അമ്മായിയമ്മയുടെ ടോർച്ചർ, സമ്പാദിച്ചത് ഉപയോഗിക്കാൻ അനുവാദമില്ല; ജിവി പ്രകാശിനും ജയംരവിയുടേതിന് സമാനമായ അനുഭവം!
2024ൽ തമിഴ് സിനിമ മേഖലയിൽ നിരവധി വേർപിരിയലുകൾ സംഭവിച്ചു. അതിൽ സിനിമാ പ്രേമികളെ എല്ലാം ഞെട്ടിച്ച ഒരു വിവാഹമോചനം സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശും ഗായിക സൈന്ധവിയും തമ്മിലുള്ള വേർപിരിയലാണ്. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം വിവാഹിതരായ ദമ്പതികൾ പലരുടെയും ഐഡിയൽ കപ്പിൾ ലിസ്റ്റിൽ ഇടംനേടിയിരുന്നവർ കൂടിയാണ്.
11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചാണ് ജിവി പ്രകാശ് കുമാറും സൈന്ധവിയും വേർപിരിഞ്ഞത്. ഇരുവരും അൻവി എന്നൊരു പെൺകുഞ്ഞിന്റെ മാതാപിതാക്കളാണ്. പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ട്... ഞങ്ങൾ ഇരുവരുടേയും മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഒരുപാട് നീണ്ട ആലോചനകൾക്കിപ്പുറം 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഞാനും സൈന്ധവിയും വേർപിരിയാൻ തീരുമാനിച്ചു.

ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഞങ്ങൾ താഴ്മയായി അപേക്ഷിക്കുന്നു. വേർപിരിയുകയാണെന്ന് അംഗീകരിച്ചുകൊണ്ട് ഇത് ഞങ്ങൾക്ക് എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്ന് വിശ്വസിക്കുന്നു.
പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ മനസിലാക്കലും പിന്തുണയും ഏറെ വലുതാണ്. നന്ദി എന്നാണ് ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ വേർപിരിയൽ പ്രഖ്യാപിച്ച് കുറിച്ചത്. ഭാര്യ-ഭർത്താവ് ബന്ധം വേർപ്പെടുത്തിയെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അടുത്തിടെ ഇരുവരും ഒരുമിച്ച് വിദേശത്ത് നടത്തിയ കോൺസേർട്ട് വൻ വിജയമായിരുന്നു. സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ പ്രൊഫഷണൽ ലൈഫുമായി കൂട്ടി കുഴയ്ക്കാത്തവരാണ് ഇരുവരും.
ജിവി പ്രകാശ് കുമാറിന്‍റെ നേതൃത്വത്തില്‍ മലേഷ്യയില്‍ നടന്ന സംഗീത നിശയിൽ അദ്ദേഹത്തിനൊപ്പം പങ്കെടുത്തിരുന്നു സൈന്ധവി. ജിവി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്ന മയക്കമെന്ന എന്ന ചിത്രത്തിലെ പിറൈ തേടും എന്ന ഗാനം ആലപിച്ചു. പ്രകാശ് കുമാര്‍ ഈ ഗാനത്തിന് പിയാനോ വായിക്കുകയും ഒപ്പം പാടുകയും ചെയ്തു. സൈന്ധവി ഏക മകളേയും ഒപ്പം കൂട്ടിയാണ് കോൺസേർട്ടിന് എത്തിയത്. ഷോ ആരംഭിക്കും മുമ്പായി പ്രാക്ടീസ് സെഷൻ നടക്കുമ്പോൾ മകൾക്കൊപ്പം പാട്ടുപാടുന്ന ജിവി പ്രകാശിന്റെ വീഡിയോയും വൈറലായിരുന്നു.
അതേസമയം ജിവി പ്രകാശ്-സൈന്ധവി ദാമ്പത്യം തകരാൻ കാരണം സൈന്ധവിയുടെ അമ്മയാണെന്നാണ് റിപ്പോർട്ടുകൾ. അമ്മായിയമ്മയുടെ ടോർച്ചർ സഹിക്കാൻ കഴിയാതെയാണ് ജിവി പ്രകാശ് വിവാഹമോചിതനായതെന്നാണ് തമിഴ് ജേർണലിസ്റ്റ് സബിത ജോസഫ് അടുത്തിടെ ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ജിവി പ്രകാശിന്റെ അമ്മായിയമ്മ ബിജെപി അനുഭാവിയാണ്. ആ ഒരു ടോർച്ചർ ജിവി പ്രകാശിനുണ്ടായിരുന്നു. ബിജെപിക്ക് വേണ്ടി പ്രവർത്തിക്കേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി. അടുത്തിടെ അമിത് ഷാ വന്നപ്പോൾ അദ്ദേഹത്തെ നേരിൽ പോയി കണ്ട് അമ്മായിയമ്മയ്ക്ക് വേണ്ടി മാലയിട്ട് സ്വീകരിക്കേണ്ട സാഹചര്യവും ജിവി പ്രകാശിന് വന്നു. സൈന്ധവിയുടെ അമ്മ എപ്പോഴും ഇരുവർക്കും ഒപ്പമുണ്ടാകും.
മാത്രമല്ല ജിവി സമ്പാദിക്കുന്ന പണം മുഴുവൻ അമ്മായിയമ്മയുടെ വീട്ടിലേക്കാണ് പോയിരുന്നത്. ഇതെല്ലാമാണ് ഇരുവരുടെയും വിവാഹമോചനത്തിന് കാരണം എന്ന് സബിത ജോസഫ് പറയുന്നു. സബിതയുടെ അഭിമുഖം വൈറലായതോടെ അടുത്തിടെ വിവാഹമോചിതനായ ജയംരവിയുടെ ദാമ്പത്യ ജീവിതവുമായി ജിവി പ്രകാശിന്റെ ദാമ്പത്യം താരതമ്യം ചെയ്ത് ചർച്ചകൾ ആരംഭിച്ചു ആരാധകർ.
ഭാര്യ തന്നെ എല്ലാ കാര്യത്തിലും നിയന്ത്രിച്ച് വെച്ചിരിക്കുകയായിരുന്നുവെന്നും തന്റെ താൽപര്യങ്ങൾക്കും സന്തോഷങ്ങൾക്കും ഭാര്യയും അവരുടെ വീട്ടുകാരും വില കൽപ്പിച്ചിരുന്നില്ലെന്നുമാണ് വിവാഹമോചനം പ്രഖ്യാപിച്ച് ജയംരവി പറഞ്ഞത്. മക്കളുടെ സംരക്ഷണം കിട്ടാൻ നിയമ പോരാട്ടം നടത്താനും നടൻ ഒരുങ്ങുകയാണ്. ജയംരവിയുടെ ഭാര്യ ആരതിയുടെ കുടുംബവും സിനിമാ കുടുംബമാണ്.


Click it and Unblock the Notifications











