'നിങ്ങളുടെ ഹീറോകളെ കണ്ടാൽ ജയിൽപുള്ളികളായി തോന്നില്ല... നല്ല ഭക്ഷണം കഴിച്ച് വന്നതുപോലുണ്ട്'; ബച്ചൻ പറഞ്ഞത്
വളരെ ചെറുപ്പം മുതൽ സിനിമയോട് തോന്നിയ വല്ലാത്ത ഭ്രമത്തിന്റെ പേരിലാണ് ഗുഡ്നൈറ്റ് മോഹൻ നിർമ്മാണത്തിലേക്ക് ഇറങ്ങിയത്. അച്ഛന്റെയും അമ്മയുടെയുമൊപ്പം പോയി സിനിമ കണ്ടിരുന്ന മോഹൻ കോളജിൽ പഠിക്കുന്ന സമയത്താണ് ഏറ്റവും അധികം സിനിമകൾ കണ്ടുതീർത്തിട്ടുള്ളത്. ഒരു വർഷം മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷയിലുള്ള നാനൂറോളം സിനിമകൾ വരെ കണ്ടിട്ടുണ്ടെന്നാണ് മോഹൻ ഒരിക്കൽ പറഞ്ഞത്. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും അതാണ് സത്യം.
ഇസബെല്ലയായിരുന്നു ആദ്യം നിർമ്മിച്ച ചിത്രം. അവിടെ നിന്ന് ഇങ്ങോട്ട് അയ്യർ ദി ഗ്രേറ്റ്, ഞാൻ ഗന്ധർവൻ, കിലുക്കം, മായാമയൂരം, സ്ഫടികം, കാലാപാനി, വെള്ളിത്തിര, കൊച്ചിരാജാവ് തുടങ്ങി വിജയിച്ചതും പരാജയപ്പെട്ടതുമായ നിരവധി സിനിമകൾ നിർമ്മിച്ചു. അതിൽ കാലാപാനി സിനിമയെ കുറിച്ചുള്ള ഒരു അനുഭവം ഗുഡ്നൈറ്റ് മോഹൻ ഒരിക്കൽ പങ്കുവെച്ചിരുന്നു.

സിനിമ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനെ ചിത്രം കാണിച്ചിപ്പോൾ അദ്ദേഹം പറഞ്ഞ കമന്റാണ് ഒരിക്കൽ സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ മോഹൻ വെളിപ്പെടുത്തിയത്. സിനിമ കണ്ടശേഷം ഒരു നെഗറ്റീവ് മാത്രമാണ് അമിതാഭ് ബച്ചൻ പറഞ്ഞതെന്ന് മോഹൻ പറയുന്നു. കാലാപാനി കണ്ട അമിതാഭ് ബച്ചന്റെ കമന്റ് ചിത്രത്തിലെ നായകന്മാരായ മോഹൻലാലിനേയും പ്രഭുവിനേയും കുറിച്ചായിരുന്നുവത്രെ.
ഹീറോകളെ കണ്ടാൽ ജയിൽപുള്ളികളായി തോന്നില്ലെന്നാണ് ബിഗ് ബി പറഞ്ഞത്. ഞാനും മോഹൻലാലും കൂടിയാണ് കാലാപാനിയെന്ന സിനിമ നിർമ്മിച്ചത്. കാലാപാനി ഹിന്ദിയിൽ ഡബ്ബ് ചെയ്ത് കൊടുക്കാൻ എബിസി താൽപര്യം കാണിച്ചപ്പോൾ ഞാനാണ് പ്രൊഡ്യൂസറെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം (അമിതാഭ് ബച്ചൻ) സിനിമ കാണണമെന്ന് പറഞ്ഞു.
അങ്ങനെ ഞാനും അദ്ദേഹവും കൂടി സിനിമ കണ്ടു. നിങ്ങൾ എങ്ങനെയാണ് ഇങ്ങനെയുള്ള പടം ഉണ്ടാക്കുന്നത്... ഞങ്ങൾക്കൊന്നും പറ്റുന്നില്ലല്ലോയെന്ന് അദ്ദേഹം പറഞ്ഞു. നെഗറ്റീവ് പോയിന്റ് എന്തെങ്കിലും തോന്നിയോയെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു... പടത്തിന് നെഗറ്റീവ് പോയിന്റുണ്ട്... അത് പറയട്ടേ ഞാൻ എന്ന് അദ്ദേഹം ചോദിച്ചു. നിങ്ങളുടെ രണ്ട് ഹീറോകളെ കണ്ടാലും ജയിൽപുള്ളികളാണെന്ന് തോന്നില്ല.
നല്ല ഭക്ഷണം കഴിച്ച് നല്ല വീട്ടിൽ നിന്നും വന്നതുപോലെയുണ്ടെന്ന് പറഞ്ഞു. പ്രഭുവിനെയും മോഹൻലാലിനെയും കുറിച്ചാണ് അങ്ങനെ പറഞ്ഞത്. അവർ ഒന്ന് ഡയറ്റ് ചെയ്ത് മെലിയണമായിരുന്നു. അല്ലാത്തപക്ഷം സിനിമ എക്സ്ട്രാ ഓഡിനറി ഗുഡ്ഡെന്ന് അദ്ദേഹം പറഞ്ഞു എന്നാണ് ഗുഡ്നൈറ്റ് മോഹൻ പറഞ്ഞത്. മറ്റുള്ള താരങ്ങളിൽ നിന്നും ബച്ചനെ വ്യത്യസ്തനാക്കുന്ന ഗുണങ്ങളും മോഹൻ വെളിപ്പെടുത്തി.

അമിതാഭ് ബച്ചന്റെ മറ്റൊരു ക്വാളിറ്റി പറഞ്ഞ സമയത്തിന് ഒരു മിനിറ്റ് മുമ്പെങ്കിലും കൃത്യനിഷ്ഠതയോടെ അദ്ദേഹം ഷൂട്ടിങ് ലൊക്കേഷനിൽ എത്തുമെന്നതാണ്. ഈ ഗുണം നമ്മുടെ ആളുകൾക്കെല്ലാം വേണ്ടതാണെന്നും മോഹൻ പറഞ്ഞു. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പിറന്ന ഏറ്റവും മികച്ച അഞ്ച് സിനിമകൾ എടുത്താൽ അതിൽ ആദ്യത്തെ സ്ഥാനത്ത് കാലാപാനിയുണ്ടാകും.
അസാമാന്യ പ്രകടനമായിരുന്നു ചിത്രത്തിൽ മോഹൻലാൽ നടത്തിയത്. ഗോവര്‍ദ്ധന്റെ പ്രണയവും വിരഹവും രാജ്യസ്‌നേഹവും നിസ്സഹായതയും പ്രതികാരവുമൊക്കെ അത്ര സൂക്ഷ്മതയോടെ മനോഹരമായിട്ടാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്.
മലയാളത്തിലെ മികച്ച ക്ലാസിക്കുകളിലൊന്നാണ് പരിമിതികൾക്കുള്ളിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് പിറന്ന കാലാപാനി. സോഷ്യല്‍ മീഡയയും ഫാന്‍സ് അസോസിയേഷനും ഒന്നും ഇല്ലാത്ത കാലത്താണ് കാലാപാനി വലിയ രീതിയിൽ സെലിബ്രേറ്റ് ചെയ്യപ്പെട്ടത്.
1996 ഏപ്രിലിലാണ് സിനിമ തിയേറ്ററുകളിലെത്തിയത്. റിലീസിന് മുമ്പ് തന്നെ മികച്ച നടന്‍ ഉള്‍പ്പെടെ 1995ലെ സംസ്ഥാന അവാര്‍ഡുകള്‍ മിക്കതും കാലാപാനി തൂത്തുവാരിയിരുന്നു. തബുവായിരുന്നു ചിത്രത്തിൽ നായിക. സിനിമയിലെ ഗാനങ്ങൾ അന്നും ഇന്നും വലിയ സ്വീകാര്യതയുള്ളതാണ്.


Click it and Unblock the Notifications











