'നടനാകാനൊന്നുമല്ലടാ... ഇന്നുവിനെ രക്ഷിക്കാൻ വേണ്ടിയാണ് എന്നെ കൊണ്ടുവന്നത്, അപ്പാപ്പന് ആഗ്രഹമുണ്ടായിരുന്നു'
തന്റേതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് മൺമറഞ്ഞ് പോയ പകരക്കാരില്ലാത്ത പ്രതിഭയാണ് ഇന്നസെന്റ്. നടനായി മാത്രമല്ല തിരക്കഥാകൃത്തായും നിര്‍മ്മാതാവായും പിന്നണി ഗായകനായും സിനിമയില്‍ നിറ സാന്നിധ്യമായിരുന്നു. ഇന്നസെന്റ് അടയാളപ്പെടുത്തിയ ഡയലോഗുകള്‍ ആവര്‍ത്തിക്കാത്ത മലയാളി പ്രേക്ഷകരുണ്ടാകില്ല. ഇന്നസെന്റിനെ ഓർക്കുകയാണിപ്പോൾ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റ്.
തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തിയതായിരുന്നു കൊച്ച് ഇന്നു. അപ്പാപ്പാന്റെ വഴിയെ ഇന്നുവും സിനിമയിലേക്ക് അരങ്ങേറാൻ ഒരുങ്ങുകയാണ്. രണ്ട് സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. താൻ ഇന്ന് ജീവനോടെ ഇരിക്കാൻ പോലും കാരണം തന്റെ അപ്പാപ്പനാണെന്നും ഇന്നസെന്റ് സോണറ്റ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അപ്പാപ്പൻ തന്നെയാണ് എനിക്ക് ഇന്നസെന്റെന്ന് പേരിട്ടത്. ആ പേര് എനിക്കൊരു അഭിമാനമാണ്. എന്നും ബഹുമാനവുമുണ്ട്. എവിടെ ചെല്ലുമ്പോഴും പേര് എന്താണെന്ന് ചോദിക്കുമ്പോൾ ഇന്നസെന്റെന്ന് പറയുമ്പോൾ ഇന്നസെന്റിന്റെ പേരക്കുട്ടിയാണല്ലേയെന്ന് ചോദിച്ച് അവർ ചേർത്ത് പിടിക്കും. അതിലും വലിയൊരു ഭാഗ്യമില്ല. അപ്പാപ്പൻ എന്നെ ഇന്നു എന്നാണ് വിളിച്ചിരുന്നത്. വീട്ടിൽ രണ്ട് ഇന്നസെന്റുണ്ടല്ലോ... ഞാനും അപ്പാപ്പനും.
അമ്മ എങ്ങാനും ചീത്ത പറയാനായി വിളിക്കുമ്പോൾ പേര് ഒരുപോലെയായതുകൊണ്ട് ഞാനും അപ്പാപ്പനും തിരിഞ്ഞ് നോക്കും. അത് ഒഴിവാക്കാനാണ് അപ്പാപ്പൻ എന്നെ ഇന്നുവെന്ന് വിളിച്ച് തുടങ്ങിയത് ഇന്നസെന്റ് പറഞ്ഞ് തുടങ്ങി. മുമ്പ് ഞങ്ങൾ എറണാകുളത്ത് ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്നു. ആ ഫ്ലാറ്റിൽ നിന്നും തിരികെ പോരും മുമ്പ് വീട് വൃത്തിയാക്കിയ വേസ്റ്റെല്ലാം കളയാനായി ഞാനും അപ്പാപ്പനും എന്റെ പെങ്ങളുമാണ് പോയത്.
വേസ്റ്റ് കളഞ്ഞശേഷം തിരികെ പോവുകയാണ്. അതിനിടയിൽ ഞാൻ അന്നയുടെ കയ്യിലുണ്ടായിരുന്ന ഒരു കളിപ്പാട്ടം തട്ടിപ്പറിച്ച് ഓടി. അവളും മുമ്പിൽ ഓടി. ആ ഓട്ടത്തിന് ഇടയിൽ ഞാൻ ഒരു മാൻഹോളിൽ വീണു. അങ്ങനൊരു കുഴിയുള്ളത് ഞാൻ കണ്ടിരുന്നില്ല. പകുതി തുറന്ന രീതിയിലായിരുന്നു കുഴി. പെങ്ങൾ തിരിഞ്ഞ് നോക്കിയപ്പോൾ എന്നെ കാണാനില്ല.
നോക്കിയപ്പോൾ അവൾക്ക് മനസിലായി ഞാൻ ആ മാൻഹോളിൽ വീണുവെന്ന്. കുഴി ചൂണ്ടി കാണിച്ചുകൊണ്ട് ഇന്നുവെന്ന് വിളിച്ച് അവൾ കരയുന്നത് അപ്പാപ്പൻ കണ്ടു. ഉടനെ ഒന്നും നോക്കാതെ രണ്ടും കൽപ്പിച്ച് അപ്പാപ്പൻ അതിലേക്ക് ഇറങ്ങി. അപ്പാപ്പാന്റെ കാല് കണ്ടതും ഞാൻ അതിൽ വേഗം പിടി മുറുക്കി. അങ്ങനെയാണ് ഞാൻ ആ കുഴിയിൽ നിന്നും രക്ഷപ്പെടുന്നത്.

ആശുപത്രിയിൽ വെച്ച് എന്റെ അപ്പനോട് അപ്പാപ്പൻ ഒരു വാക്ക് പറഞ്ഞു. സിനിമാ നടൻ ആക്കാനൊന്നുമല്ല ദൈവം എന്നെ ഇവിടേക്ക് കൊണ്ടുവന്നത്. ഇന്നുവിനെ രക്ഷിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞു. ഇന്നും ആ വാക്ക് ടച്ചിങ്ങാണ്. അപ്പാപ്പനോടാണ് എനിക്ക് വൈകാരികമായ അടുപ്പമുള്ളത്. അപ്പാപ്പൻ എപ്പോഴും എനിക്കൊപ്പമുണ്ട്. അപ്പാപ്പൻ കാരണം എനിക്ക് ഈ കൊല്ലം സിനിമയിലേക്ക് അവസരം കിട്ടി. എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റാണ് അത്.
രണ്ട് സിനിമകൾ ലഭിച്ചിട്ടുണ്ട്. അന്നയ്ക്കാണ് ആദ്യം സിനിമ അവസരം വന്നത്. പക്ഷെ അവൾക്ക് താൽപര്യമുണ്ടായിരുന്നില്ല. അപ്പാപ്പനുമായുള്ള സൗഹൃദ സംഭാഷണങ്ങൾ ഒരുപാട് മിസ് ചെയ്യുന്നു. ഞാൻ സിനിമയിൽ വരണമെന്ന് അപ്പാപ്പന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഇന്ന് അത് കാണാൻ അപ്പാപ്പനില്ല.
അപ്പാപ്പൻ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ദേവാസുരത്തിലെ വാര്യരെന്ന കഥാപാത്രമാണ്. കോമഡി റോളുകളിൽ ഇഷ്ടം കല്യാണരാമനിലെ പോഞ്ഞിക്കരയാണെന്നും ഇന്നസെന്റ് സോണറ്റ് പറഞ്ഞു. ഐ.എം എലിയാസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ഹായ് ഗയ്സാണ് ഇന്നസെന്റെ സോണറ്റിന്റെ അണിയറയിൽ ഒരുങ്ങുന്ന സിനിമകളിൽ ഒന്ന്.


Click it and Unblock the Notifications











