വാശിപ്പുറത്തെഴുതിയ മോഹൻലാൽ ചിത്രം സൂപ്പർ ഹിറ്റ്, അങ്ങനെ ബാലചന്ദ്രൻ മലയാള സിനിമയുടെ ബാലേട്ടനായി
പ്രേക്ഷകരേയും സിനിമ ലോകത്തേയും ഞെട്ടിച്ച ഒരുവിയോഗമായിരുന്നു നടനും സംവിധായകനും തിരക്കാഥകൃത്തുമായ പി ബാലചന്ദ്രന്റേത്. നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയ താരം വളരെ പെട്ടെന്ന് തന്നെ എല്ലാവർക്കും ബാലേട്ടനായി മാറുകയായിരുന്നു. അഭിനയത്തിൽ മാത്രമല്ല എഴുത്തിലും അദ്ദേഹം തിളങ്ങി നിന്നിരുന്നു. നിരവധി തിരക്കഥകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറക്കുകയും ചെയ്തു. ബാലചന്ദ്രൻ വിടപറയുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടപ്പെടുന്നത് ഒരു മികച്ച തിരക്കഥാകൃത്തിനെ കൂടിയാണ്.
നാടകവേദികളില്‍ സജീവമായ കാലത്താണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ എഴുതണമെന്ന് കരുതിയെങ്കിലും അത് നടന്നില്ല. പിന്നീട് ടി.കെ രാജീവ് കുമാറിന് വേണ്ടി ഒരു സിനിമ എഴുതി തുടങ്ങിയ സമയത്താണ് പത്മരാജന്‍ ഞാന്‍ ഗന്ധര്‍വ്വനുമായി എത്തുന്നത്. തന്റെ സിനിമയ്ക്ക് ഞാന്‍ ഗന്ധര്‍വ്വനുമായി സാമ്യം ഉണ്ടെന്ന് തോന്നിയതിനാല്‍ പി ബാലചന്ദ്രന്‍ ആ സിനിമയും ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഒന്നിന് പുറകെ ഒന്നായി സിനിമകൾ മുടങ്ങി പോകുകയായിരുന്നു.

ആ സമയത്താണ് നവോദയയുടെ പുതിയ സിനിമയിലേക്ക് വിളിവരുന്നത്. ഇനിയും സിനിമ മുടങ്ങിപ്പോകരുതെന്ന് അദ്ദേഹത്തിന് വാശിയുണ്ടായിരുന്നു. അത് എഴുത്തിൽ പ്രകടമാവുകയും ചെയ്തിരുന്നു. ആ ചിത്രം വൻ വിജയമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത അങ്കിള്‍ ബണ്ണായിരുന്നു ബാലചന്ദ്രന്റെ ആദ്യ ചിത്രം . ഇതിന് പിന്നാലെ ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്‌നിദേവന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റുകൾ അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറക്കുകയായിരുന്നു. ഇതില്‍ അഗ്നിദേവന്‍ വേണുനാഗവള്ളിക്കൊപ്പമായിരുന്നു രചിച്ചത്.

കലാത്തിനൊപ്പം സഞ്ചരിച്ച സിനിമാക്കാരനായിരുന്നു ബാലചന്ദ്രൻ. സിനിമയുടെ മാറ്റത്തിന് അനുസരിച്ച് അദ്ദേഹം തൂലികയും മാറ്റി ചലിപ്പിക്കുകയായിരുന്നു. തന്റെ എഴുത്തിലും അദ്ദേഹം പുതുമകൾ കൊണ്ടു വന്നു. അതിലും വിജയം നേടുകയായിരുന്നു. ടൊവിനോ തോമസിന്റെ എടക്കാട് ബെറ്റാലിയനും രവിയുടെ കമ്മട്ടിപാടവുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. വ്യത്യസ്ത പ്രമേയങ്ങളിലൂടെ കഥ പറഞ്ഞ ഈ ചിത്രങ്ങൾ എക്കാലത്തെയും മലയാളത്തിലെ മികച്ച സൃഷ്ടികളാണ്. എഴുതി തീർക്കാൻ ഇനിയും ഒരുപാട് കഥകൾ ബാക്കിയാക്കിയാണ് ബാലചന്ദ്രൻ സിനിമകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയത്.

മോഹൻലാലിന് മികച്ച കഥാപാത്രങ്ങളായിരുന്നു ബാലചന്ദ്രൻ നൽകിയത്. ഉള്ളടക്കത്തിലെ സണ്ണിയും പവിത്രത്തിലെ ഉണ്ണികൃഷ്ണനുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഹൃദയത്തിൽ ജീവിക്കുന്നുണ്ട്. ഈ ചിത്രങ്ങളെല്ലാം ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഏറെ വൈകാരികമായിട്ടാണ് മോഹൻലാൽ പി ബാലചന്ദ്രന്റെ വിയോഗത്തിൽ പ്രതികരിച്ചത്. തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും ഗുരുവിനേയും, ഒപ്പം ഒരു വഴികാട്ടിയേയും ആണെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കിൽ കുറിച്ചു.
Recommended Video

ഔപചാരിതകൾക്കപ്പുറത്തായിരുന്നു ബാലേട്ടൻ. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ, തികച്ചും പച്ചയായ ഒരു മനുഷ്യന്‍. അനുഭവങ്ങളായിരുന്നു ബാലേട്ടന്റെ പേനത്തുമ്പിൽ നിന്ന് ഒഴുകിവന്നത്. നമുക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും, ഗുരുവിനേയും ഒപ്പം ഒരു വഴികാട്ടിയേയും ആണ്. വ്യക്തിപരമായി ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന രണ്ട് കഥാപാത്രങ്ങളെ തന്നിട്ടാണ് ബാലേട്ടന്‍ പോയത്.. ചേട്ടച്ഛനും അങ്കിള്‍ ബണ്ണും. ആ രണ്ടു കഥാപാത്രങ്ങളും നെഞ്ചില്‍ സങ്കടങ്ങള്‍ നിറച്ച് മറ്റുള്ളവരെ സന്തോഷിപ്പിച്ച് നടക്കുന്നവരായിരുന്നു.. ബാലേട്ടനും അങ്ങനെ ഒരാളായിരുന്നു..അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരാം; മോഹൻലാൽ കുറിച്ചു.


Click it and Unblock the Notifications











