'ഹക്കീം എന്ന കഥാപാത്രത്തിന്റെ ഓഡീഷന് പോയി, ആ റോൾ കിട്ടുമെന്ന അവസ്ഥ വരെ എത്തിയിരുന്നു, പിന്നീട് സംഭവിച്ചത്...'
പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആടുജീവിതം വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മനോഹരമായ എന്നാൽ മനസുവേദനിപ്പിക്കുന്ന ഒരു ചിത്രമെന്നാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം പറയുന്നത്. വർഷങ്ങൾ നീണ്ട ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ കഠിനാധ്വാനം ഫലം കണ്ടുവെന്നത് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്. സിനിമയുടെ റിലീസിനുശേഷം പൃഥ്വിരാജിനെപ്പോലെ തന്നെ പ്രകടനം കൊണ്ട് കയ്യടി നേടുന്ന മറ്റൊരാളാണ് ഹക്കീം എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച കെ.ആർ ഗോകുൽ.
ആടുജീവിതം നോവലിൽ ഹക്കീം എന്ന കഥാപാത്രം വായിച്ചപ്പോൾ ഹൃദയത്തിൽ തോന്നിയ മുഖം അതുപോലെ സ്ക്രീനിൽ കണ്ടതായി സിനിമയിൽ ഗോകുലിനെ ഹക്കീമായി കണ്ടപ്പോൾ തോന്നിയെന്നാണ് സിനിമാപ്രേമികൾ പറഞ്ഞത്. ആടുജീവിതം വായിച്ചവരുടെയെല്ലാം മനസിൽ ഹക്കീം എന്ന കഥാപാത്രം നീറ്റലായി അവശേഷിക്കുന്നുണ്ട്.

കഥാപാത്രത്തിനുവേണ്ടി പൃഥ്വിരാജിനോളം തന്നെ കഷ്ടപ്പെട്ടിരുന്നു ഗോകുലും. ഇപ്പോഴിതാ ഹക്കീമിന്റെ റോളിനായി താനും ഓഡീഷന് പോയി അവസാന രണ്ടുപേരിൽ ഒരാളായി വരെ എത്തിയിരുന്നുവെന്നും പറയുകയാണ് യുവനടൻ ഹക്കീം ഷാജഹാൻ. കടകൻ അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ഹക്കീം ഷാജഹാൻ.
ആടുജീവിതം ഓഡീഷന് പോയി അവസാന റൗണ്ട് വരെ എത്തിയിരുന്നുവെന്നും ശേഷമാണ് ആ കഥാപാത്രം നഷ്ടപ്പെട്ടതെന്നുമാണ് മിർച്ചി മലയാളത്തിന് നൽകിയ ഒരു അഭിമുഖത്തിൽ ഹക്കീം ഷാജഹാൻ പറഞ്ഞത്. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'ആടുജീവിതത്തിലെ ഹക്കീം എന്ന കഥാപാത്രത്തിന് വേണ്ടി ഓഡീഷൻസ് പോയിരുന്നു ഞാൻ. പെർഫോമൻസ് കണ്ട് അവർക്കിഷ്ടപ്പെട്ടിരുന്നു. അങ്ങനെ എന്നെ അവർ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഷോർട്ട് ലിസ്റ്റ് ചെയ്ത് ചെയ്ത് അവസാനം രണ്ടുപേരായി.'
'അതിന്റെ അസോസിയേറ്റ് എന്നോട് പറയുമായിരുന്നു ഹക്കീം എന്ന കഥാപാത്രം എനിക്ക് തന്നെയാണെന്ന്. അത്തരത്തിൽ ഒരു പ്രതീക്ഷ എനിക്ക് തരുന്നുണ്ടായിരുന്നു. പിന്നെ ബെന്യാമിനും ബ്ലെസി സാറും മേക്കപ്പ്മാനുമെല്ലാം എന്നെ കാണാൻ വിളിപ്പിച്ചു. അവർ എന്നെ കുറേനേരം നോക്കിയശേഷം മേക്കപ്പ്മാനെ വിളിച്ച് സാർ ചോദിച്ചു എന്റെ താടിയും മീശയും എന്ത് ചെയ്യാൻ പറ്റുമെന്ന്.'
'കാരണം പൃഥ്വിരാജിനും നല്ല താടിയുണ്ട് എനിക്കും താടി വരുന്നുണ്ട്. അതുകൊണ്ട് അവർ പറഞ്ഞു ഇത് പറ്റില്ല. ഹക്കീം എന്നത് ഒരു പതിനേഴ് വയസുള്ള പയ്യൻ ചെയ്യേണ്ട കഥാപാത്രമാണെന്ന്. ചെറിയ താടിയെ പറ്റുകയുള്ളുവെന്ന്. അപ്പോൾ എനിക്ക് കാര്യം മനസിലായി. എന്റെ പെർഫോമൻസ് അവർക്ക് ഇഷ്ടപ്പെട്ടുകാണും പക്ഷെ ആ റോൾ എനിക്ക് കിട്ടില്ലെന്ന്.'

'അന്ന് മുതൽ ആ കഥാപാത്രം സ്ക്രീനിൽ വരുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. അത് എങ്ങനെയായിരിക്കും ചെയ്തിട്ടുണ്ടാവുകയെന്ന് നോക്കാൻ. അസൂയയോടെ നോക്കുകയെന്നതല്ല. ഞാൻ വളരെ ക്യൂരിയസാണ്. അത് എങ്ങനെയാവും ചെയ്തിട്ടുണ്ടാവുകയെന്ന് കാണാൻ', എന്നാണ് ഹക്കീം ഷാജഹാൻ പഴയൊരു അഭിമുഖത്തിൽ പറഞ്ഞത്.
ഹക്കീമിന്റെ അഭിമുഖം വൈറലായതോടെ ഗോകുലാണ് പെർഫെക്ട് കാസ്റ്റിങെന്നാണ് സിനിമപ്രേമികൾ കമന്റായി കുറിച്ചത്. പടം കണ്ടു... ഗോകുൽ അല്ലാതെ മറ്റാരെയും ഹക്കീമായി സങ്കൽപ്പിക്കാൻ പോലും പറ്റാത്ത രീതിയിൽ ഗോകുൽ റോൾ ഗംഭീരമാക്കി എന്നിങ്ങനെയും കമന്റുകളുണ്ട്. ഒരു സ്വപ്‍നം യാഥാര്‍ഥ്യമാവുന്നതുപോലെയാണ് താന്‍ ആടുജീവിതത്തിന്‍റെ ഭാഗമായതെന്നാണ് ഗോകുല്‍ പറഞ്ഞത്. 2017 ലാണ് ഹക്കിം എന്ന കഥാപാത്രത്തിനായി ഗോകുലിനെ ബ്ലെസി കണ്ടെത്തുന്നത്.
കൊച്ചിയില്‍ വെച്ച് നടത്തിയ ഓഡിഷനിലാണ് ഈ നടന്‍ ബ്ലെസിയെന്ന സംവിധായകനെ അത്ഭുതപ്പെടുത്തിയത്. മരുഭൂമിയില്‍ പെട്ടതിന് ശേഷമുള്ള ഹക്കിമിനെ വിശ്വസനീയമാക്കാനായി 20 കിലോ ശരീരഭാരമാണ് ഗോകുല്‍ കുറച്ചത്. 64 കിലോയില്‍ നിന്ന് 44 കിലോയിലേക്ക് ശരീരഭാരം എത്തിച്ചിരുന്നു ഗോകുൽ.


Click it and Unblock the Notifications