അച്ഛനും അമ്മയും 9 മക്കളും; റോഡ് കുത്തിപ്പൊളിക്കലായിരുന്നു അന്നെന്റെ ജോലി; ദരിദ്ര കാലത്തെക്കുറിച്ച് നടൻ
കഷ്ടപ്പാടുകൾ നിറഞ്ഞ കാലഘട്ടത്തെക്കുറിച്ചാണ് ഹരിശ്രീ അശോകൻ അഭിമുഖത്തിൽ സംസാരിച്ചത്.
മലയാള സിനിമയിൽ കോമഡി വേഷങ്ങളിലൂടെ വൻ ജനപ്രീതിയാർജിച്ച നടനാണ് ഹരിശ്രീ അശോകൻ. നടൻ വർഷങ്ങൾക്ക് മുമ്പ് ചെയ്ത് കോമഡി വേഷങ്ങളാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഇമോജികളാവുന്നത്. പഞ്ചാബി ഹൗസിലെ രമണൻ എന്ന കഥാപാത്രം ഇന്നും ഐക്കണിക് കോമഡി വേഷമായി നിലനിൽക്കുന്നു.
കോമഡി വേഷങ്ങളിൽ ഹരിശ്രീ അശോകനെ കണ്ടിട്ട് വർഷങ്ങളായി. കരിയറിൽ പഴയത് പോലെ സജീവമല്ല ഹരിശ്രീ അശോകൻ. അതേസമയം മകൻ അർജുൻ അശോകന് സിനിമകളിൽ തിരക്കേറുകയാണ്.
പ്രണയവിലാസമാണ് അർജുന്റെ പുതിയ സിനിമ. ഏറെനാൾ കഷ്ടപ്പെട്ടാണ് ഹരിശ്രീ അശോകൻ സിനിമാ ലോകത്ത് ഒരു സ്ഥാനം നേടിയെടുക്കുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ നിറഞ്ഞ കാലഘട്ടത്തെ ഓർത്തെടുത്തിയിരിക്കുകയാണ് ഹരിശ്രീ അശോകൻ. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
'77 ൽ ഞാൻ എസ്എസ്എൽസി പാസായി. 77 ലാണ് എനിക്ക് യൂത്ത് ഫെസ്റ്റിവലിൽ മോണോ ആക്ടിന് വിൻ ചെയ്യാൻ പറ്റിയത്. സ്കൂളിലെ കലാജീവിതം കഴിഞ്ഞ് പുറത്തിറങ്ങുന്നു. അപ്പോഴും കലയാണ് എന്റെ മനസ്സിൽ. നല്ലൊരു നടനാവണം അഭിനയിക്കണമെന്ന മോഹമായിരുന്നു. പഠിക്കണമെന്നുണ്ടായിരുന്നു'

'പഠിച്ച് വലിയ ആളാവണമെന്നായിരുന്നില്ല. കോളേജിൽ പോയാൽ മോണോ ആക്ടിൽ യൂണിവേഴ്സിറ്റി വിന്നറാവാമെന്നായിരുന്നു ആഗ്രഹം. ഞാൻ ചേട്ടത്തിയോട് ഈ ആഗ്രഹം പറഞ്ഞു. ചേട്ടനോട് പറയണമെന്ന്. ചേട്ടൻ മഹാരാജാസ് കോളേജിൽ എനിക്ക് അഡ്മിഷന് ശ്രമിച്ചു. പക്ഷെ കിട്ടിയില്ല. പിന്നെ 77 ൽ പിക്കാസോയെടുത്ത് റോഡ് കുത്തിപ്പൊളിക്കാൻ ഇറങ്ങി'
'ചേട്ടൻമാരെല്ലാം ടെലികോമിലാണ്. എന്റെ കൂടെ പഠിച്ചവരൊക്കെ കോളേജിൽ പോവുമ്പോൾ ഞാൻ കുഴിയിൽ ഇറങ്ങി നിൽക്കും. റോഡ് കുത്തിപ്പൊളിക്കുന്ന ആളായല്ലോ എന്ന് കരുതിയാണ് തലയിൽ തോർത്തിട്ട് ഇറങ്ങി നിൽക്കുന്നത്. ഒരു ദിവസം ആന്റണി എന്ന കൂട്ടുകാരൻ എന്നെ കണ്ടു പിടിച്ചു'

'തോർത്തിട്ടിട്ടും കണ്ടുപിടിച്ചു. അശോകാ നീ എന്താ ഇവിടെയെന്ന് ചോദിച്ചു. ടെലികോമിൽ ജോലിയാണെന്ന് പറഞ്ഞു. നിനക്ക് ജോലി കിട്ടിയല്ലേ നമുക്കൊക്കെ എന്നാണ് ജോലി കിട്ടികയെന്ന് അവൻ. അതോടെ ഞാൻ തോർത്തെടുത്ത് കളഞ്ഞു. കുറേക്കാലം ടെലികോമിൽ ജോലി ചെയ്തു'
'അപ്പോഴും ഒറ്റയ്ക്ക് പരിപാടികൾ പോവും. സംഘടനകളുടെ പരിപാടികളുണ്ടാവും. രാവിലെ പത്രം നോക്കും. എന്റെ വീട്ടിൽ അന്ന് പത്രത്തിനുള്ള കാശില്ല. അച്ഛനും അമ്മയും ഒമ്പത് മക്കളുമുള്ള കുടുംബത്തിലാണ് ജനിച്ചത്. ഭയങ്കര ദാരിദ്ര്യമായിരുന്നു അന്നത്തെ കാലത്ത്'
'അടുത്ത വീട്ടിലെ പത്രമെടുത്ത് നോക്കും എവിടെയാെക്കെ കോപറ്റീഷൻ എന്നറിയാൻ. അതിലെല്ലാം പേര് കൊടുക്കും. അന്ന് ഞാൻ പാട്ടൊക്കെ പാടുമായിരുന്നു. പാട്ടിനൊന്നും പ്രൈസ് കിട്ടിയില്ല. മോണോ ആക്ടിന് മിക്കവാറും ഫസ്റ്റോ സെക്കന്റോ ഉറപ്പാണ്'

ജീവിതത്തെ പ്രതിസന്ധികൾ നേരിടുന്നത് കരുത്ത് കൊണ്ടല്ല അവസ്ഥ കാരണമാണെന്നും ഹരിശ്രീ അശോകൻ പറയുന്നു. 'ഒന്നുമില്ലാത്ത അവസ്ഥയിൽ ആഗ്രഹങ്ങൾ ഉണ്ടാവുന്നതാണ്. ഒരു സമയം കിട്ടുമ്പോൾ ഈശ്വരൻ അവസരം തരും. അത് ഉപയോഗിക്കാൻ റെഡിയായിരിക്കണം,' ഹരിശ്രീ അശോകൻ പറഞ്ഞു.
കോമഡി വേഷങ്ങൾക്ക് പകരം സീരിയസ് വേഷങ്ങളാണ് നടൻ ഇന്ന് ചെയ്യുന്നത്. മിന്നൽ മുരളി എന്ന സിനിമയിൽ ഹരിശ്രീ അശോകൻ ചെയ്ത വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. സമാനമായി സലിം കുമാർ, ഇന്നസെന്റ് തുടങ്ങിയ നടൻമാരും ഇന്ന് കോമഡി വേഷങ്ങളിൽ നിന്ന് മാറി ചിന്തിക്കുന്നു.


Click it and Unblock the Notifications