മമ്മൂട്ടിയുടെ ആ ഷർട്ട് എന്റെ അലമാരയിൽ ഇപ്പോഴും ഭഭ്രമാണ്, 24 വർഷത്തെ പഴക്കം തോന്നുന്നില്ല
മലയാളികളുടെ നിത്യവസന്തം മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 70 ന്റെ നിറവിൽ. മുൻഗാമികളില്ലാതെ സിനിമയിൽ എത്തിയ മമ്മൂട്ടി ഇന്ന് മലയാളി പ്രേക്ഷകരുടെ മാത്രമല്ല ഇന്ത്യ സിനിമയുടേയും പ്രിയപ്പെട്ട മമ്മൂക്കയാണ്. വേഷഭാവ പകർച്ചയായിലൂടെ പ്രേക്ഷകര അത്ഭുതപ്പെടുത്തി താരം ഇന്നും അത് തുടർന്ന് വരുകയാണ്. എടുത്തു പറയാൻ ചിത്രങ്ങളില്ല, ഓരേ സിനിയിലും മമ്മൂക്ക ഒരു പിടി അത്ഭുതങ്ങളുമായിട്ടാണ് സ്ക്രീൻ എത്തുന്നത്. ഒരുപോലെയുള്ള നിരവധി കഥാപാത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാ കഥപാത്രങ്ങൾക്കും വ്യത്യസ്ത സ്റ്റൈലും രീതിയുമാണ്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മെഗാസ്റ്റാറിനെ കുറിച്ച് സംവിധായകനും നിർമ്മാതാവും അഭിനേതാവുമായ എംഎ നിഷാദിന്റെ വാക്കുകളാണ്. മമ്മൂട്ടിയ്ക്കൊപ്പമുള്ള ഓർമ പങ്കുവച്ച്കൊണ്ടാണ് മെഗാസ്റ്റാറിന് 70ാം പിറന്നാൾ ആശം നേർന്നത്. കൂടാതെ മമ്മൂട്ടി സിനിമയിൽ ധരിച്ച വസ്ത്രവും അദ്ദേഹം നിധി പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. എംഎം നിഷാദിന്റെ വാക്കുകൾ ചുവടെ...

''മമ്മൂട്ടി സാർ 70'' മലയാളത്തിന്റ്റെ മെഗാസ്റ്റാർ മമ്മൂട്ടി സാർ എഴുപതിന്റ്റെ നിറവിൽ... Age is only a number എന്ന ആംഗലേയ വാക്യം അന്വർത്ഥമാകുന്നത്, ഇദ്ദേഹത്തെ കാണുമ്പോളാണ്... മലയാളത്തിലെ എണ്ണം പറഞ്ഞ കഥാപാത്രങ്ങൾക്ക് തന്റ്റെ ശബ്ദ സൗകുമാര്യം കൊണ്ടും,കഠിനാധ്വാനം കൊണ്ടും, Method Acting എന്താണെന്ന് കാണിച്ചു തന്ന മമ്മൂട്ടി സാറിനെ നമ്മുക്ക് ഹോളിവുഡ് നടൻ മാർലോൻ ബ്രാണ്ടോ (Marlon Brando) യോട് ഉപമിക്കാം...''

''ഒരു വടക്കൻ വീര ഗാഥയും,വിധേയനും അഭിനയ വിദ്യാർത്ഥികൾക്ക് ഒരു പാഠ പുസ്തകമാക്കാം... ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത് എന്റ്റെ ചെറിയ പ്രായത്തിൽ ആലുവ പാലസിൽ,ഇടിയും മിന്നലും എന്ന പ്രേംനസീർ ചിത്രത്തിന്റ്റെ ലൊക്കേഷനിൽ വെച്ചാണ്. എന്റ്റെ പിതാവ് അന്ന് ആലുവ Dysp ആയിരുന്നു...അദ്ദേഹമാണ് ആ ചിത്രത്തിന്റ്റെ സ്വിച്ച് ഔൺ നടത്തിയത്. പിന്നീട് കാലങ്ങൾ കഴിഞ്ഞു സംവിധാനം പഠിക്കാൻ നിർമ്മാതാവിന്റ്റെ മേലങ്കി ഞാൻ അണിഞ്ഞ ഒരാൾ മാത്രം എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ നായകൻ മമ്മൂട്ടി സാറായിരുന്നു.''

''കളിക്കളം എന്ന അവർ രണ്ട് പേരുടേയും സൂപ്പർ ഹിറ്റ് ചിത്രത്തിന്റ്റെ രണ്ടാം ഭാഗം ചെയ്യാനാണ് ഞങ്ങൾ തീരുമാനിച്ചതെങ്കിലും,അത്
നടക്കാത്തത് കൊണ്ട്, ഒരാൾ മാത്രം സംഭവിച്ചു. മമ്മൂട്ടി സാറുമായി എനിക്ക് വലിയ അടുപ്പമൊന്നുമില്ല. ഞാൻ നിർമ്മിച്ച ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു, സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു കാമിയോ റോളിലും അദ്ദേഹം സഹകരിച്ചു ദുബായിലെ ഞാൻ നടത്തിയ പ്രോഗ്രാമിലും അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ എനിക്ക് പ്രത്യേക താൽപ്പര്യമാണ് അന്നും ഇന്നും.''

''ഒരാൾ മാത്രത്തിൽ അദ്ദേഹം അഭിനയിക്കുന്ന സമയം.. അന്ന് ഇന്നത്തെ പോലെ,ക്യാരവണും,ചുറ്റും വിദൂഷകരുമൊന്നും ഇല്ലായിരുന്നു. മമ്മുട്ടി സാർ,അമ്പേദ്ക്കറിന്റ്റെ സെറ്റിൽ നിന്നാണ് ഒരാൾ മാത്രത്തിൽ അഭിനയിക്കാൻ വന്നത്. നെറ്റിയുടെ ഒരു ഭാഗവും മീശയുമൊക്കെ വടിച്ചാണ് അദ്ദേഹം എത്തിയത്. അത് കൊണ്ട് തന്നെ വിഗ്ഗും വെപ്പ് മീശയും വെക്കേണ്ടി വന്നു. അത് പക്ഷെ നിർമ്മാതാക്കളായ ഞങ്ങൾക്ക് ചെറുതല്ലാത്ത വിഷമമുണ്ടാക്കി. കാരണം അദ്ദേഹത്തിന്റ്റെ മുടിയും മീശയും, ഒരു പ്രത്യേക അഴകാണല്ലോ.''

''അന്നും ടച്ച് അപ്പ് മാനും, മേക്കപ്പുമൊക്കെ ജോർജ്ജായിരുന്നു. ഇന്ന് ജോർജ്ജ് നിർമ്മാതാവാണ്. അത് പോലെ അദ്ദേഹത്തിന്റെ personal costumer തമിഴനായ ഏഴിമലയായിരുന്നു. ഏഴിമല പിന്നീട് തമിഴിൽ രണ്ട് സിനിമകൾ സംവിധാനം ചെയ്തു. അന്ന് ഞങ്ങളുടെ സെറ്റിലെ നിത്യ സന്ദർശകരായിരുന്നു ഇന്നത്തെ സംവിധായകരായ പ്രമോദ് പപ്പന്മാർ അവർ ഇന്നും മമ്മൂട്ടി സാറിന്റ്റെ സൗഹൃദ വലയത്തിലുളളവരാണ്. ഒറ്റപ്പാലത്തിനടുത്ത് മണ്ണൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിലെ വീടിന്റ്റെ മുറ്റത്തെ കൂറ്റൻ മാവിന്റ്റെ ചുവട്ടിൽ സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പം, മമ്മൂട്ടി സാറുൾപ്പടെയുളളവർ കൂടിയിരുന്ന് കഥകൾ പറയുന്നതും, തമാശകൾ പറയുന്നതുമെല്ലാം ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന നിറമുളള ഓർമ്മകളാണ്.''

''അന്ന് ആ മരത്തണലിൽ കൂട്ടം കൂടിയിരുന്നവരിൽ,തിലകൻ ചേട്ടൻ, ശങ്കരാടി ചേട്ടൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, ലാലു അലക്സ്, മാമുക്കോയ, സുധീഷ് ബാല താരമായ കാവ്യാ മാധവൻ തുടങ്ങിയവരാണ്. മമ്മൂട്ടി സാറിനെ കാണാൻ, കൊച്ചിൻ ഹനീഫയും, തൊട്ടടുത്ത് കാരുണ്യം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും മുരളി ചേട്ടനും ജയറാമും എത്തിയിരുന്നു. അന്നൊക്കെഒരു കൂട്ടായ്മയുടെ സുഖം അനുഭവിച്ചിരുന്നു. ''

''ഒരാൾ മാത്രത്തിൽ മമ്മൂട്ടി സാർ ഉപയോഗിച്ച എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഷർട്ട് ഇന്നും ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിന്റ്റെ ഓർമ്മക്കായി. അതിന്നും എന്റ്റെ അലമാരയിൽ ഭദ്രം. 24 വർഷത്തിന്റ്റെ പഴക്കം തോന്നില്ല ആ ഷർട്ടിന്. ഇന്നും അത് ചെറുപ്പമാണ് അതണിഞ്ഞ മെഗാസ്റ്റാറിനെ പോലെ. മലയാളത്തിന്റ്റെ മെഗാ താരം മമ്മൂട്ടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ Happy B'day Mammootty sir ♥#Happybirthdaymammootty,#hbdmammootty,#manishad #happybirthdaymegastarmammootty''- നിഷാദ് ഫേസ് ബുക്കിൽ കുറിച്ചു., മമ്മൂക്കയുടെ ആ പഴയ ഷർട്ടിന്റെ ചിത്രവും താരം അത് ഇട്ട് നിൽക്കുന്ന സിനിമയിലെ രംഗവും അദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട് സംവിധായകയൻ പങ്കുവെച്ച കുറിപ്പും ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് തന്നെ മെഗാസ്റ്റാറിന്റെ 70ാം പിറന്നാൾ ആഘോഷം തുടങ്ങിയിരുന്നു. സഹപ്രവർത്തകർ അദ്ദേഹത്തിനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. എല്ലാവരോടും വളരെ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. 1951 സെപ്റ്റംബർ 7 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്താണ് മെഗസ്റ്റാർ ജനിക്കുന്നത്. . ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ ആറ് മക്കളിൽ മൂത്ത മകനാണ് മമ്മൂട്ടി. സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. സുറുമി, തെന്നിന്ത്യൻ താരം ദുൽഖർ സൽമാൻ എന്നിവരാണ് മക്കൾ.
എംഎം നിഷാദ് ഫേസ്ബുക്ക് പോസ്റ്റ്


Click it and Unblock the Notifications











