മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം നിൽക്കാൻ പറ്റുന്ന നായിക വേണം; ഹരികൃഷ്ണൻസിലേക്ക് ജൂഹി ചൗള വന്നതിങ്ങനെ
മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. മലയാളത്തിൽ ഇവരെ പോലെ ആഘോഷിക്കപ്പെട്ട രണ്ട് താരങ്ങൾ ഇവർക്ക് മുമ്പോ ശേഷമോ വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ഏകദേശം ഒരേ കാലഘട്ടത്തിലാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയിലേക്കുള്ള കടന്ന് വരവ്. ഇരുവരുടെയും വളർച്ചയും ഒരു കാലഘട്ടത്തിലാണ്.
ഒപ്പം വന്ന പല നടൻമാർക്കും കരിയറിൽ ഇടയ്ക്ക് വെച്ച് തകർച്ച സംഭവിച്ചപ്പോൾ മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ തങ്ങളുടെ ജൈത്ര യാത്ര തുടർന്നു. തുടക്ക കാലത്ത് ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

എന്നാൽ സൂപ്പർ സ്റ്റാറുകളായി മാറിയ ശേഷം ഇരുവരും ഒരുമിച്ച് ഒരു സിനിമയിലെത്തിക്കുക എന്നത് ശ്രമകരമായ ദൗത്യം ആയിരുന്നു. രണ്ട് പേരെയും വെച്ച് പിൽക്കാലത്ത് ഒരു സിനിമ ചെയ്യാനായത് സംവിധായകൻ ഫാസിലിനാണ്. ഹരികൃഷ്ണൻസ് ആയിരുന്നു ഈ സിനിമ. മോഹൻലാൽ, മമ്മൂട്ടി ആരാധകർ വൻ ഹൈപ്പ് നൽകിയ സിനിമ ആയിരുന്നു ഇത്.

'കുഞ്ചാക്കോ ബോബൻ, ബോളിവുഡ് നടി ജൂഹി ചൗള എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബാബു ഷാഹിർ. സഫാരി ടിവിയിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. സിനിമയിലേക്ക് നായികയെ തെരഞ്ഞെടുത്തതിനെക്കുറിച്ചാണ് ബാബു ഷാഹിർ സംസാരിച്ചത്'

'മണിചിത്രത്താഴ് എന്ന സിനിമ കഴിഞ്ഞ് മോഹൻലാൽ ചില പരാജയ സിനിമകൾ ഉണ്ടായതായി തോന്നി. അപ്പോഴാണ് ഫാസിൽ സാറിനെ വിളിച്ച് സ്വന്തം പ്രൊഡക്ഷനിൽ വരുന്ന സിനിമ സംവിധാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെയെങ്കിൽ മമ്മൂട്ടിയെയും ഉൾപ്പെടുത്തി ഒരു സിനിമ ചെയ്യാമെന്ന് ഫാസിൽ സർ പറഞ്ഞു. വളരെ സന്തോഷമെന്ന് മോഹൻലാലും. കഥ വികസിച്ച് വരെ ഹീറോയിന്റെ പ്രശ്നവും വന്നു'
'മമ്മൂട്ടിയും മോഹൻലാലിനുമൊപ്പം നിൽക്കാൻ പറ്റിയ ഹീറോയിൻ ആയിരിക്കണം. അത് ഭയങ്കര ചർച്ച ആയിരുന്നു. പല ആർട്ടിസ്റ്റുകളെ നോക്കി. മീനയെ ഉൾപ്പെടെ. അതിലും നല്ല താരം വേണമെന്ന് പറഞ്ഞാണ് ജൂഹി ചൗളയിലേക്ക് പോയത്. സിനിമയുടെ ചാർട്ടിംഗ് വളരെ പ്രശ്നമായിരുന്നു. ഒരാളുടെ ഡേറ്റ് ഉണ്ടാവുമ്പോൾ മറ്റേയാൾ ഉണ്ടാവില്ല' ബാഹു ഷാഹിർ പറഞ്ഞു

വൻ ഹൈപ്പിൽ വന്ന സിനിമ ആണെങ്കിലും ഹരികൃഷ്ണൻസിന് വലിയ ജനപ്രീതി നേടാൻ കഴിഞ്ഞില്ല. രണ്ട് താരങ്ങളുടെയും ആരാധകർ ആഘോഷമാക്കിയെങ്കിലും സിനിമയ്ക്ക് അതിന്റേതായ പോരായ്മകൾ ഉണ്ടായിരുന്നെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടി. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളുടെ സ്റ്റാർ വാല്യൂ കാണിക്കാനും ആരാധകരെ തൃപ്തിപ്പെടുത്താനും സിനിമയിൽ ബോധപൂർവമായ ശ്രമം ഉണ്ടായിരുന്നെന്നും അന്ന് വിമർശനം ഉണ്ടായിരുന്നു. രണ്ട് താരങ്ങളുടെയും ആരാധകർക്കായി സിനിമയിലെ ക്ലൈമാക്സ് രണ്ട് തരത്തിലാണത്രെ എടുത്തത്.

ഹരികൃഷ്ണൻസിന് ശേഷം ട്വന്റി ട്വന്റി എന്ന സിനിമയിലാണ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് മുഴുനീള കഥാപാത്രങ്ങളെ പിന്നീട് അവതരിപ്പിച്ചത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ സിനിമയിൽ അണിനിരന്നിരുന്നു. വർഷങ്ങളായി മോഹൻലാലും മമ്മൂട്ടിയും പിന്നീട് ഒരു സിനിമയിൽ എത്തിയിട്ടില്ല. രണ്ട് പേരും തങ്ങളുടേതായ സിനിമകളുടെ തിരക്കിലാണ്. റോഷാക്ക് ആണ് മമ്മൂട്ടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനമ. മോൺസ്റ്റർ ആണ് മോഹൻലാലിന്റെ ഏറ്റവും ഒടുവിലത്തെ റിലീസ്.


Click it and Unblock the Notifications