അഞ്ച് ദിവസത്തെ ചർച്ച, ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും ഉറപ്പിച്ചു; ലെെക്ക മാറിയതിങ്ങനെ?
അഭ്യൂഹങ്ങൾക്കൊടുവിൽ എമ്പുരാന്റെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ടുണ്ടായ തടസങ്ങൾ നീങ്ങുന്നു. എമ്പുരാന്റെ വിതരണത്തിൽ നിന്നും ലെെക്ക പിന്മാറി പകരം ഗോകുലം മൂവീസ് എത്തിയിരിക്കുന്നു. കേരളത്തിൽ ആശിർവാദ് സിനിമാസ് തന്നെ സിനിമ തിയറ്ററുകളിലെത്തിക്കും. ലെെെക്കയും ആശിർവാദ് സിനിമാസുമാണ് എമ്പുരാന് വേണ്ടി നേരത്തെ കെെ കോർത്തത്. എന്നാൽ അവസാന ഘട്ടത്തിൽ ലൈക്കയും ആശിർവാദ് സിനിമാസും തമ്മിൽ അഭിപ്രായ വ്യത്യാസം വന്നെന്നാണ് വിവരം. എമ്പുരാന്റെ പ്രി റിലീസ് ബിസിനസുമായി ബന്ധപ്പെട്ടാണ് ലെെക്കയ്ക്ക് എതിർപ്പുകളുണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
റിലീസ് നീണ്ട് പോകുമെന്ന സംസാരം സിനിമാ ലോകത്ത് പ്രചരിച്ചിരിക്കെയാണ് ഗോകുലം മൂവീസ് എമ്പുരാന് രക്ഷകനാകുന്നത്. നേരത്തെ പ്രഖ്യാപിച്ച മാർച്ച് 27 ന് തന്നെ എമ്പുരാൻ റിലീസ് ചെയ്യും. കഴിഞ്ഞ കുറേ ദിവസങ്ങളായി എമ്പുരാന്റെ റിലീസിൽ അനിശ്ചിതത്വം എന്ന വാദം സോഷ്യൽ മീഡിയയിലുണ്ട്. ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് പ്രതികരണമുണ്ടായിരുന്നില്ലെങ്കിലും അഭ്യൂഹങ്ങൾ സത്യമായിരുന്നെന്ന് ഗോകുലം മൂവീസിന്റെ കടന്ന് വരവോടെ വ്യക്തമായി.

പുറത്ത് വരുന്ന വിവരപ്രകാരം കഴിഞ്ഞ അഞ്ച് ദിവസത്തോളമായി ഗോകുലം മൂവീസും എമ്പുരാൻ ടീമും ചർച്ചയിലായിരുന്നു. പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമാണ് ഈ ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. ലെെക്കയുമായി വിതരണവുമായും മറ്റും ബന്ധപ്പെട്ട് ഒത്ത് പോകാനാകില്ലെന്ന് ഇവർ തീരുമാനിച്ചിരുന്നു.
ഗോകുലം മൂവീസുമായി എഗ്രിമെന്റ് ഒപ്പിട്ടതിന് പിന്നാലെയാണ് പൃഥ്വിരാജ് എമ്പുരാന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വെെകുന്നേരത്തോടെ ഗോകുലം മൂവീസുമായി കെെകോർക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ലൈക്കയ്ക്ക് കൊടുക്കാനുള്ള മുഴുവൻ പണവും നൽകി. ട്രെയിലർ ലോഞ്ച് മുംബെെയിൽ വെച്ചായിരിക്കുമെന്നും അഭ്യൂഹമുണ്ട്.
എന്താണ് എമ്പുരാന്റെ അണിയറയിൽ നടന്നതെന്നതിനെക്കുറിച്ച് ഔദ്യോഗികമായി ആരും പ്രതികരിച്ചിട്ടില്ല. എമ്പുരാൻ കണ്ട ലൈക്ക ടീം സിനിമയിൽ പ്രതീക്ഷയില്ലെന്ന് കണ്ടതോടെ പിന്മാറാനുള്ള ശ്രമം നടത്തിയതാണെന്ന് കമന്റുകൾ വരുന്നുണ്ട്. എന്നാൽ ഈ വാദത്തെ പൃഥ്വിരാജിന്റെ ആരാധകർ തള്ളിക്കളയുന്നു.
വിടാമുയർച്ചിയുടെ കാര്യത്തിലുൾപ്പെടെ ലെെക്കയെടുത്ത തെറ്റായ തീരുമാനങ്ങളാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ മോശം സാഹചര്യത്തിൽ നിന്ന് കരകയറാൻ ലെെക്കയ്ക്ക് കിട്ടിയ പിടിവള്ളിയായിരുന്നു എമ്പുരാൻ, എന്നാൽ ഈ അവസരം ഇവർ നഷ്ടപ്പെടുത്തിയെന്ന് പൃഥ്വിരാജ്, മോഹൻലാൽ ആരാധകർ വാദിക്കുന്നു. ഗോകുലം മൂവീസിന്റെ കടന്ന് വരവിനെ വാഴ്ത്തുന്നവരും ഏറെ. ആരുടെ തീരുമാനമായിരുന്നു ശരിയെന്ന് മാർച്ച് 27 ന് അറിയാം.
ലെെക്ക എന്തുകൊണ്ട് വിതരണത്തിന് മടിക്കുന്നു
ഇൻഡസ്ട്രിയിൽ ലെെക്കയുടെ സാഹചര്യം ഇപ്പോൾ മോശമാണ്. വേട്ടയാൻ, വിടാമുയർച്ചി തുടങ്ങി കോടികൾ മുടക്കി നിർമ്മിച്ച സിനിമകളുണ്ടാക്കിയത് കോടികളുടെ നഷ്ടമാണ്. ശക്തമായ തിരിച്ച് വരവ് നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തമിഴകത്തെ താര രാജാക്കൻമാരുടെ സിനിമകൾ പ്രേക്ഷക സ്വീകാര്യത നേടാതെ പോകുമ്പോൾ ലെെകയ്ക്കുള്ള ആശങ്കയിലും കഴമ്പുണ്ട്. പരാജയങ്ങളുടെ ലിസ്റ്റ് നീണ്ട് പോകുന്നതിനാൽ ജാഗ്രത കാണിക്കാതെ കമ്പനിക്ക് രക്ഷയില്ല.
ലൂസിഫറും എമ്പുരാനും
2019 ലാണ് ലൂസിഫർ റിലീസ് ചെയ്യുന്നത്. മോഹൻലാലിന്റെ മാസ് കഥാപാത്രം, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ, മുരളി ഗോപിയുടെ തിരക്കഥ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, വിവേക് ഒബ്റോയ് തുടങ്ങി വലിയ താരനിര എന്നിങ്ങനെ ലൂസിഫറിലേക്ക് പ്രേക്ഷകരെ ആകർഷിച്ച ഘടകങ്ങളേറെയാണ്. റിലീസിന് മുമ്പുള്ള ഹെെപ്പിനോട് നൂറ് ശതമാനം ലൂസിഫർ നീതി പുലർത്തുകയും ചെയ്തു. ബോക്സ് ഓഫീസ് കലക്ഷൻ, സാറ്റ്ലെെറ്റ് റെെറ്റ്സ്, ഡിജിറ്റൽ റെെറ്റ്സ് എന്നിവയെല്ലാം ഉൾപ്പെടുത്തി 200 കോടി ലൂസിഫർ നേടി. എമ്പുരാൻ ലൂസിഫറിനേക്കാൾ വലിയ പ്രൊജക്ടാണ്. എമ്പുരാന്റെ ബഡ്ജറ്റിനെക്കുറിച്ച് ഔദ്യോഗിക വിവരമില്ല.
'>


Click it and Unblock the Notifications