നസ്ലിൻ 100 കോടി ക്ലബിൽ കയറിയെന്ന് പറയുന്നു, മമിതയോ?; എങ്ങനെയാണ് കാണാതെ പോകുന്നതെന്ന് റിമ കല്ലിങ്കൽ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ ലോകത്ത് വലിയ ചർച്ചകളാണ് നടക്കുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. സ്ത്രീകളോടുള്ള സമീപനത്തിലെ വേർതിരിവ്, ലൈംഗിക ചൂഷണങ്ങൾ, തൊഴിൽ നിഷേധം തുടങ്ങിയ കാര്യങ്ങളെല്ലാം റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. നടിമാർ നേരിടുന്ന വേർതിരിവുകളും പ്രതിഫലത്തിലെ വ്യത്യാസുമെല്ലാം റിപ്പോർട്ടിൽ വിശദമാക്കുന്നു.
ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് റിമ കല്ലിങ്കൽ. ന്യൂസ് മിനുട്ടുമായുള്ള ചർച്ചയിൽ സംസാരിക്കവെയാണ് റിമ തന്റെ അഭിപ്രായം പങ്കുവെച്ചത്. ബഹുമാനമുള്ള വർക് സ്പേസിൽ നിന്നും ഇപ്പോഴും നമ്മൾ ദൂരെയാണ്. ഞാനിടയ്ക്ക് തമാശയായി പറയും. പക്ഷെ തമാശയല്ലത്. നസ്ലിൻ 100 കോടി ക്ലബിൽ കയറിയെന്ന് എല്ലാവരും പറയും. മമിത ഏത് ക്ലബിലാണെത്തിയത്. ആരും അതേക്കുറിച്ച് സംസാരിക്കുന്നില്ല.

അവളുടെ കോൺട്രിബ്യൂഷൻ കാണുന്നു പോലുമില്ല. എങ്ങനെയാണ് അത് അപ്രത്യക്ഷമാകുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും റിമ കല്ലിങ്കൽ ചൂണ്ടിക്കാട്ടി. കേരളത്തിലല്ലായായിരുന്നെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പോലൊരു റിപ്പോർട്ട് പുറത്ത് വരില്ലായിരുന്നെന്നും റിമ കല്ലിങ്കൽ ചൂണ്ടിക്കാട്ടി. സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊന്ന് പുറത്ത് വരുന്നത്. മറ്റൊരിടത്തും ഇത് നടക്കുമെന്ന് തോന്നുന്നില്ലെന്നും റിമ പറഞ്ഞു. സിനിമാ രംഗത്ത് സ്ത്രീകൾ സുരക്ഷിതർ അല്ലാത്തതിനെക്കുറിച്ചും റിമ സംസാരിച്ചു.
സിനിമാ രംഗത്ത് മാത്രമാണ് എല്ലാവരും ഒരു യൂണിറ്റായി കഴിയുന്നത്. ഞാൻ സിനിമാ രംഗത്തേക്ക് വന്ന സമയത്ത് സെറ്റിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്നത് പലർക്കും പുതിയ കാര്യമായിരുന്നു. നിങ്ങൾ ഒറ്റയ്ക്കാണോ യാത്ര ചെയ്യുന്നതെന്ന് അവർ ചോദിക്കും. അതെ, വർക്കിന് പോകുകയാണ്, എന്തിനാണ് ഒപ്പം മാതാപിതാക്കളെ കൂട്ടുന്നതെന്ന് ഞാൻ ചോദിക്കും. സിനിമാ ഇൻഡസ്ട്രി വളരെ വ്യത്യസ്തമാണ്. മറ്റ് മേഖലകളെ പോലെയല്ല പ്രവർത്തിക്കുന്നതെന്നും റിമ കല്ലിങ്കൽ ചൂണ്ടിക്കാട്ടി.

ഡബ്ല്യുസിസി അംഗമായ റിമ കല്ലിങ്കലിനും നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഡബ്ല്യുസിസി അംഗങ്ങൾക്ക് പ്രബലരുടെ ഇടപെടൽ കാരണം അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. പലർക്കും ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ സംസാരിക്കുന്നതിനാൽ ഡബ്ല്യുസിസി അംഗങ്ങളെ സിനിമയിലേക്ക് എടുക്കാൻ ആരും ധൈര്യപ്പെടുന്നില്ല. ചില നിർമാതാക്കൾ ഡബ്ല്യുസിസി അംഗങ്ങളെ തന്റെ സിനിമയിലേക്ക് ഉൾപ്പെടുത്തുന്നില്ല. അത് അമ്മ സംഘടനയിലുള്ളവരെ ചൊടിപ്പിക്കുമെന്ന് ഇവർ ഭയക്കുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിരവധി അവസരങ്ങൾ ലഭിച്ചിരുന്ന ഒരു നടിക്ക് ഡബ്ല്യുസിസി അംഗമായതിന്റെ പേരിൽ പിന്നീട് അവസരങ്ങൾ ഇല്ലാതായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഡബ്ല്യുസിസി അംഗമായ ഒരു നടിക്ക് മാത്രം അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സംഘടനയുടെ സ്ഥാപക അംഗമാണ് ഈ നടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ നടിക്കെതിരെ വിമർശനവും റിപ്പോർട്ടിലുണ്ട്. ഇവർ മാത്രമാണ് സിനിമാ രംഗത്ത് സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് ആവർത്തിച്ച് പറഞ്ഞതെന്നും ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.


Click it and Unblock the Notifications