കള്ള് കുടിച്ച് കെെ പിടിച്ച് വലിച്ചു, നിൽക്കാൻ സമ്മതിച്ചില്ല; ദേഹത്ത് തൊടുന്നത് ശരിയാണോ? സംഘടകർക്കെതിരെ ജാസി
സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്ന വ്യക്തിയാണ് ജാസി. അടുത്ത കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ സെെബറാക്രണം നേരിട്ട വ്യക്തി ഒരുപക്ഷെ ജാസിയായിരിക്കും. മോശം ഭാഷയിലുള്ള കമന്റുകൾ ഇവരുടെ പോസ്റ്റിന് താഴെ എപ്പോഴും വരാറുണ്ട്. ആദ്യമൊക്കെ വിഷമിച്ചെങ്കിലും ഇപ്പോൾ ഇതൊന്നും ജാസി കാര്യമാക്കാറില്ല. മാത്രമല്ല വിമർശകരേക്കാൾ കൂടുതൽ ആരാധകരും ഇന്ന് ജാസിക്കുണ്ട്. ജാസിയുടെ മേക്കപ്പ്, വസ്ത്ര ധാരണ രീതി, ഫാഷൻ ചോയ്സുകൾ എന്നിവയെല്ലാം ഇഷ്ടപ്പെടുന്നവർ ഏറെയാണ്.
കഴിഞ്ഞ ദിവസം കൊല്ലത്ത് കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ ചമയ വിളക്ക് കാണാൻ ജാസി പോകുകയുണ്ടായി. പുരുഷൻമാർ ആഗ്രഹ സാഫല്യത്തിന് പെൺവേഷത്തിലെത്തി വിളക്കെടുക്കുന്ന ചടങ്ങ് ഇവിടെയുണ്ട്. തന്റെ സുഹൃത്തിനെ ഒരുക്കാനായാണ് ജാസി എത്തിയത്. ക്ഷേത്രത്തിലെത്തി ചടങ്ങുകൾ കാണുകയും പ്രാർത്ഥിക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ സംഘാടകർ ജാസിയെ തടയുകയുണ്ടായി. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജാസി. വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്ന് ജാസി പറയുന്നു.

എനിക്ക് ഇതെല്ലാം കാണുന്നത് ഇഷ്ടമാണ്. സുഹൃത്ത് വിളിച്ചിട്ടാണ് വന്നത്. കൊല്ലത്ത് എനിക്ക് ഒരു പ്രൊമോഷനും ഉണ്ടായിരുന്നു. ദുബായിൽ നിന്നും സുഹൃത്ത് ഇതിനായി വന്നതാണ്. അവന്റെ മനസിലെ വലിയ ആഗ്രഹമായിരുന്നു. എന്റെ മനസിലും ആഗ്രഹമുണ്ടായിരുന്നു. വന്ന് കയറി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ സംഘാടകർ വന്നു. ഭയങ്കര പ്രശ്നം. കയ്യിൽ വിളക്കില്ലല്ലോ എന്ന് ചോദിച്ചു. നിന്നെ എനിക്ക് അറിയാമല്ലോടീ എന്നൊക്കെ പറഞ്ഞ് വളരെ മോശമായി സംസാരിച്ചു. രണ്ട് ദിവസവും സംഘാടകരുടെ ഭാഗത്ത് നിന്നും എനിക്ക് വളരെ മോശം അനുഭവമാണുണ്ടായത്.
പറയുമ്പോൾ വിഷമമുണ്ട്. ഞങ്ങളുടെ നാട്ടിലെ ഉത്സവത്തിന് എല്ലാ മതസ്ഥരും പങ്കെടുക്കും. ഇത് കേരളമാണ്. സംഘാടകരുടെ ഭാഗത്ത് നിന്നും എന്റെ കമ്മ്യൂണിറ്റിയിലെ പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. രണ്ടാമത്തെ ദിവസം പോയപ്പോഴും ചെരുപ്പ് എവിടെയാണ് അഴിച്ചിടേണ്ടത് എന്നെനിക്ക് അറിയാം. ചെരുപ്പ് അഴിച്ചിട്ട ഭാഗത്ത് എത്തുന്നതിന് മുമ്പേ സംഘാടകർ ഇവിടെ ചെരിപ്പിട്ട് കയറാൻ പറ്റില്ല, ഇറങ്ങ് എന്ന് പറഞ്ഞു. അവിടെ നിൽക്കാൻ സമ്മതിക്കുന്നില്ല. ഞങ്ങളെയും ഇറക്കി വിട്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

വിളക്കെടുക്കാത്തവർ പ്രാർത്ഥിക്കുന്നതിൽ എന്താണ് തെറ്റ്. രണ്ടാമത്തെ ദിവസം പോയപ്പോൾ നേരത്തെ തടഞ്ഞ സംഘാടകർ ഞങ്ങളെ വെെറലാക്കിയല്ലോ എന്നൊക്കെ പറഞ്ഞ് രസകരമായി സംസാരിച്ചു. രണ്ടാമത്തെ ദിവസം ഒരു വയസായ ആൾ കള്ള് കുടിച്ച് വന്ന് മോശമായി പെരുമാറി. കെെ പിടിച്ച് വലിച്ചു. ദേഹത്ത് തൊടരുതെന്ന് പറഞ്ഞു. അയാൾ കെെ പിടിച്ച് വലിച്ച് ഇറങ്ങ് എന്ന് പറഞ്ഞു. ഒരു സ്ത്രീയായാലും ട്രാൻസ് ജെൻഡർ ആയാലും അനുവാദമില്ലാത്തെ ദേഹത്ത് തൊടാൻ പാടുണ്ടോ.
ക്ഷേത്രത്തിനെതിരെയല്ല, സംഘാടകർക്കെതിരെയാണ് ഞാൻ സംസാരിക്കുന്നത്. ചെരൂപ്പൂരാൻ പറഞ്ഞവർ എന്ത് വൾഗറായാണ് എന്നോട് സംസാരിച്ചത്. നോമ്പ് കാലത്ത് നീ അവിടെ പോയില്ലേ എന്നൊക്കെ കുറേ ഓൺലെെൻ ആങ്ങളമാർ കമൻറിട്ടു. ഞാനൊരു മനുഷ്യനാണ്. എനിക്ക് എല്ലാ മതങ്ങളും ഒരുപോലെയാണ്. എന്റെ മതത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. പൊട്ട് വെച്ചാലോ വേറെന്തെങ്കിലും ചെയ്താലോ എന്റെ ഈമാൻ നഷ്ടപ്പെടില്ല.
അത് വേറാരും പറഞ്ഞ് തരേണ്ട. നിങ്ങളുടെ നാട്ടിൽ അമ്പലത്തിൽ പൂരം വരുമ്പോൾ ഹിന്ദുക്കൾ മാത്രമാണോ പങ്കെടുക്കുക. ഞാൻ പെർഫെക്ടല്ല. പക്ഷെ എന്റെ ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്. പടച്ച റബ്ബിന്റെ എല്ലാ സൃഷ്ടികളും നല്ലതാണ്.
തന്നെ പിന്തുണച്ചവരോട് വളരെ നന്ദിയുണ്ടെന്നും ജാസി പറയുന്നു. എന്റെ സുഹൃത്തിനെ മരംകൊത്തി എന്നൊക്കെ വിളിച്ച് കമന്റുകൾ വന്നു. അത് കണ്ടപ്പോൾ വിഷമം തോന്നി. ഏഴ് ദിവസം വ്രതമെടുത്ത് ദുബായിൽ നിന്ന് ഫ്ലെെറ്റ് ടിക്കറ്റെടുത്ത് ഇവിടെ വന്നതാണ്. ഡ്രസിനൊക്കെ എത്ര രൂപയാണ് അവർ പൊട്ടിക്കുന്നത്. രണ്ടാമത്തെ ദിവസം വിളക്കെടുക്കുന്നില്ല ജാസീ എനിക്ക് മനസ് മടുത്ത് എന്നവൻ പറഞ്ഞെന്നും ജാസി വ്യക്തമാക്കി.


Click it and Unblock the Notifications