സാവിത്രിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരാൻ പറഞ്ഞ് ജെമിനി ഗണേശന്റെ ആദ്യ ഭാര്യ; സ്വത്തുക്കളെക്കുറിച്ചം മകൾ
അന്തരിച്ച ജെമിനി ഗണേശനും സാവിത്രിയും തമ്മിലുണ്ടായിരുന്ന ബന്ധം സിനിമാ ലോകത്ത് ഒരു കാലത്ത് ചർച്ചയായതാണ്. ഒരുമിച്ച് സിനിമകൾ ചെയ്യവെ അടുത്ത സാവിത്രിയും ജെമിനി ഗണേശനും വിവാഹ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ജെമിനി ഗണേശന് ഈ സമയത്ത് ഒന്നിലേറെ സ്ത്രീകളുമായി ബന്ധമുണ്ട്. അലമെലു ഗണേശൻ എന്നാണ് നടന്റെ ആദ്യ ഭാര്യയുടെ പേര്. നടി പുഷ്പവല്ലി അനൗദ്യോഗിക ഭാര്യയും. മൂന്നാമത്തെ പങ്കാളിയായാണ് സാവിത്രിയുടെ കടന്ന് വരവ്.
ജെമിനി ഗണേശൻ മറ്റ് ബന്ധങ്ങളിലേക്ക് കടന്നപ്പോഴാണ് സാവിത്രി നടനുമായി അകലുന്നത്. താര റാണിയായിരുന്ന സാവിത്രിയുടെ ജീവിതം പിന്നീടങ്ങോട്ട് താളം തെറ്റി. മദ്യത്തിന് അടിമപ്പെട്ടു. സമ്പത്തുകൾ നഷ്ടപ്പെട്ടു. അവസാന കാലത്ത് മാസങ്ങളോളം കോമയിലായിരുന്നു സാവിത്രി. സാവിത്രിയെക്കുറിച്ച് സംസാരിക്കുകയാണ് ജെമിനി ഗണേശന്റെ ആദ്യ ഭാര്യയിലെ മകൾ കമല സെൽവരാജ്. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്.

സാവിത്രിയമ്മ മരിക്കുമ്പോൾ അച്ഛൻ നാട്ടിലില്ലായിരുന്നു. ചടങ്ങുകളെല്ലാം അമ്മ കൃത്യമായി ചെയ്തു. സാവിത്രിയുടെ മൃതദേഹം ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് വരാൻ പറഞ്ഞു. ചെയ്യേണ്ട ചടങ്ങുകളെല്ലാം ചെയ്തു. സാവിത്രി ഞങ്ങളെ വേർതിരിച്ച് കണ്ടിരുന്നില്ല. അച്ഛനും സാവിത്രിയും തമ്മിൽ അടുത്തതിൽ അമ്മയ്ക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. അദ്ദേഹത്തിന്റെ ഫീലിംഗ്സിനെ ബഹുമാനിച്ചെന്നും കമല സെൽവരാജ് ഓർത്തു.
അച്ഛന്റെ സ്വത്തുക്കൾ ഭാഗം വെച്ചതിനെക്കുറിച്ചും കമല സംസാരിച്ചു. സ്വത്തുക്കളെക്കുറിച്ച് ഞങ്ങൾ ആലോചിച്ചിട്ടില്ല. പൊതുവെ പെൺമക്കൾ വിവാഹം ചെയ്ത് പോകും. സ്വത്തുക്കൾ ഒന്നും ചെയ്യില്ല. ഞങ്ങൾ നാല് പെൺമക്കളാണ്. ഒരു രൂപയ്ക്ക് വേണ്ടി പോലും ഞങ്ങൾ വഴക്കിട്ടില്ലെന്നും കമല വ്യക്തമാക്കി.

അച്ഛൻ മരണക്കിടക്കയിലായിരുന്ന സമയത്ത് താൻ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിരുന്നിന് പോയിട്ടുണ്ടെന്ന് കമല പറയുന്നു. ജയലളിത എന്റെ സുഹൃത്തായിരുന്നു. ഒരേ സ്കൂളിൽ പഠിച്ചവർ. എന്നേക്കാൾ ഒരു വർഷം ജൂനിയർ. വളരെ ഇന്റലിജന്റായിരുന്നു. ക്ലാസിൽ വന്നില്ലെങ്കിലും ടീച്ചർമാർ അവളെ പരീക്ഷ എഴുതാൻ അനുവദിക്കും. കാരണം അവൾ പഠിക്കാതെ തന്നെ ഫസ്റ്റ് വാങ്ങും.
ജയലളിത എന്നെ വിരുന്നിന് ക്ഷണിച്ച സമയത്ത് അച്ഛന്റെ സ്ഥിതി മോശമാണ്. ഇനിയൊരു ചാൻസ് ലഭിക്കില്ലെന്ന് കരുതി ഞാൻ ജയലളിതയുടെ വീട്ടിൽ പോയി. അച്ഛന്റെയടുത്ത് ഗംഗാ ജലം വെച്ചിരുന്നു. വിരുന്നിന് പോയിട്ട് എനിക്കൊന്നും കഴിക്കാൻ പറ്റിയില്ല. കേരള, കന്നഡ, ബ്രാഹ്മിൺ കുക്കുകൾ അവിടെയുണ്ട്. ജയലളിതയ്ക്ക് ഭക്ഷണം കഴിക്കുന്നത് വളരെ ഇഷ്ടമാണ്. എങ്ങനെയോ കഴിച്ചെന്ന് വരുത്തി ഞങ്ങൾ പോയി. അച്ഛനടുത്ത് പോയി ഇരുന്നു. രാവിലെ രണ്ട് മണിക്ക് അദ്ദേഹം മരിച്ചു.
രാവിലെ ആറ് മണിക്ക് ജയലളിത വന്നു. ആദ്യം വന്നത് ജയലളിതയാണ്. എങ്ങനെയാണ് കമല നിന്നെ ഞാൻ ഭക്ഷണം കഴിക്കാൻ വിളിച്ചതെന്ന് ചോദിച്ചു. അവൾ അച്ഛന് വേണ്ടി എല്ലാം അറേഞ്ച് ചെയ്തു. അതിന് ജയലളിതയോട് തനിക്ക് നന്ദിയുണ്ടെന്നും കമല സെൽവരാജ് വ്യക്തമാക്കി.


Click it and Unblock the Notifications











