'പേളി എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് കൃത്യമായി കിട്ടും, പക്ഷെ എന്നെ അവൾക്ക് മനസിലാവില്ല, അതാണ് പ്രശ്നം'
വർഷങ്ങളോളം ഡി ഫോർ ഡാൻസെന്ന റിയാലിറ്റി ഷോയുടെ അവതാരകയായി നിന്ന് കേരളത്തിലാകെ തരംഗമായി മാറിയ ജോഡിയാണ് പേളി മാണിയും ഗോവിന്ദ് പദ്മസൂര്യയെന്ന ജിപിയും. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോ ഇത്രത്തോളം പോപ്പുലറാകാൻ ഒരു കാരണവും ഇരുവരുടേയും അവതരണരീതിയും പരസ്പരമുള്ള ബോണ്ടിങ്ങുമായിരുന്നു. പേളി-ജിപി കോമ്പോയിൽ പിറന്ന തേങ്ങാകൊല പാട്ടിന് ഇന്നും ഫാൻസുണ്ട്. വിവാഹശേഷം ആങ്കറിങ് മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ് പേളി.
അതുകൊണ്ട് തന്നെ ഇരുവരും ഒരുമിച്ചുള്ള പ്രോഗ്രാമുകളും സംഭവിക്കാറില്ല. ഇപ്പോഴിതാ പേളിയെ കുറിച്ച് ജിപി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വർഷങ്ങൾക്ക് മുമ്പ് ജെബി ജംഗ്ഷനിൽ പിതാവിനൊപ്പം എത്തിയപ്പോൾ ജിപിയെ കുറിച്ച് പേളി വാചാലയായിരുന്നു.

തന്നെ ഏറ്റവും നന്നായി മനസിലാക്കിയിരിക്കുന്നവരിൽ ഒരാൾ ജിപിയാണെന്നാണ് പേളി പറഞ്ഞത്. ജിപി എന്റെ നല്ലൊരു സുഹൃത്താണ്. അവന് എന്നെ നന്നായി അറിയാം. ഷോയുടെ ഭാഗമായിരുന്ന സമയത്ത് ഞാൻ പലപ്പോഴും കരഞ്ഞിട്ടുണ്ട്. ഞാൻ കരയുന്നതിന് തൊട്ട് മുമ്പ് ജിപിയെ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കാണാം ജിപി പതുക്കെ എന്റെ അടുത്തേക്ക് നടന്ന് വരുന്നുണ്ടാകും. കാരണം ജിപിക്ക് അറിയാം ഞാൻ ഇപ്പോൾ കരയും എന്ന്.
ഏതൊക്കെ സിറ്റുവേഷൻസാണ് എന്നെ ഇമോഷണലാകുന്നതെന്ന് ജിപിക്ക് അറിയാം എന്നാണ് പേളി പറഞ്ഞത്. ഇപ്പോഴിതാ വർഷങ്ങൾക്കുശേഷം പുതിയ അഭിമുഖത്തിൽ ഇതിനുള്ള മറുപടി കൂടി ഗോവിന്ദ് പദ്മസൂര്യ നൽകി. തനിക്ക് പേളിയെ നന്നായി അറിയാമെങ്കിലും പേളിക്ക് തന്നെ ഇതേവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജിപി പറയുന്നു. അവൾക്ക് ഒരു തേങ്ങയും മനസിലാവില്ല.
അതാണ് ഏറ്റവും വലിയ പ്രശ്നം. അവളെ എനിക്ക് നന്നായി മനസിലാവുകയും ചെയ്തു... അവൾക്ക് തിരിച്ച് മനസിലാവുകയും ചെയ്തില്ലെങ്കിൽ ഭയങ്കര പ്രശ്നമാണ്. പേളി എന്താണ് ചിന്തിക്കുന്നത് എന്ന് വരെ എനിക്ക് കൃത്യമായി കിട്ടും. അതുകൊണ്ട് തന്നെ അവൾ പലപ്പോഴും ഒഫന്റഡാകും. നമ്മളെ അപ്പുറത്ത് നിൽക്കുന്നയാൾ മനസിലാക്കിയില്ലെങ്കിൽ അങ്ങനെയാണ്. പിന്നെ നിർബന്ധമായും മനസിലാക്കിയിരിക്കണം എന്നൊന്നുമില്ല.
അതുകൊണ്ട് തന്നെ അവൾ എപ്പോഴും നീ എന്താടാ ഇങ്ങനെ... എന്നൊക്കെ ചോദിക്കും. ഇപ്പോൾ എന്നെ ഏറ്റവും കൂടുതൽ മനസിലാക്കുന്നത് ആരാണെന്ന് ചോദിച്ചാൽ ഗോപികയാണെന്ന് പറയേണ്ടി വരും. അവളാണ് ഏറ്റവും കൂടുതൽ എനിക്കൊപ്പം സമയം ചിലവഴിക്കുന്നത്. അതിന് മുമ്പ് അരവിന്ദ് വേണുഗോപാൽ എന്നൊരു കസിൻ എനിക്കുണ്ടായിരുന്നു.

ഞങ്ങൾ ഒരുമിച്ചായിരുന്നു ബിസിനസ് ചെയ്തിരുന്നത്. അതുകൊണ്ട് ഊണിലും ഉറക്കത്തിലും ഒരുമിച്ചായിരുന്നു. മിയയ്ക്കും എന്നെ മനസിലാകുമെന്നും ജിപി പറയുന്നു. പേളിയുടെ വിവാഹത്തിൽ ഏറ്റവും കൂടുതൽ തിളങ്ങിയൊരാളും ജിപിയായിരുന്നു. പക്ഷെ ഗോവിന്ദിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പേളിക്ക് കഴിഞ്ഞിരുന്നില്ല. രണ്ടാമത്തെ മകൾ നിറ്റാരയെ പ്രസവിച്ച് റെസ്റ്റിലായിരുന്നു പേളി.
ചടങ്ങിലെ പേളിയുടെ അഭാവം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായപ്പോൾ രസകരമായ എഡിറ്റഡ് ഫോട്ടോ പങ്കിട്ടും പേളി അന്ന് വൈറലായിരുന്നു. വടക്കുംനാഥ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞുവരുന്ന ജിപിയ്ക്കും ഗോപികയ്ക്കുമൊപ്പം ഒരു സല്‍വാര്‍ ധരിച്ച് നില്‍ക്കുന്ന പേളിയായിരുന്നു ആ ചിത്രത്തില്‍ ഉണ്ടായിരുന്നത്. നിങ്ങള്‍ രണ്ടു പേര്‍ക്കും ആശംസകള്‍ നേരുന്നു.
ഒരു കുഞ്ഞിനെ പ്രസവിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ് എന്നും തമാശ രൂപേണ പേളി അന്ന് കുറിച്ചിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ പേളിക്ക് കഴിഞ്ഞില്ലെങ്കിലും ദിവസങ്ങൾക്കുള്ളിൽ പേളിയേയും കുടുംബത്തേയും കാണാൻ നേരിട്ട് ജിപിയും ജീവിത പങ്കാളി ഗോപികയും എത്തിയിരുന്നു.


Click it and Unblock the Notifications











