'പൊക്കമില്ലാത്തതിന്റെ പേരിൽ അച്ഛനെ കുറ്റപ്പെടുത്തുമായിരുന്നു'; വിനീത് ശ്രീനിവാസൻ അന്ന് പറഞ്ഞത്!
മലയാള സിനിമയിൽ മാതാപിതാക്കളുടെ വഴിയെ സഞ്ചരിച്ച് നിരവധി താരപുത്രിമാരും താരപുത്രന്മാരും സിനിമയിലേക്ക് എത്തിയിട്ടുണ്ട്. അവരെല്ലാവരേയും വെച്ച് നോക്കുമ്പോൾ മലയാളികൾക്കിടയിൽ വലിയൊരു ആരാധകരെ സമ്പാദിച്ച താരപുത്രനാണ് വിനീത് ശ്രീനിവാസൻ. ശ്രീനിവാസന്റെ യാതൊരു പിന്തുണയുമില്ലാതെയാണ് വിനീത് സിനിമയിലെത്തിയതും സംവിധായകൻ, നടൻ, ഗായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ ശോഭിച്ചതും. മലയാളികൾ സംവിധായകന്റെ പേര് നോക്കി തിയേറ്ററിലേക്ക് എത്തുന്നുണ്ടെങ്കിൽ ആ പേര് വിനീത് ശ്രീനിവാസൻ എന്നായിരിക്കണം.
മലയാളത്തിൽ ഹേറ്റേഴ്സ് ഇല്ലാത്ത പ്രതിഭ കൂടിയാണ് വിനീത് ശ്രീനിവാസൻ. ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സംവിധായകനും സിനിമയും വിനീത് ശ്രീനിവാസനും ഹൃദയവുമാണ്. ഒരു കാലത്ത് മലാളത്തിന് നിരവധി മനോഹര സിനിമകൾ സമ്മാനിച്ചിട്ടുള്ള പ്രിയദർശൻ-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ മക്കളൊരുമിക്കുന്ന സിനിമ എന്ന പേരിലാണ് ഹൃദയം പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം നേടിയതും. പ്രണവ് മോഹൻലാലിലെ അഭിനേതാവിനെ അതിന്റെ പൂർണതയിൽ കാണാൻ സാധിച്ചതും ഹൃദയം സിനിമയിലൂടേയാണ് എന്നാണ് ഹൃദയം തിയേറ്ററിൽ പോയി കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്.

ഹൃദയം തിയേറ്ററിൽ സക്സസ് ഫുള്ളായി പ്രദർശനം തുടരുന്നതിന്റെ മൂന്നാം വാരത്തിലാണ് ഉള്ളത്. കല്യാണിയും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായത്. മലർവാടി ആർട്സ് ക്ലബ്ബായിരുന്നു വിനീതിന്റെ ആദ്യ സംവിധാന സംരംഭം. ശ്രീനിവാസന്റെ മകൻ എന്നതിനാൽ തന്നെ വിനീതിന്റെ സംവിധാനത്തിൽ സിനിമകൾ വരുന്നുവെന്ന് കേൾക്കുമ്പോൾ തന്നെ സിനിമാപ്രേമികൾക്ക് ആകാംഷയാണ്. കാത്തിരിപ്പ് വെറുതെയായില്ലെന്ന് അഞ്ചാമത്തെ ചിത്രമായ ഹൃദയത്തിലൂടെയും വിനീത് തെളിയിച്ചിരിക്കുകയാണ്. തനിക്ക് പൊക്കം കുറഞ്ഞതിന് കാരണം അച്ഛനാണെന്ന് പറഞ്ഞ് ചെറുപ്പത്തിൽ പരാതി പറഞ്ഞിരുന്ന ആളാണ് താനെന്ന് വീനിത് തുറന്ന് പറഞ്ഞ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 2008ൽ വിനീത് ശ്രീനിവാസൻ ആദ്യമായി അഭിനയിച്ച സൈക്കിൾ സിനിമ പുറത്തിറങ്ങിയപ്പോൾ അക്കാലത്ത് വിനീത് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.

മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പണ്ട് തന്റെ ചിന്തകൾ എത്തരത്തിലുള്ളതായിരുന്നുവെന്ന് വിനീത് പറയുന്നത്. 'അച്ഛൻ എൻറെ ജീവിതം നശിപ്പിച്ചുവെന്ന് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ പരാതി പറയുമായിരുന്നു. അച്ഛനും പൊക്കമില്ലാത്തത് കൊണ്ടല്ലേ എനിക്ക് പൊക്കമില്ലാതെ പോയതെന്ന്... പക്ഷേ കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ ചിന്ത പോയി. പിന്നെ ഞാൻ എൻറെ പൊക്കത്തെ സ്നേഹിച്ച് തുടങ്ങി. സുഹൃത്തുക്കളൊക്കെ ഓരോ പെഗ് അടിക്കുമ്പോൾ ഒരു ഗ്ലാസ് ജ്യൂസിൽ ഞാൻ സംതൃപ്തനാണ്. സിഗരറ്റ് വലിയും മദ്യപാനവും തീരെയില്ല. ഇതുവരെ ഉപയോഗിച്ചിട്ടില്ല. എൻറെ ചിന്തകൾക്കും പ്രവൃത്തികൾക്കുമിടയിൽ വലിയ വിടവുണ്ട്. അതായത് പെട്ടെന്ന് ആബ്സൻറ് മൈൻഡഡ് ആകും. ഒരു കാര്യം മനസിലായി വരണമെങ്കിൽ ഇത്തിരി വൈകും. സെറ്റിൽ സാറ്റലൈറ്റ് എന്ന് പലരും വിളിക്കാറുണ്ട്.'
Recommended Video

'സൈക്കിളിന്റെ കഥ തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ട് ആണ് എന്നോട് ആദ്യമായി പറഞ്ഞത്. ഞാൻ അന്ന് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. അച്ഛനും വന്ന് കഥ കേട്ടു. നിനക്ക് കഥ ഇഷ്ടായോ എന്ന് അച്ഛൻ ചോദിച്ചു. നന്നായിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. എന്നാൽ നീ അഭിനയിച്ചോ എന്ന് അച്ഛൻ പറഞ്ഞു. ജോണി ആൻറണിയായിരുന്നു സംവിധാനം. ജോണിചേട്ടൻറെ സമീപനവും സബ്ജക്ടും പൊരുത്തപ്പെടുമോ എന്ന് ഞാൻ ആലോചിച്ചു. പക്ഷേ കഥയ്ക്ക് ചേർന്ന കോമഡി മാത്രമാണ് അദ്ദേഹം ഉൾപ്പെടുത്തിയത്. ഏത് സബ്ജക്ടും കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് അന്ന് മനസിലായി. നല്ലൊരു അഭിനേതാവ് കൂടിയാണദ്ദേഹം. കാണിച്ചു തരുന്നത് നമ്മൾ നോക്കി നിന്ന് ചെയ്താൽ മതി' വിനീത് പറയുന്നു.


Click it and Unblock the Notifications