ഒന്ന് രണ്ട് പ്രാവശ്യം ഞാൻ ക്ഷമിച്ചു, പിന്നെ ഞാനും ചൂടായി; ഗൗരിയുമായുണ്ടായ വഴക്കിനെക്കുറിച്ച് ഭർത്താവ്
അടുത്തിടെയാണ് സീരിയൽ താരം ഗൗരി കൃഷ്ണയും സംവിധായകൻ മനോജും വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ഇവരുടെ വിവാഹത്തിന് പിന്നാലെ നടന്നിരുന്നു. ഗൗരി വിവാഹത്തിന് സ്വർണാഭരണങ്ങൾ വാങ്ങിയിരുന്നില്ല. ഇത് മൂലം നടിക്കെതിരെ കുറ്റപ്പെടുത്തലുകൾ ഉണ്ടായി. വിവാഹ വേദിയിൽ ഗൗരി അഹങ്കാരത്തോടെ പെരുമാറിയെന്നും വിമർശനം ഉയർന്നു. എന്നാൽ ഇതിന് മറുപടിയുമായി നടി തന്നെ രംഗത്തെത്തി.

അച്ഛന്റെയും അമ്മയുടെ സമ്പാദ്യം തനിക്ക് സ്വർണം വാങ്ങാനല്ലെന്നും അത് അവർ അധ്വാനിച്ച് ഉണ്ടാക്കിയ പൈസ ആണെന്നും ഗൗരി കൃഷ്ണ വ്യക്തമാക്കി. വിവാഹം കാണാൻ വന്ന അതിഥികൾക്ക് വേദി കാണാനാവാത്ത വിധം ഓൺലൈൻ മീഡിയകൾ വളഞ്ഞപ്പോഴാണ് അവരോട് ദേഷ്യപ്പെട്ട് സംസാരിച്ചതെന്നും നടി വ്യക്തമാക്കി.
ഇപ്പോഴിതാ തങ്ങളുടെ പ്രണയ കാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗൗരിയും ഭർത്താവ് മനോജും. വഴക്കിൽ നിന്നാണ് തങ്ങളുടെ സൗഹൃദം തുടങ്ങിയതെന്ന് മനോജ് പറഞ്ഞു. മൈൽസ് സ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

'പിണക്കത്തിൽ നിന്നല്ല അടിയിൽ നിന്നാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. ഷൂട്ട് നടന്നു കൊണ്ടിരിക്കെ ഗൗരി ഫാമിലിയോടൊപ്പം ഗുരുവായൂർ യാത്ര പോവാൻ പ്ലാൻ ചെയ്തിരുന്നു. അന്ന് രാവിലെ ഒരു സീനേ ഉണ്ടായിരുന്നു. അത് ചെയ്ത് വെച്ച് ഉച്ചയ്ക്ക് ശേഷം അവരോടൊപ്പം യാത്ര പോവാം എന്ന പ്ലാനിലാണ് വന്നത്'
'അസോസിയേറ്റിനോട് ഗൗരി പറഞ്ഞിരുന്നു. പക്ഷെ അസോസിയേറ്റ് എന്നോട് പറഞ്ഞില്ല. ഷൂട്ട് ചെയ്ത് വന്നപ്പോഴേക്കും രാത്രി പത്തര ആയി. റൂമിൽ ഗൗരി ഫോണിൽ ഉച്ചത്തിൽ സംസാരിക്കുകയാണ്. എന്നെ ഇവർ വിട്ടാലല്ലേ വരാൻ പറ്റൂ എന്നൊക്കെ പറഞ്ഞ്'

'എങ്ങോട്ടോ പോവാൻ വേണ്ടി പ്ലാൻ ചെയ്തിരുന്നു എന്ന് അപ്പോൾ എനിക്ക് മനസ്സിലായി. സാധാരണ അസിസ്റ്റന്റിനോട് ചേച്ചീ അതൊന്ന് എടുത്ത് തരുമോ എന്നാണ് ചോദിക്കാറ്,. അന്ന് ഈ ചേച്ചി ഇതെവിടെ പോയി കിടക്കുകയാ എന്നൊക്കെ ചോദിച്ചു. ഒരു പ്രാവശ്യവും രണ്ട് പ്രാവശ്യവും ഞാൻ ക്ഷമിച്ചു. മൂന്നാമത്തെ പ്രാവശ്യം ആയപ്പോൾ എനിക്കും കൺട്രോൾ തെറ്റി'

'എന്താ ഇവിടെ കാണിക്കുന്നതെന്ന് പറഞ്ഞ് ഞാനും കുറച്ച് ഷൗട്ട് ചെയ്തു. പിറ്റേന്ന് പ്രൊഡക്ഷനിൽ നിന്ന് എന്നെ വിളിച്ചു. ഗൗരിക്ക് ഇന്നലെ പോവാനുണ്ടായിരുന്നു കരഞ്ഞ് പറഞ്ഞിട്ടും വിട്ടില്ലെന്ന് പറഞ്ഞു. എനിക്കറിയില്ലായിരുന്നു എന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് ഞാനങ്ങോട്ട് വിളിക്കുന്നത്. ഒരുമിച്ച് വർക്ക് ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് വിളിക്കുന്നത്'

'പ്രൊഫഷണലായി ഗൗരിയെ വഴക്ക് പറഞ്ഞിട്ടുണ്ട്. ഒരു ഔട്ട് ഡോർ ഷൂട്ടിന് ഗൗരിയെ കാത്തിരുന്നു. അഞ്ച് മിനുട്ട് ആയി, പത്ത് മിനുട്ട് ആയി, പതിനഞ്ച് മിനുട്ട് ആയി. വരുന്നതേ ഇല്ല. പിന്നെ ദേഷ്യപ്പെട്ട് പോവുമ്പോൾ കാണുന്ന കാഴ്ച വേറൊരു ആർട്ടിസ്റ്റിനോട് ചിരിച്ച് സംസാരിക്കുന്നതാണ്.
ഇത്രയും പേർ റെഡി ആയി നിൽക്കുന്നത് കണ്ടില്ലേ, എത്ര നേരമായി മാറി മാറി വിളിക്കുന്നു എന്ന് ചോദിച്ചു'
'യഥാർത്ഥത്തിൽ അസിസ്റ്റന്റ് ഗൗരിയോട് എല്ലാവരും കാത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നില്ല,' മനോജ് പറഞ്ഞു. പിന്നീട് മറ്റൊരു ആർട്ടിസ്റ്റിന്റെ ഡേറ്റുമായി ബന്ധപ്പെട്ട് മനോജ് മെസേജ് അയച്ചപ്പോഴാണ് ആൾ വിചാരിച്ച പോലെ അല്ലെന്ന് മനസ്സിലായതെന്ന് ഗൗരി കൃഷ്ണയും വ്യക്തമാക്കി,


Click it and Unblock the Notifications











