'അമ്മ അന്ന് എന്നേക്കാൾ ചെറുപ്പമായിരുന്നു, കൺഫ്യൂഷനിടയിലും മനസിന്റെ ധൈര്യം കൊണ്ട് ഞങ്ങൾക്കൊപ്പം നിന്നു'
മലയാള സിനിമാ-സീരിയൽ മേഖലകളിൽ സജീവമാണ് മല്ലിക സുകുമാരൻ. അന്തരിച്ച നടൻ സുകുമാരന്റെ ഭാര്യ നടന്മാരായ ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റെയും അമ്മ എന്നതിലെല്ലാം ഉപരിയായി മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ മല്ലിക സുകുമാരനായി. അമ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയുടെ ഭാഗമാണ് മല്ലിക സുകുമാരൻ. ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷം കുറച്ച് വർഷങ്ങൾ മല്ലിക അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു.
പിന്നീട് മക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് മല്ലിക അഭിനയത്തിലേക്ക് തിരികെ എത്തിയത്. സുകുമാരനെ വിവാഹം ചെയ്യും മുമ്പും മല്ലിക സജീവമായി അഭിനയത്തിലുണ്ടായിരുന്നു. മല്ലിക സുകുമാരൻ മലയാള സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന വേളയിൽ സുഹൃത്തുക്കൾ പ്രിയനടിക്കായി ആഘോഷപരിപാടി സംഘടിപ്പിച്ചിരുന്നു.

സിനിമയിലെ മല്ലികയുടെ സുഹൃത്തുക്കളും മക്കളും മരുമക്കളും സഹപ്രവർത്തകരുമെല്ലാം മല്ലികയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തിരുവനന്തപുരത്ത് നടന്ന ആദരിക്കൽ ചടങ്ങ് പി.രാജീവാണ് ഉദ്ഘാടനം ചെയ്തത്. അഭിനയരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണെങ്കിലും സുകുമാരന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാനാണ് മല്ലികയ്ക്ക് എന്നും താൽപര്യം.
ഇപ്പോഴിതാ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്ത് മല്ലികയുടെ മൂത്ത മകൻ ഇന്ദ്രജിത്ത് സുകുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തങ്ങളുടെ വളർച്ചയ്ക്ക് വലിയൊരു കാരണക്കാരിയായ അമ്മയെ കുറിച്ച് തൊണ്ട ഇടറി കണ്ണുകൾ നിറച്ചുകൊണ്ടാണ് ഇന്ദ്രജിത്ത് സംസാരിച്ചത്. മകന്റെ വാക്കുകൾ കേട്ട് മല്ലികയും കരഞ്ഞു.
'അച്ഛന്റെ വേർപാടിനുശേഷം മനസിന്റെ ധൈര്യം കൊണ്ട് ഞങ്ങൾക്കൊപ്പം നിന്ന് അമ്മ തങ്ങളെ വളർത്തിയെന്നും അതുകൊണ്ട് തന്നെ അമ്മയോട് ആ നന്ദിയും സ്നേഹവും എപ്പോഴും ഉണ്ടാകുമെന്നും ഇന്ദ്രജിത്ത് പറഞ്ഞു. അമ്മയ്ക്ക് വേണ്ടി ഒത്തുകൂടിയ എല്ലാവർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇങ്ങനൊരു പരിപാടി പ്ലാൻ ചെയ്ത് തുടങ്ങിയപ്പോൾ മുതൽ നിങ്ങൾ എല്ലാവരും വരണമെന്ന് നിരന്തരം എന്നോടും പൃഥ്വിയോടും അമ്മ പറയുമായിരുന്നു.'
'ശരിക്ക് പറഞ്ഞാൽ എമ്പുരാന്റെ ഷൂട്ടിനായി ഞാനും പൃഥ്വിയും ഫെബ്രുവരി 14ന് അമേരിക്കയ്ക്ക് പോകേണ്ടതായിരുന്നു. പക്ഷെ ഞങ്ങളും ഉണ്ടാകണമെന്ന് അമ്മ അതിയായി ആഗ്രഹിച്ചതുകൊണ്ടാകാം ഞങ്ങൾ രണ്ടുപേരും ഇന്ന് ഇവിടെയുണ്ട്. ഞാൻ ട്വൽത്തിലും പൃഥ്വി ഒമ്പത് കഴിഞ്ഞ് പത്തിലേക്കും കയറിയ സമയമായിരുന്നു. അപ്പോഴാണ് അച്ഛൻ ഞങ്ങളെ വിട്ട് പോയത്.'

'അമ്മയ്ക്ക് അന്ന് നാൽപ്പത്തിയൊന്നോ നാൽപ്പത്തിരണ്ടോ വയസാണ്. അമ്മ അന്ന് എന്നേക്കാൾ ചെറുപ്പമായിരുന്നു. ആ ഒരു പ്രായത്തിൽ വീട്ടമ്മയായി നിൽക്കുന്ന സമയത്ത് പെട്ടന്ന് ഞങ്ങളുടെ ഉത്തരവാദിത്വമെല്ലാം ഏറ്റെടുത്തു. എന്താണ് ചെയ്യേണ്ടതെന്ന കൺഫ്യൂഷനും പേടിയും അമ്മയ്ക്ക് ആ സമയത്ത് ഉണ്ടായിരുന്നു.'
'എന്നിട്ടും കരുത്ത് കൈവരിച്ച് ഞങ്ങൾക്കൊപ്പം ശക്തിയായി നിന്ന് എനിക്ക് പൃഥ്വിക്കും എന്താണ് വേണ്ടതെന്ന് ചോദിച്ച് മനസിലാക്കി ചെയ്ത് തന്ന് ഞങ്ങളോടൊപ്പം നിന്ന് അന്ന് മുതൽ ഇന്ന് വരെ ഞങ്ങളുടെ വളർച്ചയുടെ വലിയൊരു ഭാഗമായ വ്യക്തിയാണ് ഞങ്ങളുടെ അമ്മ. ഈ ഒരു അവസരത്തിൽ അമ്മയോട് ഒരു വലിയ നന്ദിയും സ്നേഹവും അറിയിച്ച് ദീർഘായുസ്സ് നേരുന്നുവെന്നാണ്', ഇന്ദ്രജിത്ത് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്.


Click it and Unblock the Notifications











