ആഗ്ലോ ഇന്ത്യൻ കുടുംബത്തിൽ ജനനം... മലയാളിയായ ഭാര്യ, നിർധനർക്ക് സൗജന്യ വിദ്യാഭ്യാസം, ജോസഫ് പ്രഭു ഓർമയാകുമ്പോൾ!
മണിക്കൂറുകൾക്ക് മുമ്പാണ് തന്റെ പ്രിയപ്പെട്ട പിതാവ് ജോസഫ് പ്രഭു അന്തരിച്ച വിവരം തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. 'നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ' എന്ന വരികൾ കറുത്ത ക്യാൻവാസിൽ എഴുതി ഒപ്പം തകർന്ന ഹൃദയത്തിന്റെ ഇമോജി കൂടി പങ്കിട്ടാണ് പിതാവിന്റെ മരണ വിവരം സാമന്ത പങ്കുവെച്ചത്. ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നുപോകുന്നതിനിടെയാണ് എപ്പോഴും തനിക്ക് ആത്മവിശ്വാസവും കരുത്തുമായി നിന്ന പിതാവിന്റെ വിയോഗ വാർത്തയും സാമന്തയെ തേടി എത്തുന്നത്.
ഹൃദയാഘാതം മൂലമാണ് ജോസഫ് പ്രഭുവിന്റെ മരണമെന്നാണ് ഏഷ്യനെറ്റ് തെലുങ്ക് റിപ്പോർട്ട് ചെയ്യുന്നത്. നടിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആരാധകരും സിനിമാ മേഖലയിലെ സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് താരത്തെ ആശ്വസിപ്പിച്ച് എത്തുന്നത്.

മാതാപിതാക്കളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള ഒന്നും തന്നെ സാമന്ത ഇതുവരെയും അഭിമുഖങ്ങളിൽ സംസാരിച്ചിട്ടില്ല. വളരെ വിരളമായി മാത്രമാണ് മാതാപിതാക്കളെ കുറിച്ചുള്ള വിവരങ്ങൾ നടി പങ്കുവെക്കാറുള്ളത്. ജോസഫ് പ്രഭുവിന്റെ മരണ വാർത്ത പുറത്ത് വന്നതോടെ സാമന്തയുടെ കുടുംബവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി.
തെലുങ്ക് ആംഗ്ലോ ഇന്ത്യനായിരുന്നു നടിയുടെ പിതാവ് ജോസഫ് പ്രഭു. ആന്ധ്രാപ്രദേശിലാണ് അദ്ദേഹം ജനിച്ചത്. അവിടെ തന്നെയാണ് പഠിച്ചതും വളർന്നതും. പഠനശേഷം വിദേശത്തേക്ക് പോയി. വർഷങ്ങൾക്കുശേഷം ചെന്നൈയിൽ തിരികെ എത്തി. പിന്നീടാണ് സാമന്തയുടെ അമ്മ നൈനിറ്റെ പ്രഭുവിനെ വിവാഹം ചെയ്യുന്നത്. നൈനിറ്റെ പ്രഭു മലയാളിയാണ്.
അമ്മ വഴിയാണ് സാമന്തയ്ക്ക് കേരളവുമായി ബന്ധം ഉള്ളത്. നൈനിറ്റെയെ വിവാഹം ചെയ്തശേഷം ജോസഫ് പ്രഭു ചെന്നൈയിൽ സ്ഥിരതാമസമാക്കി. സാമന്ത തന്നെ ഒരിക്കൽ തെലുങ്കുമായും മലയാളവുമായും തനിക്കുള്ള ബന്ധം വെളിപ്പെടുത്തി ഇക്കാര്യങ്ങളെല്ലാം ഒരിക്കൽ പറഞ്ഞിരുന്നു. ചെന്നൈയിലായിരുന്നു സാമന്തയുടെ ജനനം. സാമന്ത വളരെ വിരളമായി മാത്രമാണ് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുള്ളത്.
സാമന്തയ്ക്ക് മൂത്ത രണ്ട് സഹോദരന്മാരുണ്ട്. അച്ഛന്റേയും ചേട്ടന്മാരുടെയും പൊന്നോമനയായാണ് സാമന്ത വളർന്നത്. സഹോദരന്മാരെ കുറിച്ചുള്ള വിവരങ്ങളും സമാന്ത എവിടെയും പങ്കുവെച്ചിട്ടില്ല. ചെന്നൈയിൽ താരത്തിന്റെ മാതാപിതാക്കൾ ഒരു സ്കൂൾ നടത്തിയിരുന്നു. പിതാവ് ജോസഫ് പ്രഭുവായിരുന്നു സ്കൂളിന്റെ നടത്തിപ്പുകാരിൽ പ്രധാനി. സാമന്തയും ഇക്കാര്യം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

നിർധനരായ വിദ്യാർത്ഥികൾക്ക് ഫീസ് അടക്കാൻ സാധിച്ചില്ലെങ്കിൽ അവരെ സൗജന്യമായി പഠിപ്പിച്ചിരുന്നു ജോസഫ് പ്രഭു. നിർധനരായ കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസം കൊടുക്കാനും ജോസഫ് പ്രഭു ശ്രമിച്ചിരുന്നു. സാമന്തയും സ്കൂൾ കാലത്ത് മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു. കോളേജ് പഠനകാലത്ത് കലാപരമായ എല്ലാ പരിപാടികളിലും നടി സജീവമായിരുന്നു. ഡിഗ്രിക്ക് ചേർന്ന ശേഷമാണ് മോഡലിംഗിലേക്ക് നടി ശ്രദ്ധ തിരിച്ചത്.
എന്നിരുന്നാലും കോളേജിൽ സാമന്ത ടോപ്പറായിരുന്നു. മോഡലിങ്ങിലൂടെ സിനിമയിലേക്ക് എത്തിയപ്പോഴും കുടുംബത്തിന്റെ പിന്തുണ നടിക്ക് ലഭിച്ചിരുന്നു. അച്ഛന്റെ മാതൃഭാഷയായ തെലുങ്കിൽ പുറത്തിറങ്ങിയ യേ മായു ചേസാവെ എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തമിഴ്, തെലുങ്ക്, ബോളിവുഡ് തുടങ്ങി എല്ലാ ഭാഷകളിൽ നിന്നും തുടരെ തുടരെ അവസരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു.
ഇന്ന് തെന്നിന്ത്യയിൽ നിലവിലുള്ള മുൻനിര നായികമാരിൽ ഏറ്റവും താരമൂല്യമുള്ള നടിയും സാമന്തയാണ്. നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ സമയത്ത് നടിക്ക് ഏറ്റവും വലിയ ബലമായി നിന്നതും പിതാവ് തന്നെയായിരുന്നു. 2017ൽ വിവാഹിതരായ സാമന്തയും നാഗചൈതന്യയും 2021ലാണ് വിവാഹമോചനം നേടിയത്.


Click it and Unblock the Notifications











