നടിയുടെ ബ്ലൗസ് തയ്ക്കാൻ വന്നയാൾ ഒടുവിൽ ചെയ്തത് അതാണ്; മറക്കാൻ കഴിയാത്ത ഓർമ്മ പങ്കുവച്ച് ഇന്ദ്രൻസ്
ജീവിതത്തോടൊപ്പം മലയാള സിനിമയെയും ഒരു മനോഹരമായ കുപ്പായം പോലെ തുന്നിയെടുത്ത താരമാണ് ഇന്ദ്രന്‍സ്. ഒരു തയ്യൽകാരനായി ജീവിതം ആരംഭിച്ച് ഇന്ന് മലയാളസിനിമയെ ആഗോളതലത്തിലേക്ക് എത്തിച്ച താരം ഇന്നും കുമാരപുരത്തുകാർക്ക് സ്വന്തം സുരേന്ദ്രനാണ്. താര ജാഡ ഒന്നും തന്നെ ഇല്ലാത്ത ഇന്ദ്രൻസിന്റെ ഈ എളിമയെ പലപ്പോഴും അത്ഭുദത്തോടെ മാത്രമേ ആരാധകരും സിനിമാലോകവും കണ്ടിട്ടുള്ളു.
മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം വരെ മലയാള സിനിമയ്ക്ക് നേടിക്കൊടുത്ത ഈ അതുല്യ നടൻ ഇന്ന് മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. കഷ്ടപ്പാടിൻ്റെയും ദാരിദ്ര്യത്തിൻ്റെയും വഴികളിലൂടെ സഞ്ചരിച്ചാണ് ഇന്ദ്രൻസ് ഇന്ന് സിനിമ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒരു താരമായി തീർന്നത്.
അടുത്തിടെ ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുത്ത് സംസാരിക്കവേ തൻ്റെ കരിയറിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളെ കുറിച്ചും പിന്നിട്ട വഴികളിൽ ഉണ്ടായ സുപ്രധാന സംഭവങ്ങളെ കുറിച്ചും വാചാലനായി.

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒട്ടുമിക്ക താരങ്ങൾക്കും ഡ്രസ് തുന്നിയിട്ടുള്ള കലാകാരനാണ് ഇന്ദ്രൻസ്. അതുകൊണ്ട് തന്നെ നിരവധി മറക്കാൻ കഴിയാത്ത ഓർമ്മകളും താരത്തിന് ഉണ്ട്. അതിൽ തനിക്ക് ഉണ്ടായ ഒരു കയ്പ്പേറിയ അനുഭവത്തെക്കുറിച്ച് താരം പറയുകയുണ്ടായി.
തയ്യൽ ജോലിക്കിടെ താൻ കബളിക്കപ്പെട്ടതിനെ കുറിച്ചാണ് താരം വാചാലനായത്. നടി അംബികയുടെ ബ്ലൌസ് തുന്നാൻ എത്തിയ ഒരാൾ തന്നെ കബളിപ്പിച്ച് കടന്ന് കളഞ്ഞതിനെ കുറിച്ചാണ് ഇന്ദ്രൻസ് സംസാരിച്ചത്.
വലിയൊരു തയ്യൽക്കടയുണ്ടായിരുന്നു. ഉത്സവസീസണിൽ നാടകവും സ്റ്റേജുമൊക്കെയായി നടന്നപ്പോൾ തയ്യലിനോടുള്ള ശ്രദ്ധ കുറഞ്ഞു.
വരുമാനം കുറഞ്ഞു, വാടക പോലും കൊടുക്കാൻ പറ്റാതെ വന്നു. എനിക്കും ഇതെങ്ങനെയെങ്കിലും പോയാൽ മതിയെന്ന തോന്നലിൽ നിൽക്കുവാരുന്നു. അങ്ങനെ കുറെ മെഷീൻ ആ കടയുമായി അങ്ങ് പോയി.

അങ്ങനെ നിൽക്കുന്ന അവസ്ഥയിലാണ് അംബികചേച്ചിയുടെ കുറച്ച് ബ്ലൌസ് തയ്യലിനായി കിട്ടിയത്. കുറച്ച് ബ്ലൌസ് ഞാൻ കട്ട് ചെയ്ത് കൊടുത്തു. വേറൊരാളെ തയ്ക്കാൻ ഏൽപ്പിച്ചു. രണ്ട് പ്രാവശ്യം വന്ന് തയ്യൽക്കൂലി പറയുന്നതിൽ കൂടുതൽ പണം തന്നു. ബാക്കി വാങ്ങാൻ നിന്നില്ല, ആളങ്ങ് തിരികെ പോയി. പിന്നീടൊരിക്കൽ വന്ന് പറഞ്ഞു. ഒരുപാട് തയ്ക്കാനുണ്ട്. ലോഡ്ജിലാണ് താമസം, മെഷീൻ ഒരെണ്ണം എനിക്ക് തയ്ക്കാൻ തന്നാൽ വാടക തരാം എന്ന് പറഞ്ഞു.
കട ഒഴിയാൻ പോകുകയായിരുന്നതിനാൽ അവിടുത്തെ മെഷീൻ അയാൾക്ക് കൊടുത്തു. കുറെ കാലത്തിനു ശേഷം കടയൊഴിഞ്ഞു കഴിഞ്ഞും ഈ മെഷീൻ കിട്ടിയില്ല. അങ്ങനെ അവിടെ ചെന്ന് അന്വേഷിച്ചു, അപ്പോൾ അവിടെ അങ്ങനെ ഒരാളില്ല എന്നായിരുന്നു അറിഞ്ഞത്. പിന്നീടത് തിരിച്ച് കിട്ടി, മെഷീനായല്ല, പണമായിട്ട്. ആ മെഷീൻ ആർക്കോ ബാധ്യതയുണ്ടായിരുന്നത് കൊടുത്തു തീർത്തു. പിന്നെ എനിക്ക് അത് കിട്ടിയത് പണമായിട്ടാണ്. ഇന്ദ്രൻസ് പറഞ്ഞു.

അകന്ന ബന്ധു വഴിയാണ് ഇന്ദ്രൻസിന്റെ സിനിമയിലേക്കുള്ള വഴി തെളിഞ്ഞത്. നാട്ടിലെ ക്ലബ്ബിലെ നടനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കണ്ടാണ് ഞാനുൾപ്പെടെയുള്ള യുവാക്കൾക്ക് അഭിനയത്തിലേക്ക് മോഹം തോന്നുന്നത്.
അന്നൊക്കെ സിനിമാ ക്രെഡിറ്റ്സിൽ വസ്ത്രാലങ്കാരം എന്ന് കാണിക്കുമ്പോൾ അതൊക്കെ നമുക്ക് ചെയ്യാൻ പറ്റുന്ന പണിയാണോ എന്ന് അറിയില്ലായിരുന്നുവെന്ന് ഇന്ദ്രൻസ് പറഞ്ഞു.
രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ഉടൽ ആണ് ഇന്ദ്രൻസിന്റേതായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. സിനിമയിലെ താരത്തിന്റെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും നിറഞ്ഞ കൈയ്യടികളാണ് ലഭിച്ചത്.


Click it and Unblock the Notifications