ഇതും ശരിയായില്ലെങ്കിൽ ഒരു പക്ഷേ സിനിമ ഉപേക്ഷിക്കുമായിരുന്നു; തുറന്ന് പറഞ്ഞ് കാളിദാസ്
ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ നടനാണ് കാളിദാസ് ജയറാം. രണ്ട് ചിത്രങ്ങളായിരുന്നു നടന്റേതായി ഈ വർഷം പുറത്ത് വന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രങ്ങൾക്ക് ലഭിച്ചത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കാളിദാസ് ചിത്രമാണ് 'പാവ കഥൈകള്‍'. സുധ കൊങ്കര സംവിധാനം ചെയ്ത 'തങ്കം' എന്ന ചിത്രത്തിലാണ് കാളിദാസ് പ്രധാന വേഷത്തിലെത്തിയത്. ട്രാൻസ് ജെൻഡർ കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്.

ഇനി സിനിമ തന്നെ വേണ്ട എന്ന് തീരുമാനിച്ച സമയത്താണ് കാളിദാസിനെ തേടി ചിത്രമെത്തിയത്. മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതും ശരിയായില്ലെങ്കിൽ ഒരുപക്ഷേ താന്‍ സിനിമ പൂര്‍ണ്ണമായും വേണ്ടെന്നുവെക്കുമായിരുന്നുവെന്നും കാളിദാസ് പറയുന്നു. സുധ കൊങ്കരയുടെ ഫോണ്‍കോള്‍ വന്നപ്പോൾ കഥ കേൾക്കണമെന്ന് തോന്നി. അവരുടെ ചിത്രങ്ങൾ എല്ലാം എനിക്ക് ഇഷ്ടമായിരുന്നു. കഥ കേട്ടപ്പോൾ ചെയ്യാൻ തോന്നി. എന്നാൽ തിരിച്ചുവരവ് ഇത്രയും ഗംരീരമാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും കാളിദാസ് പറയുന്നു.
കഥാപാത്രത്തിനുവേണ്ടി ശരീരഭാരം 12 കിലോ കുറച്ചിരുന്നു. ട്രാന്‍സ്‍ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുമായി സംസാരിക്കുകയും, സിനിമയിലെ എന്‍റെ സുഹൃത്തായ ട്രാന്‍സ് വുമണായ ജീവയെ കണ്ടു കൂടുതൽ അവരെ പറ്റി മനസിലാക്കുകയും ചെയ്തു. ട്രാന്‍സ് വിഭാഗക്കാരെ തിരശ്ശീലയിലെത്തിക്കുമ്പോള്‍ നല്ലപോലെ ശ്രദ്ധിക്കണമെന്നു തീരുമാനിച്ചിരുന്നുവെന്ന് കാളിദാസ് പറയുന്നു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. സഹോദരി മാളവിക ഉൾപ്പടെ മികച്ച അഭിപ്രായം പറഞ്ഞപ്പോൾ കൂടുതൽ സന്തോഷമായെന്നും കാളിദാസ് പറയുന്നു.
തെന്നിന്ത്യയുടെ പ്രമുഖ സംവിധായകരായ സുധ കൊങ്കര, വെട്രി മാരൻ, ഗൗതം വാസുദേവ് മേനോൻ, വിഗ്നേഷ് ശുവൻ തുടങ്ങിയ നാല് സംവിധായകരാണ് പാവ കഥൈകൾക്ക് പിന്നിൽ പ്രവർത്തിച്ചത്. പ്രകാശ് രാജ്, ഗൗതം മേനോന്‍, സിമ്രാന്‍, അഞ്ജലി, കല്‍കി കേറ്റ്ലിന്‍, സായ് പല്ലവി തുടങ്ങിയവരാണ് പാവ കഥൈകളിൽ മറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സ് റിലീസായിട്ടാണ് ചിത്രം പുറത്തെത്തിയത്. ഇപ്പോഴും ട്രെന്റിങ്ങിൽ ചിത്രമുണ്ട്.


Click it and Unblock the Notifications