയോട് അച്ഛന് വലിയ സ്നേഹമായിരുന്നു. ആ കുടുംബത്തെ തകർത്തവരാണ് സാവിത്രിയമ്മ. അവർ മരിച്ചപ്പോൾ മകൻ സതീഷിനെ വളർത്തിയത് എന്റെ അമ്മയാണ്. അതൊന്നും സിനിമയിൽ കാണിച്ചിട്ടില്ലെന്നും കമല വ്യക്തമാക്കി.
2018 ലെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു മഹാനടി. സാവിത്രിയെ അവതരിപ്പിച്ചത് നടി കീർത്തി സുരേഷാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഈ സിനിമയിലൂടെ കീർത്തി സുരേഷ് നേടി. ദുൽഖർ സൽമാനാണ് ജെമിനി ഗണേശനെ അവതരിപ്പിച്ചത്.


Click it and Unblock the Notifications











