'അച്ഛൻ അങ്ങനെ ജീവിച്ചതുകൊണ്ടാകാം എനിക്കും പൃഥ്വിക്കും അമ്മയ്ക്കുമൊന്നും ബുദ്ധിമുട്ടില്ലാത്തത്'; ഇന്ദ്രജിത്ത്
മലയാള സിനിമയിലെ യുവനടൻമാരിൽ ഒട്ടും ഹേറ്റേഴ്സ് ഇല്ലാത്ത നടൻ ഇന്ദ്രജിത്തായിരിക്കും. അഭിനയത്തിന്റെ റെയ്ഞ്ച് അളന്ന് നോക്കിയാൽ സാക്ഷാൽ സുകുമാര പുത്രൻ എന്ന വിശേഷണത്തിന് നൂറ് ശതമാനം അർഹനാണ് ഇന്ദ്രജിത്ത് എന്നാണ് സിനിമാപ്രേമികൾ പറയാറുള്ളത്.
അഭിനയശേഷിയിൽ അനിയനേക്കാൾ ഒരു പണത്തൂക്കം മുന്നിൽ തന്നെയാണ് ഇന്ദ്രജിത്തിന്റെ സ്ഥാനമെന്നും ആരാധകർക്ക് അഭിപ്രായമുണ്ട്. എന്നാൽ ആ അഭിനയശേഷി മലയാള സിനിമ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന പരാതിയും സിനിമാപ്രേമികൾക്കുണ്ട്.
2002ൽ മീശമാധവനിലെ വില്ലനായ ഈപ്പൻ പാപ്പച്ചിയെ അവതരിപ്പിക്കുമ്പോൾ ഇന്ദ്രജിത്തിന് പ്രായം ഇരുപത്തിരണ്ട് മാത്രമായിരുന്നു. സിനിമയിൽ വലിയ അനുഭവശേഷി ഒന്നുമില്ലാതിരുന്ന ആ കാലത്തും തെല്ലും പതറാതെ ആ വേഷം ഇന്ദ്രജിത്ത് മികച്ചതാക്കി. വില്ലൻ വേഷവും ഹാസ്യവും നായക വേഷവും എല്ലാം ഇന്ദ്രജിത്ത് എന്ന നടനിൽ സുരക്ഷിതമായിരുന്നെങ്കിലും വേണ്ടവിധത്തിൽ അതൊന്നും മുഴുവനായും ഇന്നും ഉപയോഗപ്പെട്ടിട്ടില്ല.

ഇന്ദ്രജിത്തിനെ സ്ക്രീനിൽ കാണുമ്പോൾ സുകുമാരനെ ഓർമവരുമെന്നത് സിനിമാപ്രേമികൾ എപ്പോഴും പറയാറുള്ള കാര്യമാണ്. ഇപ്പോഴിതാ അച്ഛൻ സുകുമാരൻ എത്രത്തോളം സിംപിളായി ജീവിച്ചിരുന്ന വ്യക്തിയാണെന്ന് ഇന്ദ്രജിത്ത് പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഹവായി ചെരുപ്പ് ഒഴിവാക്കി നല്ലൊരു ചെരുപ്പ് വാങ്ങി ധരിക്കാൻ പറഞ്ഞാൽ പോലും അച്ഛന് താൽപര്യമില്ലായിരുന്നുവെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.
'അച്ഛൻ ഉപയോഗിച്ചിരുന്നത് അംബാസിഡർ കാർ മാത്രമായിരുന്നു. ഒരു ഹവായി ചെരുപ്പാണ് എപ്പോഴും ധരിച്ചിരുന്നത്. അതൊക്കെയാണ് അച്ഛന്റെ പ്രത്യേകതകൾ. ഹവായി ചെരുപ്പ് മാറ്റി നല്ലൊരു ചെരുപ്പ് വാങ്ങി ഇടാൻ ഞങ്ങൾ പറയാറുണ്ടായിരുന്നു.'
'പക്ഷെ അച്ഛൻ ഹവായി ചപ്പൽ മാത്രമെ ഇടൂ. ഇതൊക്കെ മതിയെടാ... നാളെ നീ വാങ്ങിച്ച് ഇട്ടോളൂ എന്നാണ് പറയാറുള്ളത്. ഒരുപക്ഷെ അച്ഛൻ അത്തരത്തിൽ ജീവിച്ചതുകൊണ്ടാകാം പിന്നീട് അങ്ങോട്ട് എനിക്കും പൃഥ്വിക്കും അമ്മയ്ക്കുമൊന്നും ബുദ്ധിമുട്ടുണ്ടാവാത്തത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം അച്ഛൻ വളരെ സിംപിൾ ലൈഫാണ് നയിച്ചിരുന്നത്.'
'എല്ലാം കുടുംബത്തിന് വേണ്ടി സമ്പാദിക്കുമായിരുന്നു. വളരെ നോർമൽ ഒരു ഹ്യൂമൺബീയിങ് ആയിരുന്നു. അച്ഛന്റെ നാട് മലപ്പുറം എടപ്പാളാണ്. അച്ഛന്റെ അച്ഛൻ അവിടുത്തെ പോസ്റ്റ് മാസ്റ്ററായിരുന്നു. വളരെ മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നാണ് അച്ഛൻ വന്നത്.'

'അങ്ങനെ അച്ഛൻ പഠിച്ച് ലക്ച്ചററായി. പിന്നീട് സിനിമയിൽ വന്നു ലോ പഠിച്ചു. ഒരുപാട് പഠിക്കാൻ ഇഷ്ടമുള്ളയാളായിരുന്നു അച്ഛൻ. നമുക്ക് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും നിങ്ങളുടെ ഉള്ളിൽ ഉള്ള സാധ്യതകൾ പരിധിയില്ലാത്തതാണെന്നും കാണിച്ച് തന്ന വ്യക്തി കൂടിയാണ് അച്ഛനെന്നുമാണ്', പഴയൊരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെ ഇന്ദ്രജിത്ത് പറഞ്ഞത്.
നിര്‍മാല്യത്തിലെ അപ്പുവില്‍ തുടങ്ങി വംശത്തിലെ കുരിശിങ്കല്‍ വക്കച്ചന്‍ വരെ ഇരുന്നൂറ്റിഅമ്പതോളം വേഷങ്ങളെ അനശ്വരമാക്കി സുകുമാരന്‍ വിട വാങ്ങുമ്പോള്‍ 49 വയസ് മാത്രമായിരുന്നു പ്രായം. തന്റെ അഭിനയജീവിതം കാല്‍നൂറ്റാണ്ട് തികയ്ക്കാനിരിക്കെയായിരുന്നു വിയോഗം. അച്ഛൻ എത്തിപ്പിടിക്കാതെ പോയ അവസരങ്ങൾ ഇന്ന് താരത്തിന്റെ മക്കൾ രണ്ടുപേരും കീഴടക്കുന്നുണ്ട്.
ഒരുപാട് ഇഷ്ടമുള്ള നടനായിരുന്നു... ഇപ്പോഴും സുകുമാരൻ അഭിനയിച്ച സിനിമകൾ യുട്യൂബിൽ തിരഞ്ഞ് കാണാറുണ്ട് എന്നാണ് ഇന്ദ്രജിത്തിന്റെ അഭിമുഖത്തിന് ലഭിച്ച കമന്റുകൾ. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം സുകുമാരനുണ്ടായിരുന്നു.
തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മകള്‍ അതിനുള്ള സബ്ജക്ടായി അദ്ദേഹം മനസില്‍ കണ്ടിരുന്നുവെന്ന് പറയപ്പെടുന്നു. പക്ഷെ അതിനൊന്നും കാലം സുകുമാരന് സമയം കൊടുത്തില്ല. എന്നാൽ സംവിധായകൻ എന്ന നിലയിൽ അച്ഛന്റെ സ്വപ്നങ്ങൾ ഇളയമകൻ പൃഥ്വിരാജിലൂടെ പൂവണിയുന്നുണ്ട്. ഇപ്പോൾ എമ്പുരാന്റെ ഷൂട്ടിങ് തിരക്കിലാണ് പൃഥ്വിരാജ്.


Click it and Unblock the Notifications











