'ജയറാമും പാർവതിയും ഇടക്ക് വിളിച്ച് കാശ് വേണോ ചേട്ടായെന്ന് ചോദിക്കും, എന്നെ വിറ്റ് ഉണ്ടാക്കിയതാണ്'; ലാലു അലക്സ്
എല്ലാവർക്കും പ്രിയങ്കരനായ നടനാണ് ലാലു അലക്സ്. സിനിമയിലായാലും ജീവിതത്തിലായാലും വ്യക്തമായ തീരുമാനങ്ങൾ ലാലു അലക്സിനുണ്ട്. സിനിമകൾക്കിടയിൽ നീണ്ട ഇടവേളകൾ ചിലപ്പോഴൊക്കെ സംഭവിക്കാറുണ്ടെങ്കിലും ഒരിക്കലും അതൊന്നും ലാലു അലക്സിന്റെ അഭിനയത്തെ ബാധിച്ചിട്ടില്ല.
നാൽപ്പത്തിരണ്ട് വർഷത്തിലേറെയായി ലാലു അലക്സ് സിനിമയിൽ സജീവമാണ്. ഹാസ്യമായാലും ഗൗരവമുള്ള വേഷമായാലും ഒരുപോലെ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തോട് മലയാളികൾക്കുള്ളത് പോലെ തന്നെ സ്നേഹമാണ് താരത്തിന്റെ സഹപ്രവർത്തകർക്കും.
ഓരോ ഇടവേളകൾ കഴിഞ്ഞ് അദ്ദേഹം വീണ്ടും വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് എത്തുമ്പോൾ ആ അഭിനയ പാടവവും അനായാസമായി സിനിമയെ കൈകാര്യം ചെയ്യുന്ന രീതിയും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. സ്വാഭാവ നടനായും വില്ലനായുമെല്ലാം അദ്ദേഹം സ്ക്രീനിലെത്തുമ്പോൾ എന്തോ ഒരു മാസ്മരികത പ്രേക്ഷകർക്ക് അനുഭവപ്പെടും. ഒടുവിലിറങ്ങിയ ബ്രോ ഡാഡിയും മഹാവീര്യറും ഗോൾഡും എല്ലാം അതിന് ഉദാഹരണങ്ങളാണ്.

ഇമ്പമാണ് റിലീസിന് തയ്യാറെടുക്കുന്ന ലാലു അലക്സിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ ലാലു അലക്സും സജീവമാണ്. ലാലു അലക്സിന് പുറമെ ദീപക് പറമ്പോലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ബാംഗ്ലൂർ ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് ചന്ദ്രനാണ്.
നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ ആദ്യവാരം ചിത്രം തീയേറ്റർ റിലീസിനെത്തും.
മിമിക്രിക്കാർ ഏറ്റവും കൂടുതൽ അനുകരിക്കാറുള്ള ഒരു ശബ്ദം ലാലു അലക്സിന്റേതാണ്. ഒരു കാലത്ത് നടൻ ജയറാമിന്റെ മാസ്റ്റർപീസായിരുന്നു ലാലു അലക്സിന്റെ ശബ്ദം. ഇരുവരും ഒരുമിച്ച് ഇരട്ടകുട്ടികളുടെ അച്ഛൻ, സായ്വർ തിരുമേനി, ട്വന്റി ട്വിന്റി പോലുള്ള സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ലാലു അലക്സുമായുള്ള സൗഹൃദത്തെ കുറിച്ച് ജയറാം വാചാലനാവുകയും ഇരുവരും ഒരുമിച്ചുള്ള രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താൻ ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന ഒരു നടൻ ജയറാമാണെന്ന് പറയുകയാണ് ലാലു അലക്സ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ജയറാമിനെ കുറിച്ച് ലാലു അലക്സ് സംസാരിച്ചത്.

തന്നെ വിറ്റ് കാശുണ്ടാക്കിയ വ്യക്തിയാണ് ജയറാം എന്നാണ് ലാലു അലക്സ് തമാശയായി പറയുന്നത്. 'എന്റെ അഭിനയം എപ്പോഴും നന്നാവുന്നത് എനിക്ക് ഓപ്പോസിറ്റ് നിൽക്കുന്ന അഭിനേതാവ് മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴാണ്. ഇരട്ടകുട്ടികളുടെ അച്ഛൻ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ നടന്ന രസകരമായ സംഭവങ്ങൾ നർമ്മം കലർത്തി ആളുകൾ രസിക്കാൻ വേണ്ടിയാണ് ജയറാം പറഞ്ഞത്.'
'അപരനിൽ അഭിനയിക്കുന്നതിന് മുമ്പ് ലാലു അലക്സിനെ ഇമിറ്റേറ്റ് ചെയ്യുന്ന പയ്യൻ എന്ന പേരിലാണ് ജയറാം അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ അവനും അശ്വതിയും ഇടയ്ക്ക് എന്നെ വിളിക്കുകയും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്യാറുണ്ട്. ഇടയ്ക്ക് ജയറാമും പാർവതിയും വിളിച്ച് കാശ് വല്ലോം വേണോ ചേട്ടായെന്ന് ചോദിക്കാറുണ്ട്. കാരണം എന്നെ വിറ്റ് ഉണ്ടാക്കിയതാണ് പലതും. ഇതിന് അവന്റെ കൗണ്ടർ എന്തായിരിക്കുമോ...?'
'അവൻ പ്രതിഭയാണ്. എന്നെ നന്നായി മാർക്കറ്റ് ചെയ്തിട്ടുള്ളയാളും ജയറാമാണ്. ഞാൻ തന്നെ അവനെ കാണുമ്പോൾ എന്നെ ഒന്ന് ഇമിറ്റേറ്റ് ചെയ്യാൻ പറയും. അവന്റെ മകനും ആ കഴിവ് കിട്ടിയിട്ടുണ്ട്. നല്ല ആത്മബന്ധമാണ് ജയറാമും അശ്വതിയുമായിട്ടുള്ളത്. ഇവർ പ്രേമത്തിലായിരുന്നപ്പോൾ അശ്വതി എനിക്കൊപ്പം സിനിമ ചെയ്തിട്ടുണ്ട്. ജയറാം പ്രത്യേക ഗുരുത്വമുള്ളവനാണെന്നും', ലാലു അലക്സ് പറയുന്നു.


Click it and Unblock the Notifications











