'ഇന്ദ്രൻസ് ഇന്ന് ഒരു ദിവസത്തേക്ക് വാങ്ങുന്നത്; ചെമ്പൻ വിനോദ് ഇത്രയും ചോദിക്കരുത്: ജോജു ജോർജിന് ഒരു കോടി'
താരങ്ങളുടെ പ്രതിഫലമാണ് കഴിഞ്ഞ കുറേ നാളുകളായി മലയാള സിനിമാ ലോകത്തെ പ്രധാന ചർച്ചകളിലൊന്ന്. സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുന്ന പ്രൊഡ്യൂസേർസ് അസോയിയേഷൻ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന് അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്നാണ്. എന്നാൽ അമ്മ സംഘടനയിലെ അംഗങ്ങളുൾപ്പെടെ ഈ വാദത്തെ അംഗീകരിക്കുന്നില്ല. മാർക്കറ്റ് മൂല്യമുള്ളവർ പ്രതിഫലം കൂട്ടുന്നതിൽ എന്താണ് തെറ്റെന്നാണ് പലരുടെയും ചോദ്യം.
എന്നാൽ വാങ്ങുന്ന പ്രതിഫലത്തിനനുസരിച്ചുള്ള സാമ്പത്തിക നേട്ടം ഈ അഭിനേതാക്കളുടെ സിനിമയ്ക്കുണ്ടാകുന്നില്ലെന്ന് പ്രൊഡ്യൂസേർസ് അസോസിയേഷൻ വാദിക്കുന്നു. ഇപ്പോഴിതാ അഭിനേതാക്കളുടെ പ്രതിഫലത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രൊഡക്ഷൻ മാനേജർ മണക്കാട് രമേശ്. പ്രതിഫലം കുറയ്ക്കാൻ താരങ്ങൾ തയ്യാറാകില്ലെന്നും സംഘടനകൾക്ക് ഇതിൽ നിയന്ത്രണം കൊണ്ട് വരാൻ കഴിയില്ലെന്നും മണക്കാട് രമേശ് പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

ശമ്പളം താരങ്ങൾ വാങ്ങിക്കും. ഇവർ (പ്രൊഡ്യൂസേർസ് അസോസിയേഷൻ) പറയുന്നത് നടക്കില്ല. ശമ്പളം നിശ്ചയിച്ചാൽ ആരും അഭിനയിക്കാൻ വരില്ല. ഇന്ദ്രൻസിനൊക്കെ ഞാൻ കൊടുക്കുന്ന സമയത്ത് ഒരു പടത്തിന് പതിനായിരമോ പതിനഞ്ചായിരമേ ഉള്ളൂ. ഇന്ന് ഒരു ദിവസത്തേക്കൊക്കെ അദ്ദേഹം വാങ്ങിക്കുന്നത് രണ്ട് ലക്ഷം രൂപയാണ്. ഇന്ന് നടൻമാരുടെ ശമ്പളം കൂടുതലാണെന്ന് തോന്നുന്നുണ്ട്. പത്ത് ലക്ഷമൊക്കെയാണ് ഓരോരുത്തർ ചോദിക്കുന്നത്.
ചെമ്പൻ വിനോദൊക്കെ ചോദിക്കുന്നത് 15 ലക്ഷമാണ്. ബിജു മേനോൻ ചോദിച്ചാലും കുഴപ്പമില്ല. പത്തോ ഇരുപതോ ലക്ഷം രൂപ കൊടുക്കാം. പടം വിറ്റാൽ പെെസ കിട്ടും. പടം ഓടും. ചെമ്പൻ വിനോദിന്റെ സിനിമയ്ക്ക് എന്ത് കിട്ടാനാണ്. ജോജു ജോർജിന് ഒരു കോടി രൂപയാണ് ഇപ്പോൾ പ്രതിഫലം. ആർട്ടിസ്റ്റിന്റെ ശമ്പളം സംഘടന വിചാരിച്ചാൽ നിയന്ത്രിക്കാൻ പറ്റില്ല.

ഒപ്പം പ്രവർത്തിച്ചവരിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട നടൻ ജഗതി ശ്രീകുമാറാണെന്ന് മണക്കാട് പറയുന്നു. എപ്പോൾ ചോദിച്ചാലും ഡേറ്റ് തരും. കറക്ടായി വന്ന് അഭിനയിക്കും. ഏറ്റവും നല്ല നടൻ ജഗതി ശ്രീകുമാറാണ്. ഒരു ടെൻഷനും തരില്ല. എന്തോ ഭാഗ്യക്കേട് കൊണ്ടാണ് നടൻ അപകടത്തിൽ പരിക്ക് പറ്റി കിടപ്പിലായതെന്നും മണക്കാട് രമേശ് പറയുന്നു. ട്വിങ്കിൾ ട്വിങ്കിൽ ലിസ്റ്റിൽ സ്റ്റാർ എന്ന സിനിമയുടെ ഷൂട്ട് ഹെെദരാബാദിലായിരുന്നു. 65 ദിവസം ഞാൻ അതിൽ മാനേജരായി വർക്ക് ചെയ്തു. കോടികളാണ് ചെലവായതെന്നും മണക്കാട് രമേശ് പറയുന്നുണ്ട്.
നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായി മണക്കാട് രമേശ് പ്രവർത്തിച്ചിട്ടുണ്ട്. കരിയറിൽ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച നടൻ അന്തരിച്ച മുരളിയാണെന്ന് മണക്കാട് രമേശ് പറയുന്നുണ്ട്. കൃത്യമായി ഷൂട്ടിന് വരാതിരിക്കുക, വന്നാൽ ഷൂട്ടിംഗുമായി സഹകരിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ മുരളി കാരണമുണ്ടായിട്ടുണ്ടെന്ന് മണക്കാട് രമേശ് പറയുന്നു. മുരളിയുടെ മദ്യപാനത്തെക്കുറിച്ചും ഇദ്ദേഹം പരാമർശിക്കുന്നുണ്ട്.
അതേസമയം സിനിമാ സമരവുമായി മുന്നോട്ട് പോകാനാണ് പ്രൊഡ്യൂസേർസ് അസോസിയേഷന്റെ തീരുമാനം. അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കുക, ജിഎസ്ടിക്ക് പുറമെയുള്ള വിദേശ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രൊഡ്യൂേസർസ് അസോസിയേഷൻ ഉന്നയിക്കുന്നത്. 100 കോചി ക്ലബിൽ കയറി എന്ന അവകാശ വാദത്തിനപ്പുറം ഈ സിനിമകൾ നിർമാതാവിന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നില്ല. നിർമാതാക്കളെ കാഷ്വർ ആയി മാത്രമാണ് ഇന്ന് കാണുന്നതെന്നും പ്രൊഡ്യൂസേർസ് അസോസിയേഷൻ പറയുന്നു.


Click it and Unblock the Notifications











