സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ഒരു നാടിന്റെ വികാരമായി മാറിയത് ചുമ്മാതല്ല! അതിനുള്ള കാരണം ഇങ്ങനെയാണ്!
രജനികാന്ത് തിളങ്ങി നില്‍ക്കുന്നത് തമിഴ്‌നാട്ടില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാ ലോകത്ത് മുഴുവനുമായിട്ടാണ്. 1975 മുതല്‍ ഇന്നും സിനിമയില്‍ സജീവമായി തുടരുന്ന രജനികാന്ത് നായകനായി അഭിനയിക്കുന്ന കാല റിലീസിനൊരുങ്ങുകയാണ്. തൊട്ട് പിന്നാലെ ബ്രഹ്മാണ്ഡ സിനിമയായ 2.0 എന്ന ചിത്രവും തിയറ്ററുകളിലേക്ക് എത്തും.
ബസ് കണ്ടക്ടറായിരുന്ന രജനികാന്ത് സിനിമയിലെ തുടക്കം മുതല്‍ പിന്നീടിങ്ങോട്ട് സ്‌റ്റൈല്‍ മന്നന്‍ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. തമിഴ്‌നാടിന്റെ സൂപ്പര്‍ സ്റ്റാര്‍ എന്നതിലുപരി ഒരു നാടിന്റെ വികാരമായി മാറാന്‍ രജനിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രായം കൂടി വരികയാണെങ്കിലും അദ്ദേഹം ഇന്നും പ്രേക്ഷകരുടെ താരരാജാവായിരിക്കുന്നതിന് പിന്നിലെ കാരണമറിയാന്‍ തുടര്‍ന്ന് വായിക്കാം..

വിനയമുള്ള മനുഷ്യന്‍
ആദ്യം തന്നെ രജനികാന്തിന്റെ സ്വഭാവത്തെ കുറിച്ച് പറയുകയാണെങ്കില്‍ ലാളിത്യം കൊണ്ട് നടക്കുന്ന വ്യക്തിയാണെന്നുള്ളതാണ്. സൂപ്പര്‍ താരം ആണെങ്കില്‍ പോലും വിനയശീലമുള്ള മനുഷ്യന്‍ കൂടിയാണദ്ദേഹം. ഒരു നാടിന്റെ മുഴുവന്‍ ആരാധന പുരുഷനായി മാറിയതിന് പിന്നിലെ കാരണം ഇതൊക്കെ തന്നെയായിരുന്നു. സൂപ്പര്‍ ഹിറ്റ് സിനിമകളുമായി ആരാധകരെ ആവേശത്തിലാക്കുന്ന രജനികാന്തിന്റെ രണ്ട് ബിഗ് റിലീസ് സിനിമകളാണ് ഈ വര്‍ഷം റിലീസിനെത്തുന്നത്. ജൂണ്‍ 7 ന് കാല ആയിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്.

അതിജീവിച്ച നായകന്‍..
കര്‍ണാടകയിലെ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന ശിവാജി റാവു ഗെയ്ക്ക്‌വാദ് ആണ് പിന്നീട് രജനികാന്ത് ആയി മാറിയത്. സാധാരണ ഒരു കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന അദ്ദേഹം കരിയര്‍ കെട്ടിപടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ആപൂര്‍വ്വ രാഗങ്ങള്‍ എന്ന സിനിമയിലൂടെ 1975 ലായിരുന്നു സഹനടനായി രജനികാന്ത് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ആദ്യ സിനിമയ്ക്ക് ശേഷം രണ്ട് വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടാണ് അദ്ദേഹത്തെ തേടി മികച്ചൊരു കഥാപാത്രം എത്തിയത്. സപ്പോര്‍ട്ടിങ്ങ് വേഷങ്ങളില്‍ നിന്നും നായകസ്ഥാനത്തേക്ക് എത്താന്‍ വലിയ താമസമൊന്നും ഉണ്ടായിരുന്നില്ല.

കംപ്ലീറ്റ് പാക്കേജ്
രജനികാന്തിന്റെ കരിയര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്ന് തുടങ്ങിയതോടെ അദ്ദേഹത്തിന് വ്യത്യസ്ത കഥാപാത്രങ്ങളും സിനിമകളും ലഭിച്ചു. ബാഷ, മുത്തു എന്നീ സിനിമകളിലൂടെ മാസ് ഹീറോ ആവാനുള്ള തന്റെ കഴിവ് അദ്ദേഹം പ്രകടിപ്പിച്ചിച്ചിരുന്നു. കോരി തരിപ്പിക്കുന്ന ആക്ഷന്‍ ഹീറോ വേഷങ്ങള്‍ക്കൊപ്പം പ്രേക്ഷകരെ വികാരഭരിതരാക്കുന്ന അവര്‍ഗള്‍, തലപതി എന്നി സിനിമകളിലും രജനി അഭിനയിച്ചിരുന്നു. നല്ലൊരു നടന്റെ ലക്ഷണങ്ങളെല്ലാം കാണിച്ച് കൊടുത്ത് പ്രേക്ഷകരുടെ കൈയടി നേടാന്‍ രജനികാന്തിന് കഴിഞ്ഞിരുന്നു.

കോമഡി പറയാനും മടിയില്ല...
ആരാധകരോട് നര്‍മ്മത്തില്‍ കലര്‍ന്ന സംഭാഷണങ്ങള്‍ നടത്താന്‍ ഒട്ടും മടിയില്ലാത്ത ആള് കൂടിയാണ് രജനികാന്ത്. എന്തിരന്റെ ഹിന്ദി വേര്‍ഷന്‍ ഓഡിയോ ലോഞ്ചില്‍ അദ്ദേഹം സംസാരിച്ചത് തന്നെ ശക്തമായൊരു തെളിവാണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയില്‍ പ്രായം കൂടുതലുള്ള ആളുടെ കൂടെ പ്രണയ രംഗങ്ങളില്‍ അഭിനയിച്ച ഐശ്വര്യ റായിയെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. സംസാരത്തിനിടെ ആരെയും മുറിവേല്‍പ്പിക്കാതെ തമാശയാക്കി കാര്യം അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.

സംവിധായകന്മാര്‍
അനുഭവ സമ്പത്തുള്ള സംവിധായകരുടെ സിനിമയില്‍ മാത്രമേ അഭിനയിക്കു എന്ന വാശിയൊന്നും രജനികാന്തിനില്ല. താരം പുതുമുഖ സംവിധായകരെ നിരാശപ്പെടുത്താറുമില്ല. പാ രഞ്ജിത്ത് രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയായിരുന്നു കബാലി. സംവിധായകന്റെ മൂന്നാമത്തെ സിനിമയായിരുന്നെങ്കിലും കബാലി ഹിറ്റായിരുന്നു. അത് മാത്രമല്ല യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജിനൊപ്പവും അദ്ദേഹം വര്‍ക്ക് ചെയ്യാറുണ്ട്.

കാല
കബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത് രജനികാന്ത് നായകനാവുന്ന സിനിമയാണ് കാല അഥവ കാല കരികാലന്‍. ഇന്ത്യ മുഴുവനും ആകാംഷ ഉണര്‍ത്തിയാണ് ജൂണിൽകാല തിയറ്ററുകളിലേക്ക് എത്തുകയാണ്. തമിഴ്‌നാട്ടുകാരുടെ രക്ഷക്കെത്തുന്ന നായകന്റെ കഥ പറയുന്ന സിനിമയാണ് കാല. ചിത്രത്തില്‍ രജനികാന്ത് നായകനാവുമ്പോള്‍ നാന പഠേക്കറാണ് വില്ലനായി അഭിനയിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസർ ശ്രദ്ധേയമായിരുന്നു.

റോബോ 2.0
എന്തിരന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി നിർമ്മിക്കുന്ന സയന്‍സ് ഫിക്ഷൻ സിനിമയാണ് റോബോ 2.0. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമ 450 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. രജനികാന്തിനൊപ്പം അക്ഷയ് കുമാർ, എമി ജാക്സൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരേ സമയം തമിഴിലും ഹിന്ദിയിലുമായി നിര്‍മ്മിക്കുന്ന സിനിമ മൊഴിമാറ്റി പതിനഞ്ചോളം ഭാഷകളിലായി എത്തും. എസ് ശങ്കര്‍ തിരക്കഥ എഴുതിയാണ് 2.0 സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications