അന്ന് ആ സംവിധായകനും ഭാര്യയും രക്ഷപ്പെട്ടു; പാവം ഷൈൻ ലഹരി കേസിൽ അകത്തായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്
മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. നിരവധി പ്രമുഖർക്കെതിരെ സ്ത്രീകൾ റിപ്പോർട്ടിൽ തുറന്ന് പറച്ചിൽ നടത്തിയിട്ടുണ്ടെന്നാണ് വിവരം. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പല സ്ത്രീകളും താരങ്ങൾക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. സിദ്ദിഖ്, രഞ്ജിത്ത് തുടങ്ങിയവർക്കെതിരെയാണ് പരസ്യമായ ആരോപണം വന്നിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മറ്റൊരു പ്രധാന വിഷയമാണ് ലഹരി ഉപയോഗം. സിനിമാ രംഗത്ത് ലഹരി ഉപയോഗം വ്യാപകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
ലഹരി ഉപയോഗം സിനിമാ രംഗത്തുണ്ടെന്നും എന്നാൽ ഡബ്ല്യുസിസി അംഗങ്ങളും ഇക്കൂട്ടത്തിലുണ്ടാകാമെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.
മലയാള സിനിമ ക്രിമിനൽ സംഘങ്ങളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും പിടിയിലാണെന്ന് പറയുന്നുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും പറയുന്നുണ്ട്. അത് സത്യമാണ്. അതിൽ ഈ ഡബ്ല്യുസിസിയിൽ ഉള്ളവരുണ്ടോ എന്ന് ആദ്യം അന്വേഷിക്ക്. ചില പൊട്ടൻമാർ റെയ്ഡിൽ പെട്ടു പോയിട്ടുണ്ട്.

ഷൈൻ ടോം ചാക്കോയെ ലഹരി വിരുദ്ധ സ്ക്വാഡ് പിടിക്കുന്നതിന് അര മണിക്കൂർ മുമ്പ് ആ സ്ഥലം റെയ്ഡ് ചെയ്തിരുന്നെങ്കിൽ മലയാളത്തിലെ പ്രശസ്തനായ സംവിധായകനും അദ്ദേഹത്തിന്റെ ഭാര്യയും അകത്തായേനെ എന്ന് എറണാകുളത്തുള്ള എല്ലാവരും പറയും. അയാളുടെയോ ആ പെണ്ണിന്റെയോ ഭാഗ്യം കൊണ്ട് അര മണിക്കൂർ കൊണ്ട് അവിടെ നിന്ന് പോയി. ഇല്ലെങ്കിൽ രണ്ടും ചട്ടിയിലായേനെ.
ഷെെൻ ടോം ചാക്കോ രക്ഷപ്പെടുകയും ചെയ്തേനെ. പാവം ഷൈൻ ലഹരി കേസിൽ അകത്തായി. ലഹരി സിനിമാ മേഖലയെ ബാധിക്കുന്നു എന്ന് പറയുന്നവർ ഇതും കൂടി ചിന്തിക്കണമെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. 2015 ലാണ് ഷൈൻ ടോം ചാക്കോ ലഹരിക്കേസിൽ അറസ്റ്റിലായത്. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വെച്ച് ഷൈനിനെയും യുവതികളെയും കൊക്കെയ്ൻ ഉപയോഗിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഈ കേസിന് പിന്നിൽ ഗൂഢാലോചന നടന്നെന്നാണ് അന്ന് ഷൈൻ ടോം ചാക്കോയുടെ കുടുംബം പ്രതികരിച്ചത്.

കേരളത്തിലെ ആദ്യ കൊക്കെയ്ൻ കേസായിരുന്നു ഇത്. സുഹൃത്തുക്കൾ ചതിച്ചതാണ് അറസ്റ്റിന് കാരണമെന്ന് കരുതുന്നില്ലെന്ന് പുറത്തിറങ്ങിയ ശേഷം ഷൈൻ ടോം ചാക്കോ പ്രതികരിച്ചു. സിനിമാ രംഗത്ത് ഷൈൻ ഇപ്പോൾ സജീവമാണ്. ലഹരി ഉപയോഗത്തെ ന്യായീകരിച്ച് കൊണ്ട് അടുത്തിടെ ചില അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് നടൻ കഴിഞ്ഞ ദിവസം സംസാരിക്കുകയുണ്ടായി.
റിപ്പോർട്ടിലെ പരാമർശം പുരുഷൻമാരെ മാത്രം ഉദ്ദേശിച്ച് ആകണമെന്നില്ലെന്ന് ഷൈൻ ടോം ചാക്കോ അഭിപ്രായപ്പെട്ടു. എല്ലാവരും ആണുങ്ങളുടെ മെക്കിട്ട് കയറുകയാണെന്നും ഷൈൻ പ്രതികരിച്ചു. ഇതിനോടകം നിരവധി പേർ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ സൂപ്പർ താരങ്ങൾ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇതിൽ വ്യാപക വിമർശനം വരുന്നുണ്ട്.


Click it and Unblock the Notifications