അമ്മ ചോദിച്ചു, അല്ല മോനെ നിനക്ക് ഈ പണി ശരിക്കും അറിയോ; സംഭവം പങ്കുവെച്ച് ഹെലന്‍ സംവിധായകന്‍
അന്ന ബെന്‍, നോബിള്‍ തോമസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹെലൻ. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്കാരം മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നോബിള്‍ തോമസും മാത്തുക്കുട്ടി സേവ്യറും തിരക്കഥകൃത്ത് ആല്‍ഫ്രഡ് കുര്യന്‍ ജോസഫും ഒന്നിച്ചെത്തിയ ബിഹൈന്‍ഡ്‌വുഡ്‌സിന് നൽകിയ അഭിമുഖമാണ്. സിനിമയിലെത്തുന്നതിന് മുമ്പ് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തതിന്റേയും അത് പരാജയപ്പെടുന്ന ഘട്ടമെത്തിയപ്പോള്‍ നടന്ന രസകരമായ സംഭവമാണ താരങ്ങൾ പങ്കുവെയ്ക്കുന്നത്.

നോബിളാണ് മാത്തുക്കുട്ടി സേവ്യറിനെ കുറിച്ചുള്ള രസകരമായ സംഭവം വെളിപ്പെടുത്തിയത്. നടന്റെ വാക്കുകൾ ഇങ്ങനെ'' "ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിം എഴുതിയിരുന്നു. അതിന്റെ ക്ലൈമാക്‌സ് പോര്‍ഷന്‍ മുഴുവനാക്കാന്‍ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. മാത്തുക്കുട്ടി അത് കംപ്ലീറ്റ് ചെയ്തു. നീ ഡയറക്ട് ചെയ്‌തോ, എന്ന് ഞാന്‍ അവനോട് പറഞ്ഞു. ഞങ്ങള്‍ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. അതിന് വേറെ ചിത്രവുമായി കണ്ടന്റ് സാമ്യത വന്നപ്പോള്‍ അത് ഉപേക്ഷിച്ചു. അപ്പോഴാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ കാര്യം വരുന്നത്. സിനിമ ചെയ്യുന്ന പോലെ തന്നെ ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. നായകന്‍ ഞാന്‍ തന്നെയായിരുന്നു (ചിരിച്ചുകൊണ്ട്)." നോബിള്‍ പറയുന്നു.
ബാക്കി പറഞ്ഞത് മാത്തുക്കുട്ടിയായിരുന്നു. ''19 ചെറിയ സീനുകളുണ്ട്. അത് മൂന്ന് ദിവസത്തേക്കായി ചാര്‍ട്ട് ചെയ്തു. ആദ്യത്തെ ഷോട്ട് എടുത്തപ്പോഴാണ് മനസിലായത് ഇത്രേം സമയമെടുക്കും എന്ന്.ഷൂട്ടിംഗ് കഴിഞ്ഞ് അത് കണ്ട് നോക്കിയപ്പൊ ചില മിസിംഗ് തോന്നി. അങ്ങനെ അതവിടെ ഉപേക്ഷിച്ചു. കിളി പോയിരുന്ന ആ സമയത്ത് നോബിള്‍ പറഞ്ഞു, നമ്മള്‍ ഒരു ഫിലിം സ്‌കൂളില്‍ പോയതാണെന്ന് കരുതിയാല്‍ മതി എന്ന്," മാത്തുക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഇതിന് ശേഷം നടന്ന രസകരമായ സംഭവം പങ്കുവെച്ചത് നോബിൾ ആയിരുന്നു.
"അങ്ങനെ ഷോര്‍ട്ട് ഫിലിം കഴിഞ്ഞ സമയത്ത് മാത്തുക്കുട്ടി ആകെ ഓഫ് ആയിരുന്നു. വിഷമം കൊണ്ട് അവന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നില്ല, ഫോണൊന്നും എടുക്കുന്നില്ല. ഒരു ദിവസം ഇവന്‍ കട്ടിലില്‍ കിടക്കുമ്പൊൾ അമ്മ ഒരു ചായ ഇട്ട് വന്നു. കിടക്കുകയായിരുന്ന ഇവന്‍ എഴുന്നേറ്റ് ചായ കുടിച്ചു. അപ്പൊൾ അമ്മ പറഞ്ഞു, നീ വിഷമിക്കണ്ട, ഇതൊക്കെ സംഭവിക്കാവുന്നതല്ലേ എന്ന്. എന്നിട്ട് അമ്മ ചോദിച്ചു, 'അല്ല മോനെ, നിനക്ക് ഈ പണി ശരിക്കും അറിയോ,' എന്ന്" പൊട്ടിച്ചിരിയോടെയാണ് നോബിള്‍ ഇക്കാര്യം പറഞ്ഞത്.
ദേശീയ പുരസ്കാരം വാങ്ങാൻ എത്തിയപ്പോഴുണ്ടായ രസകരമായ സംഭവവും താരങ്ങൾ പറയുന്നുണ്ട്. പുരസ്കാരം സ്വീകരിക്കാന്‍ വേണ്ടി വേദിയിലേയ്ക്ക് ക്ഷണിച്ച സമയത്ത് തങ്ങളുടെ പേരുകള്‍ പേര് തെറ്റിച്ചായിരുന്നു ഉച്ഛരിച്ചതെന്നാണ് ഇവർ പറയുന്നത്."അവിടെ ചെന്നാല്‍ മാത്തുക്കുട്ടിയെ എല്ലാവരും വിളിക്കുന്നത് മുത്തുക്കുട്ടി എന്നാണ്," നോബിള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു."എനിക്ക് തോന്നുന്നു തമിഴ് പേരാണെന്ന് വിചാരിച്ചാണ് അവരങ്ങനെ വിളിക്കുന്നത്. മുത്തുസ്വാമി ഒക്കെ പോലെ," മാത്തുക്കുട്ടി കൂട്ടിച്ചേര്‍ത്തു. നോബിളിന്റെ പേരിനെ കുറിച്ചു അവതാരക ചോദിക്കുന്നുണ്ട്. , "അവര് വിചാരിച്ചത് ഇത് തെലുങ്കു പേര് ആണെന്നാണ്. നോബിള്‍ ബാബു തോമസ് എന്നാണല്ലോ മുഴുവന്‍ പേര്. അപ്പോൾ , നൊബിള്‍ ബബു എന്നാണ് അവിടെ എല്ലാവരും വിളിച്ചത്" മാത്തുക്കുട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു. പുതിയ ചിത്രത്തിനെ കുറിച്ചും പറഞ്ഞിരുന്നു, ബെഗളൂരു കേന്ദ്രീകരിച്ചുള്ള സിനിമയാണ് അടുത്തതായി ചെയ്യാന്‍ പോകുന്നതെന്നാണ് പുതിയ സിനിമയെ കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications











