'തോളിൽ കൈയ്യിട്ടിട്ട് പറഞ്ഞു, അളിയാ... നമുക്ക് പൊളിക്കാടാ'; പ്രണവിനെ പരിചയപ്പെട്ടതിനെ കുറിച്ച് അശ്വത് ലാൽ
മലയാളത്തിലെ എണ്ണം പറഞ്ഞ ഓൾ റൗണ്ടർമാരിൽ പ്രധാനിയായ വിനീത് ശ്രീനിവാസൻ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ ഹൃദയം മികച്ച പ്രതികരണമാണ് നേടുന്നത്. രണ്ട് വർഷത്തോളം നീണ്ട വിനീത് ശ്രീനിവാസന്റേയും സംഘത്തിന്റേയും കാത്തിരിപ്പായിരുന്നു ഹൃദയം സിനിമ ഇന്ന് റിലീസ് ചെയ്തതോടെ പൂവണിഞ്ഞത്. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
ഒരു റൊമാന്റിക് ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രം പറയുന്നത് അരുൺ എന്ന ചെറുപ്പക്കാരന്റെ കഥയാണ്. അയാളുടെ കൗമാരത്തിലും യൗവനത്തിലുമുണ്ടായ പ്രണയങ്ങളിലൂടെയും ജീവിതത്തിസലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. പല തവണ കണ്ട വളരെ നോർമൽ ആയ കഥയെ തന്റെ അസാമാന്യ തിരക്കഥയുടേയും സംവിധാനത്തിന്റെയും മികവിൽ ചിത്രത്തിന്റെ മൂന്ന് മണിക്കൂർ ദൈർഘ്യം പോലും പ്രേക്ഷകൻ മറന്ന് പോകുന്ന വിധമാണ് വിനീത് അവതരിപ്പിച്ചിരിക്കുന്നത്. അരുൺ എന്ന കേന്ദ്ര കഥാപാത്രം പ്രണവ് എന്ന നടന്റെ കരിയറിൽ വലിയ വഴിത്തിരിവുകൾ ഉണ്ടാക്കും എന്നാണ് സിനിമ കണ്ടവരെല്ലാം സോഷ്യൽമീഡിയയിൽ കുറിക്കുന്നത്.

ചിത്രത്തിൽ പ്രണവിന്റെ കൂട്ടുകരാനായ ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് യുവതാരം അശ്വത് ലാൽ ആണ്. ചെറുപ്പം മുതൽ സിനമയെ മനസാവരിച്ച് തീവ്രമായി പ്രയത്നിച്ചാണ് അശ്വത് ഹൃദയത്തിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ചത്. അശ്വത് ഹൃദയത്തിന് മുമ്പ് ആഹാ എന്ന ഇന്ദ്രജിത്ത് സുകുമാരൻ ചിത്രത്തിലാണ് അഭിനയിച്ചത്. ഹൃദയത്തിന്റെ ഭാഗമായപ്പോഴുള്ള അനുഭവങ്ങൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് അശ്വത് ലാൽ. 'ഹൃദയത്തിലേക്ക് ഓഡീഷൻ വഴിയാണ് എത്തിയത്. ആനന്ദത്തിലെ വിശാഖ് ആയിരുന്നു കാസ്റ്റിങ് ഡയറക്ടർ. ഓഡീഷന് പോയി പെർഫോം ചെയ്തപ്പോൾ വിശാഖ് അഭിനന്ദിച്ചിരുന്നു. എന്നാലും വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ആഹായുടെ ഷൂട്ടിങിനിടെ വിനീത് ശ്രീനിവാസൻ വിളിച്ചു. ശേഷം അദ്ദേഹത്തെ പോയി കണ്ടു. പക്ഷെ അപ്പോൾ അറിയില്ലായിരുന്നു മുഴുനീള കഥാപാത്രമാണെന്ന്.'

'സ്ക്രിപ്റ്റ് റീഡിങ് സെക്ഷൻ ഉണ്ടായിരുന്നു ഷൂട്ടിങ് തുടങ്ങും മുമ്പ് രണ്ട് ദിവസം. പ്രണവും ഉണ്ടായിരുന്നു. ഞാനും പ്രണവും തമ്മിൽ ഒരുപാട് കോമ്പിനേഷൻ സീനുകളുണ്ട്. പക്ഷെ പ്രണവും ഞാനും തമ്മിൽ ഒരു ബോണ്ടിങ് വന്നിരുന്നില്ല. ഞാൻ പ്രണവിന്റെ കഥാപാത്രത്തോട് ദേഷ്യപ്പെടുകയും, തമാശ പറയുകയും എല്ലാം വേണം. അതൊക്കെ നന്നായി ചെയ്യണമെങ്കിൽ പ്രണവുമായി അടുപ്പം ഉണ്ടാക്കണം. എനിക്ക് അതിന് സാധിച്ചുമില്ല. അങ്ങനെ ഈ വിഷമം ഞാൻ വിനീതേട്ടനോട് പറഞ്ഞു. അപ്പോൾ അദ്ദേഹം അതൊക്കെ ശരിയാകും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് വിട്ടു. പിന്നെ ഷൂട്ടിങ് തുടങ്ങി. ആദ്യ സീൻ ട്രെയിനിൽവെച്ചായിരുന്നു. പ്രണവിനോട് സൗഹൃദം ഉണ്ടാക്കാൻ അദ്ദേഹത്തോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. എന്നിട്ട് ഞാൻ പ്രണവിനോട് പറഞ്ഞു. എനിക്ക് സിനിമയെ പറ്റി അധികം അറിവില്ല എന്തെങ്കിലും ഞാൻ ചെയ്യുമ്പോൾ പ്രണവിന് ബുദ്ധിമുട്ടായി തോന്നിയാൽ എന്നോട് പറയണമെന്ന് പറഞ്ഞു. ഞാൻ പറഞ്ഞ് കഴിഞ്ഞ് പ്രണവ് എന്നെ ആശ്വസിപ്പിച്ച് എന്തെങ്കിലും പറയുമെന്നാണ് ഞാൻ കുതിയത്. പക്ഷെ ഒരു മൂളൽ മൂളിയിട്ട് പ്രണവ് തിരിഞ്ഞിരുന്നു. ഞാൻ അന്താളിച്ച് ഇരുന്നു. വരുന്നിടത്ത് വെച്ച് കാണാമെന്ന് തീരുമാനിച്ചു. കുറച്ച് മിനിട്ട് കഴിഞ്ഞപ്പോൾ പ്രണവ് എന്നെ തട്ടി വിളിച്ചു.'
Recommended Video

'ഞാൻ പറഞ്ഞപ്പോലെ തന്നെ തിരികെ എന്നോട് പറഞ്ഞു അദ്ദേഹത്തിനും സിനിമയെ കുറിച്ച് വലിയ ധാരണയില്ലെന്ന്. അപ്പോൾ ഞാൻ പ്രണവിന്റെ തോളിൽ കൈയ്യിട്ടിട്ട് പറഞ്ഞു അളിയാ നമുക്ക് പൊളിക്കാമെടാ എന്ന്. അങ്ങനെയാണ് സൗഹൃദം തുടങ്ങുന്നത്. എല്ലാ കാര്യങ്ങളിലും സന്തുഷ്ടനായ വ്യക്തിയാണ് പ്രണവ്. വസ്ത്രം നന്നായില്ലെങ്കിലോ, ഭക്ഷണം ശരിയായില്ലെങ്കിലോ ഒന്നും പ്രണവിന് പരാതിയില്ല. വിനീത് ശ്രീനിവാസനൊപ്പം തുടക്കാരനായ ഒരാൾക്ക് സിനിമ ലഭിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ഞാൻ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് അതുകൊണ്ട് തന്നെ വിനീതേട്ടനിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. കല്യാണി പ്രിയദർശൻ, ദർശന തുടങ്ങിയവർക്കെല്ലാം ഒപ്പമുള്ള അഭിനയവും രസമായിരുന്നു. ഹൃദയം നല്ലൊരു അനുഭവമായിരുന്നു' അശ്വത് ലാൽ പറയുന്നു.


Click it and Unblock the Notifications