ആ മുഖത്തിന് ഒരു മാറ്റവുമില്ല... ജാനിക്കുട്ടി ഇത്ര വലുതായോ?, അന്ന് സ്ഥായി ഭാവം വിഷാദമായിരുന്നുവെന്ന് നിരഞ്ജന!
മഴവിൽ മനോരമയിൽ ഒരു കാലത്ത് ഏറ്റവും കൂടുതൽ റേറ്റിങിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയാണ് മഞ്ഞുരുകും കാലം. അതിന് മുമ്പോ ശേഷമോ അതുപോലൊരു സീരിയൽ മലയാളത്തിൽ പിറന്നിട്ടില്ല. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും യുവതി യുവാക്കളും വരെ മഞ്ഞുരുകും കാലത്തിന്റെ പ്രേക്ഷകരായിരുന്നു. സോഷ്യൽമീഡിയയിൽ അടുത്തിടെയായി മഞ്ഞുരുകും കാലത്തിലെ ഭാഗങ്ങൾ വൈറലാണ്. ഇപ്പോഴും ആ സീനുകൾ കാണുമ്പോൾ മലയാളികളുടെ കണ്ണുകൾ നിറയും.
ജോയ്‌സിയുടെ മഞ്ഞുരുകും കാലം എന്ന പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു പരമ്പര ഒരുക്കിയത്. സ്‌ക്രീനില്‍ വിവിധ പ്രായത്തിലുള്ള ഒട്ടേറെ ജാനിമാർ വന്നുപോയെങ്കിലും ഏറ്റവും കൂടുതൽ ജനപ്രീതി ലഭിച്ചത് സീരിയലിൽ രണ്ടാമതായി എത്തിയ ജാനിക്കുട്ടി ബേബി നിരഞ്ജനയ്ക്കായിരുന്നു.

കണ്ണൂർ സ്വദേശിനിയായ നിരഞ്ജനയെ സ്വന്തം വീട്ടിലെ കുഞ്ഞിനെ പോലെ കരുതിയാണ് അന്ന് മലയാളികൾ സ്നേഹിച്ചിരുന്നതും. വർഷങ്ങൾ ഒരുപാട് കഴിഞ്ഞു ജാനിക്കുട്ടിയായി വിസ്മയിപ്പിച്ച നിരഞ്ജന വളർന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ നിരഞ്ജന ഇപ്പോൾ പഠനത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും കലോത്സവ വേദികളിൽ സജീവമാണ് നിരഞ്ജന.
ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ നിരവധി സമ്മാനങ്ങളും കുട്ടിത്താരം നേടിയിട്ടുണ്ട്. വായനയോടും താൽപര്യമുള്ള നിരഞ്ജന മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മഞ്ഞുരുകും കാലം സെറ്റിലെ ഓർമകൾ പങ്കിട്ടു. ജാനിക്കുട്ടിയായി അഭിനയിക്കുന്ന സമയത്ത് താൻ ഒരു വികൃതി കുട്ടിയായിരുന്നുവെന്ന് സമ്മതിച്ചുകൊണ്ടാണ് നിരഞ്ജന വിശേഷങ്ങൾ പങ്കിട്ട് തുടങ്ങിയത്.
എല്ലാവരും മഞ്ഞുരുകും കാലത്തെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ നല്ല സന്തോഷമാണ്. ചെറുപ്പത്തിലെ എന്റെ അഭിനയം കണ്ട് ഇപ്പോൾ ഫ്രണ്ട്സൊക്കെ കളിയാക്കും. അവർക്കൊക്കെ സീരിയലിലെ ചില ഭാഗങ്ങളിലെ എന്റെ അഭിനയം കാണുമ്പോൾ കോമഡിയായിട്ടാണ് തോന്നുക. അതുകൊണ്ട് നല്ല രീതിയിൽ കളിയാക്കാറുണ്ട്. അതുപോലെ സ്കൂളിലെ കുട്ടികളൊക്കെ ഞാൻ വരുന്നത് കാണുമ്പോൾ സീരിയലിലെ ഡയലോഗുകൾ പറയും.
മഞ്ഞുരുകും കാലത്തിന്റെ സെറ്റിൽ ഞാൻ വളരെ കുസൃതിയായിരുന്നു. അന്ന് കഥാപുസ്തകം വായിച്ച് തരാൻ നിർബന്ധിച്ച് സെറ്റിലുള്ളവരെയെല്ലാം ഞാൻ ബുദ്ധിമുട്ടിക്കുമായിരുന്നു. സീനിയർ ആക്ടേഴ്സ് അഭിനയിക്കുമ്പോൾ അവരെ ഞാൻ തോണ്ടി വിളിച്ച് ഡിസ്റ്റർബ് ചെയ്യുമായിരുന്നു. നിരന്തരമായി അഭിനയിച്ച് മടുപ്പ് വന്ന് കഴിയുമ്പോൾ ഞാൻ ഒളിച്ചിരിക്കും.

ഷൂട്ടിങ് തുടങ്ങാനാകുമ്പോൾ ഞാൻ എവിടെയെങ്കിലും പോയി ഒളിച്ചിരിക്കുമായിരുന്നു. എന്നെ അന്വേഷിക്കുമ്പോൾ കാണില്ല. പിന്നീട് ക്രൂവിലെ ആളുകൾ കണ്ടുപിടിച്ച് കൂട്ടികൊണ്ടുവരും. അന്ന് വായിക്കാൻ അറിയാത്തതിനാൽ ക്രൂ മെമ്പേഴ്സ് പ്രോമിറ്റ് ചെയ്യുന്നത് കേട്ട് പറയുകയാണ് ചെയ്തിരുന്നത്. അല്ലാതെ ഡയലോഗ് പഠിച്ചിരുന്നില്ല.
അന്നും ഇന്നും ഞാൻ നല്ലോണം സംസാരിക്കുന്നയാളാണ്. അപരിചിതർ വന്ന് സംസാരിക്കുമ്പോൾ ഒന്ന് ഉൾവലിഞ്ഞ് നിൽക്കും. എന്റെ കുട്ടിക്കാലത്തെ ഏറ്റവും മെമ്മറബിളാക്കാൻ ഒരുപാട് മൊമന്റ്സ് ഈ സീരിയൽ വഴി ലഭിച്ചിട്ടുണ്ട്. പിന്നെ ആ സീരിയലിൽ കാണുന്നത് പോലെ തന്നെ അന്നേ എന്റെ സ്ഥായി ഭാവം വിഷാദമായിരുന്നു.
ഞാൻ വെറുതെ നിന്നാലും എന്നെ കണ്ടാൽ വളരെ ഡള്ളായി നിൽക്കുന്നത് പോലെ തോന്നും. നല്ല പെയ്മെന്റ് പറഞ്ഞ് വേറെ സീരിയലുകളിലേക്ക് പിന്നീട് ക്ഷണം വന്നിരുന്നുവെന്നും നിരഞ്ജന പറയുന്നു.
ദത്തെടുക്കപ്പെട്ട് ഒരു വീട്ടിലേക്കെത്തുന്ന ജാനി എന്ന കുഞ്ഞിന്റെ കഥയാണ് മഞ്ഞുരുകും കാലം പറഞ്ഞത്. അവഗണനയും കുത്തുവാക്കുകളും ദുഷ്പ്രവൃത്തികളും ഏറ്റുവാങ്ങേണ്ടിവരുന്ന ജാനി വളര്‍ന്ന് സമൂഹത്തിന് ഉപകരിക്കുന്ന വ്യക്തിത്വമായി മാറുന്നിടത്താണ് പരമ്പര അവസാനിച്ചത്. സീരിയൽ താരം മനോജായിരുന്നു നിരഞ്ജനയുടെ വളർത്തച്ഛനായി അഭിനയിച്ചിരുന്നത്.


Click it and Unblock the Notifications