അന്ന് വാനോളം പുകഴ്ത്തി പൃഥ്വിരാജ്, എന്നിലിന്ന്...; ആ സൗഹൃദത്തിൽ സംഭവിച്ചത്? എമ്പുരാൻ കാരണമെന്ന് വാദം
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ട് മലയാള സിനിമാ രംഗത്ത് ഏറെ ശ്രദ്ധ നേടിയതാണ്. ലൂസിഫർ എന്ന സിനിമയിലൂടെ ഹിറ്റ് കോംബോ ആയി മാറിയ പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ട് എമ്പുരാനിലൂടെ വിജയം ആവർത്തിച്ചു. എന്നാൽ എമ്പുരാന്റെ വിജയത്തിളക്കത്തിന് വിവാദങ്ങൾ മങ്ങലേൽപ്പിച്ചു. വലിയ രാഷ്ട്രീയ ചർച്ചകൾ എമ്പുരാന്റെ പേരിൽ നടന്നു. ഒടുവിൽ വിവാദ സീനുകൾ സിനിമയിൽ നിന്നും നീക്കി. മോഹൻലാൽ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ പൃഥ്വിരാജ് മോഹൻലാലിന്റെ ക്ഷമാപണ പോസ്റ്റ് പങ്കുവെക്കുക മാത്രമാണ് ചെയ്തത്. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ പൃഥ്വിരാജ് ഇതുവരെ തയ്യാറായിട്ടില്ല.
എമ്പുരാൻ വിവാദങ്ങൾ പൃഥ്വിരാജ്-മോഹൻലാൽ സൗഹൃദത്തെ ബാധിച്ചോ എന്നാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ദാദ സാഹെബ് ഫാൽകെ പുരസ്കാരം ലഭിച്ചത്. പുരസ്കാരം പ്രഖ്യാപിച്ച സമയത്ത് പൃഥ്വിരാജ് മോഹൻലാലിന് അഭിനന്ദനം അറിയിച്ചു. ദാദ സാഹെബ് ഫാൽകെ അവാർഡ് ലഭിച്ചതിൽ അഭിനന്ദനങ്ങൾ ചേട്ടാ, കാലത്തിനപ്പുറമുള്ള ലെജന്റിന് തികച്ചും അർഹമായ അംഗീകാരം എന്നാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പോസ്റ്റ് പങ്കുവെച്ചെങ്കിലും പൃഥ്വിരാജ്-മോഹൻലാൽ സൗഹൃദത്തിൽ എന്തോ മാറ്റം വന്നതായി തോന്നുന്നെന്ന് നെറ്റിസൺസ് പറയുന്നു. പഴയ അടുപ്പമുണ്ടായിരുന്നെങ്കിൽ പൃഥ്വിരാജിൽ നിന്നും ഇങ്ങനെ നിർവികാരമായി തോന്നുന്ന ഒരു പോസ്റ്റല്ല വരികയെന്ന് റെഡിറ്റ് യൂസേർസ് പറയുന്നു. ലൂസിഫറിന്റെയും എമ്പുരാന്റെയും പ്രൊമോഷൻ സമയത്ത് മോഹൻലാലിനെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന ആളാണ് പൃഥ്വിരാജ്. ഒരു ഫാൻ ബോയിയെ പോലെ പൃഥ്വി മോഹൻലാലിനെ പ്രശംസിച്ചപ്പോഴെല്ലാം മോഹൻലാൽ ആരാധകർ ഏറ്റെടുത്തതാണ്.
എന്നാൽ ഇന്ന് ഈ ആവേശം പൃഥ്വിരാജിൽ ഇല്ലെന്ന് നെറ്റിസൺസ് പറയുന്നു. എമ്പുരാൻ വിവാദങ്ങളാണ് ഈ സൗഹൃദത്തെ ബാധിച്ചതെന്ന് വാദമുണ്ട്. എമ്പുരാന്റെ തിരക്കഥ പൂർണമായും മോഹൻലാലിന് അറിയില്ലായിരുന്നെന്ന് നേരത്തെ മേജർ രവി ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു. ഇതാണോ സൗഹൃദത്തെ ബാധിച്ചതെന്ന ചോദ്യമുണ്ട്.

അതേസമയം മറ്റൊരു വശവും ഈ വിഷയത്തിനുണ്ട്. പൃഥ്വിരാജ് സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും കടുത്ത വിമർശനം നേരിട്ടപ്പോൾ മോഹൻലാൽ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. മോഹൻലാൽ, തിരക്കഥ രചിച്ച മുരളി ഗോപി, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ചേർന്ന് സംയുക്ത പ്രസ്താവന പുറത്ത് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് പൃഥ്വിയുടെ അമ്മ നടി മല്ലിക സുകുമാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നാല് പേരും കൂടി ഒരു പ്രസ്താവന പുറത്ത് വരുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിച്ചു. അതായിരുന്നു ചെയ്യേണ്ടിയിരുന്നത്. നിങ്ങളാരും പറയുന്നതൊന്നും ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല എന്ന പ്രസ്താവന. അത് തെറ്റിച്ചതിന് പിന്നിൽ രാജുവിനോടുള്ള വ്യക്തി വെെരാഗ്യമാണെന്ന് വിശ്വസിക്കുന്നു എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. ഇതെല്ലാം കൂട്ടിവായിച്ചാണ് നെറ്റിസൺസ് വാദങ്ങളുന്നയിക്കുന്നത്.
കേരളത്തിനകത്തും പുറത്തും വലിയ ഹെെപ്പ് റിലീസിന് മുമ്പ് എമ്പുരാനുണ്ടായിരുന്നു. രാഷ്‌ട്രീയ വിവാദങ്ങൾ മാറ്റി നിർത്തിയാലും പൃഥ്വിരാജ് പ്രതീക്ഷിച്ച അത്രയും പ്രശംസ എമ്പുരാന് ലഭിച്ചിരുന്നില്ല. മറ്റ് ഭാഷകളിലെ വൻ ഹിറ്റ് സിനിമകളെ പോലെ മലയാളത്തിന് പാൻ ഇന്ത്യൻ തലത്തിൽ അംഗീകാരവും പ്രശംസയും ലഭിക്കുന്ന സൂപ്പർഹിറ്റ് സിനിമയാണ് പൃഥ്വിരാജ് ആഗ്രഹിച്ചത്. എന്നാൽ ഇതിൽ പൂർണമായും വിജയിക്കാൻ എമ്പുരാന് കഴിഞ്ഞില്ല. നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. അതേസമയം എമ്പുരാൻ ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റായിരുന്നു.


Click it and Unblock the Notifications











