'ഇനിയും വീടുകൾ കെട്ടിപ്പൊക്കണമെന്ന് തോന്നിയിട്ടില്ല'; ശോഭനയുടെ സാമ്പത്തിക വിവരങ്ങൾ പുറത്ത്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. അവിസ്മരണീയമായ ഒരുപിടി കഥാപാത്രങ്ങൾ ചെയ്ത ശോഭന ആരാധകരുടെ മനസ്സിൽ ഇന്നും മണിച്ചിത്രത്താഴിലെ നാഗവല്ലിയാണ്. പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ മണിച്ചിത്രത്താഴ് എന്ന സിനിമ പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. ഈ സിനിമ പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടെങ്കിലും നാഗവല്ലി എന്ന കഥപാത്രം അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യ ശോഭനയാണെന്ന് ആരാധകർ ഒന്നടങ്കം പറയാറുണ്ട്.
ഭൂൽ ഭുലയ്യ എന്ന പേരിലാണ് സിനിമ ഹിന്ദിയിൽ റീമേക്ക് ചെയ്തത്. വിദ്യ ബാലനായിരുന്നു നായിക. തമിഴിൽ ചന്ദ്രമുഖി എന്ന പേരിലും മണിച്ചിത്രത്താഴ് റീമേക്ക് ചെയ്തു. ജ്യോതിക നായികയായുമെത്തി. രജിനികാന്ത് നായകനായ സിനിമ വൻ ഹിറ്റായിരുന്നു. എന്നാൽ ഈ റീമേക്കുകളോടോ ജ്യോതികയുടെയോ വിദ്യ ബാലന്റെയോ പ്രകടനത്തോടോ മലയാളി പ്രേക്ഷകർക്ക് വലിയ മതിപ്പില്ല. ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ശോഭനയ്ക്ക് ക്യാമറയ്ക്ക് മുന്നിൽ അനായാസം നാഗവല്ലിയായി മാറാൻ കഴിഞ്ഞു.

മികച്ച നടിക്കുള്ള ദേശീയ അവാർഡ് ശോഭനയ്ക്ക് ആദ്യമായി ലഭിക്കുന്നത് മണിച്ചിത്രത്താഴിലൂടെയാണ്. പൊതുവെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന താരമാണ് ശോഭന. വലപ്പോഴും നൽകുന്ന അഭിമുഖത്തിലൂടെയും ഇടയ്ക്ക് വരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയുമാണ് ശോഭനയുടെ വിശേഷങ്ങൾ ആരാധകർ അറിയാറ്. തന്റെ വ്യക്തിപരമായ കാര്യങ്ങൾ നടി അധികം തുറന്ന് പറയാറുമില്ല. ശോഭനയുടെ മകൾ അനന്ത നാരായണിയെയും ലൈം ലൈറ്റിൽ കാണാറില്ല.
ചെന്നെെയിലാണ് ശോഭന താമസിക്കുന്നത്. ശോഭനയെക്കുറിച്ചുള്ള ഒരു വിവരമാണ് തമിഴ് മാധ്യമങ്ങളിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്. ശോഭനയുടെ സാമ്പത്തിക വിവരങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടാണിത്. 40 കോടിയുടെ ആസ്തി നടിക്കുണ്ടെന്നാണ് സിനെ ഉലകം എന്ന തമിഴ് മാധ്യമത്തിൽ വന്നിരിക്കുന്ന റിപ്പോർട്ട്.
നല്ല സിനിമകൾ ചെയ്യുകയെന്നതിനപ്പുറം പ്രശസ്തിക്കും പണത്തിനും പിന്നാലെ പോയിട്ടില്ലെന്ന് ശോഭന മുമ്പ് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ളവർ നല്ല സിനിമകൾ തെരഞ്ഞെടുത്തപ്പോൾ മലയാളം ഇൻഡസ്ട്രി തന്നെ തിളങ്ങി. ആ സമയത്ത് ബോളിവുഡിൽ സിനിമകൾ ചെയ്യാനോ കൂടുതൽ പ്രശസ്തയാകാനോ ആഗ്രഹമില്ലായിരുന്നു. നല്ല സിനിമകൾ ചെയ്യണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നല്ല മലയാളം സിനിമകൾ വിട്ടിട്ട് ഒരു ഹിന്ദി സിനിമ ആരെങ്കിലും ചെയ്യുമോ.

പക്ഷെ ചെറിയ ആഗ്രഹങ്ങളുണ്ടായിരുന്നു. മാധുരി ദീക്ഷിതിന്റെ റോൾ ഞാൻ ചെയ്താൽ എങ്ങനെയുണ്ടാവുമെന്ന്. പക്ഷെ അതിൽ അസൂയയൊന്നുമില്ല. ഇത്രയും കഴിവുണ്ടല്ലോ, അവിടെ തിളങ്ങാമായിരുന്നു, കുറച്ചുകൂടി വീടുകൾ കെട്ടിപ്പൊക്കാമായിരുന്നു എന്നൊന്നും തോന്നിയിട്ടില്ല.
പക്ഷെ സിനിമകൾ വാരി വലിച്ച് ചെയ്യണമെന്ന ആർത്തി ഒരുകാലത്തുണ്ടായിരുന്നു. അതൊരു കാലം. ഏതോയൊരു വർഷം 23 സിനിമകൾ ചെയ്തു. എനിക്ക് വേണ്ടി റെക്കോഡ് സെറ്റ് ചെയ്യാൻ വേണ്ടിയായിരുന്നു അത്. പിന്നെ നല്ല സിനിമകൾ തെരഞ്ഞെടുക്കാൻ തുടങ്ങിയെന്നും ശോഭന അന്ന് തുറന്ന് പറഞ്ഞു. മുമ്പൊരിക്കൽ മനോരമ ചാനലിലെ നേരെ ചൊവ്വെ എന്ന പ്രോഗ്രാമിൽ സംസാരിച്ചപ്പോഴാണ് ശോഭന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ. അനൂപ് സത്യൻ സംവിധാനം ചെയ്ത സിനിമ ബോക്സ് ഓഫീസ് വിജയവും നേടി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമകളിൽ കാണാറില്ലെങ്കിലും നൃത്ത വേദികളിൽ ശോഭന സാന്നിധ്യം അറിയിക്കാറുണ്ട്.


Click it and Unblock the Notifications











