സൂപ്പർ സ്റ്റാർ പട്ടമുണ്ട്, പക്ഷെ പ്രതിഫലം നായകന്റെ കാൽ ഭാഗം; തകർക്കാൻ കഴിയാതെ സമാന്തയും നയൻതാരയും
ഇന്ത്യൻ സിനിമയുടെ വാണിജ്യ കേന്ദ്രമായി മാറിയിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ മേഖല. പ്രത്യേകിച്ചും തെലുങ്ക് സിനിമ. വാണിജ്യ സിനിമകളുടെ വിള നിലമായ തെലുങ്ക് സിനിമയിൽ ഇതിനകം ഒരു പിടി ഹിറ്റ് ചിത്രങ്ങൾ പിറന്നു. ബാഹുബലിയുടെ വരവോടെയാണ് തെലുങ്ക് സിനിമ പാൻ ഇന്ത്യൻ സിനിമയായി വളരാൻ തുടങ്ങിയത്. ഇപ്പോൾ ദേശീയ തലത്തിൽ ബോക്സ് ഓഫീസ് മൂല്യമുള്ള ഒരുപിടി താരങ്ങൾ തെന്നിന്ത്യയിലുണ്ട്. പ്രഭാസ്, അല്ലു അർജുൻ, വിജയ്, വിക്രം തുടങ്ങി ഈ പട്ടിക നീളുന്നു.

ഇതിനോടൊപ്പം തന്നെ ലേഡി സൂപ്പർ സ്റ്റാറുകളും തെന്നിന്ത്യയിൽ ഇതിനകം വന്നു. നയൻതാര, സമാന്ത, അനുഷ്ക തുടങ്ങി ബോക്സ് ഓഫീസ് മൂല്യമുള്ള ഒരുപിടി നായികമാർ ഇന്ന് തെന്നിന്ത്യയിലുണ്ട്. തെന്നിന്ത്യയിൽ ഇത്രത്തോളം ബോക്സ് ഓഫീസ് മൂല്യം ഒറ്റയ്ക്ക് അവകാശപ്പെടാൻ കഴിയുന്ന നായികമാർ മുമ്പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.
നയൻതാര തമിഴിലും സമാന്ത തെലുങ്കിലുമായി തങ്ങളുടെ ജൈത്ര യാത്ര തുടരുകയാണ്. ഇടയ്ക്ക് ഇടവേള വന്ന അനുഷ്ക ഷെട്ടി ഏറെക്കുറെ ഈ ലീഗിൽ നിന്ന് പുറത്തു പോയെങ്കിലും നടിക്ക് ഇപ്പോഴും തന്റെതായ ഒരിടം തെന്നിന്ത്യയിലുണ്ട്.

തെന്നിന്ത്യൻ സിനിമാ രംഗത്ത് സ്ത്രീ പ്രാതിനിധ്യത്തിന്റെ പാത വെട്ടിത്തെളിച്ചവരാണെങ്കിലും സമാന്തയ്ക്കും നയൻതാരയ്ക്കും ഇനിയും നടന്നു തീർക്കാനുള്ള വഴികളേറെയാണ്. സൂപ്പർതാര പട്ടവും ആരാധക വൃന്ദവും ഇരുവർക്കുമുണ്ട്. പക്ഷെ സാമ്പത്തികപരമായി പ്രതിഫലത്തിൽ പുരുഷ സൂപ്പർ താരങ്ങളേക്കാൾ എത്രയോ താഴെയാണ് ഇപ്പോഴുമിവരുടെ സ്ഥാനം. നിലവിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ട് നായികമാരാണ് സമാന്തയും നയൻസും.

അഞ്ച് കോടിക്ക് മുകളിലാണ് ഒരു സിനിമയ്ക്ക് ഇവർ കൈപറ്റുന്ന തുക. പ്രൊഡക്ഷൻ ഹൗസ് നോക്കി ഇതിനിയും കൂടിയേക്കും. എന്തായാലും പത്ത് കോടിയിൽ കൂടില്ലെന്ന് ഉറപ്പാണ്. അതേസമയം തെന്നിന്ത്യയിലെ പുരുഷ സൂപ്പർ താരങ്ങളായ പ്രഭാസ്, അല്ലു അർജുൻ തുടങ്ങിയവരുടെ പ്രതിഫലം ഞെട്ടിക്കുന്നതാണ്. പുതിയ ചിത്രം പ്രൊജക്ട് കെയിൽ പ്രഭാസ് വാങ്ങുന്ന പ്രതിഫലം 150 കോടിക്കടുത്താണെന്നാണ് റിപ്പോർട്ടുകൾ. പുഷ്പ രണ്ടാം ഭാഗത്തിൽ അല്ലു അർജുൻ വാങ്ങുന്ന പ്രതിഫലം 90 കോടിയാണ്.

പ്രൊജക്ട് കെയിലെ നായിക ദീപിക പദുകോണിന് ലഭിക്കുന്നതാവട്ടെ 20 കോടിയും. പൊതുവെ പുരുഷ താരങ്ങളുടെ അതേ പ്രതിഫലം വേണമെന്ന് ആവശ്യപ്പെടുന്ന താരങ്ങളിലൊരാളാണ് ദീപിക. പുരുഷൻമാരെ പോലെ തന്നെ താരമൂല്യവും ബോക്സ്ഓഫീസ് മൂല്യവും തനിക്കുണ്ടെന്ന് നടി ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷെ പ്രൊജക്ട് കെയുടെ കാര്യത്തിൽ ദീപികയുടെ പോളിസിയും വിലപ്പോയില്ല. ചിത്രം അടിമുടി വിറ്റഴിക്കുന്നത് പ്രഭാസിനെ വെച്ചായതിനാൽ ഇത്രയധികം പ്രതിഫലം പ്രഭാസിന് നൽകാമെന്ന് നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നെന്നാണ് വിവരം.
Recommended Video

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നായികമാരിലൊരാളായ ദീപികയ്ക്കും മാറ്റാനാവാത്ത പ്രതിഫലത്തിലെ വ്യത്യാസം നയൻസിനും സമാന്തയ്ക്കും എങ്ങനെ മാറ്റാൻ പറ്റുമെന്നാണ് സിനിമാ ലോകം ചോദിക്കുന്നത്. ലേഡി-മെയിൽ സൂപ്പർ സ്റ്റാറുകൾ തമ്മിൽ നിലനിൽക്കുന്ന പ്രതിഫലത്തിലെ അന്തരത്തിന് കാരണമായി ഇവരുടെ ചിത്രം കൊയ്യുന്ന ലാഭമാണ് നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
പ്രഭാസ് നായകനായ ബാഹുബലി ആദ്യ ഭാഗം നേടിയത് 650 കോടി രൂപയ്ക്കടുത്താണ്. രണ്ടാം ഭാഗം 1500 കോടിയോളം നേടി. അല്ലു അർജുന്റെ പുഷ്പ ഇന്ത്യയിൽ മാത്രം നേടിയത് 332 കോടി രൂപയാണ്. ഇതിന്റെ ഒരു നിശ്ചിത ശതമാനമാണ് ഈ നായകൻമാർക്ക് പ്രതിഫലമായി നൽകുന്നത്. നായികമാർ ഒറ്റയ്ക്ക് ചുമലിലേറ്റി വിജയിപ്പിക്കുന്ന സിനിമകൾക്ക് ആ സിനിമയുണ്ടാക്കുന്ന ലാഭത്തനനുസരിച്ചുള്ള പ്രതിഫലം നൽകുന്നുണ്ടെന്നാണ് നിർമാതാക്കൾ പറയുന്നത്.


Click it and Unblock the Notifications