മാർക്കോയ്ക്ക് എതിരെ മുറവിളി; ഫാമിലിയുടെ മേമ്പൊടിയുള്ളതുകൊണ്ട് തുടരും, പണി തുടങ്ങിയവയ്ക്ക് നേരെ കണ്ണടച്ചു?
സിനിമകൾ, സീരിയലുകൾ, സെലിബ്രിറ്റികളുടെ പബ്ലിക്ക് ലൈഫ് എന്നിവ വളരെ വേഗത്തിൽ പ്രേക്ഷകരെ സ്വാധീനിക്കുമെന്നാണ് പറയപ്പെടുന്നത്. ഏറെക്കുറേ ഇത് ശരിയുമാണ്. കാരണം സെലിബ്രിറ്റികളെപോലെയും സിനിമകളിൽ വരുന്ന ഹീറോകളെപ്പോലെയും ജീവിക്കാനും വസ്ത്രം ധരിക്കാനുമെല്ലാം ഇഷ്ടപ്പെടുന്ന നിരവധിപേരുണ്ട്. അടങ്ങാത്ത ആരാധന കൊണ്ടാണ് ഇത്തരം അനുകരണങ്ങൾ പ്രേക്ഷകരിൽ ഉണ്ടാകുന്നത്. അടുത്തിടെയായി സിനിമകളിലെ രംഗങ്ങൾ പ്രത്യേകിച്ച് ക്രൈം സീനുകൾ ജനങ്ങളെ സ്വാധീനിക്കുകയും നിത്യ ജീവിതത്തിൽ പലരും അവയെല്ലാം പരീക്ഷിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഒരിടയ്ക്ക് ദൃശ്യം മോഡൽ കൊലപാതകൾ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കേരളത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രൈമുകൾ വർധിച്ചിട്ടുണ്ട്. അതിൽ പ്രതികളാകുന്നത് ഏറെയും ചെറുപ്പക്കാരും മധ്യവയസ്കരുമാണ്.

അതിന് കാരണം സിനിമകളിലെ വയലൻസാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതുകൊണ്ട് തന്നെയാണ് മോസ്റ്റ് വയലന്റ് മൂവി എന്ന ടാഗ് ലൈനോടെ എത്തിയ ഉണ്ണി മുകുന്ദൻ സിനിമ മാർക്കോ ചർച്ചയായതും. ടാഗ് ലൈനോട് നീതി പുലർത്തുന്ന രീതിയിൽ തന്നെയായിരുന്നു സിനിമ ചിത്രീകരിച്ചിരുന്നതും. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമെ സിനിമ തിയേറ്ററിൽ പോയി കാണാൻ അനുവാദമുണ്ടായിരുന്നുള്ളു.
മാർക്കോ കേരളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ പ്രദർശിപ്പിക്കുകയും നൂറ് കോടിക്ക് മുകളിൽ കലക്ഷൻ നേടുകയും ചെയ്തിരുന്നു. ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയറിൽ സംഭവിച്ച ഏറ്റവും വലിയ ഹിറ്റാണ് മാർക്കോ. എന്നാൽ ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി സിനിമയ്ക്ക് ഇല്ല. എ സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് ഇങ്ങനെയൊരു നടപടിയെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ കേരള റീജിയന്‍ മേധാവി പറഞ്ഞത്.
മാർച്ചിലാണ് മാർക്കോയ്ക്ക് ഇങ്ങനൊരു വിലക്ക് വരുന്നത്. മാർക്കോയ്ക്ക് എതിരെ സിനിമയുടെ റിലീസിനുശേഷം വലിയ രീതിയിൽ വിമർശനം ഉയരുന്നിരുന്നു. വയലൻസ് നിറഞ്ഞ രംഗങ്ങൾ ജനങ്ങളെ സ്വാധീനിക്കും എന്നത് തന്നെയായിരുന്നു കാരണം. എന്നാൽ മാർക്കോയ്ക്ക് എതിരെ മുറവിളി കൂട്ടിയവരാരും അടുത്തിടെ ഹിറ്റായ മോഹൻലാൽ സിനിമ തുടരും, ജോജു ജോർജ് സിനിമ പണി, കുഞ്ചാക്കോ ബോബൻ സിനിമ ഓഫീസർ ഓൺ ഡ്യൂട്ടി തുടങ്ങിയ സിനിമകളിലെ വയലൻസിനെ കുറിച്ച് ചർച്ച ചെയ്തതുമില്ല. വിവാദം സൃഷ്ടിച്ചതുമില്ല.
ഫാമിലിയുടെ മേമ്പൊടിയുള്ളതുകൊണ്ടാകും ഈ സിനിമകളിലെ വയലൻസ് നിറഞ്ഞതും എന്നേക്കും മനസിൽ ഹോണ്ട് ചെയ്ത് നിൽക്കാൻ സാധ്യതയുള്ളതുമായ സീനുകൾ ചർച്ചയാവാതെ പോയത്. ക്രൈം ത്രില്ലർ ജോണറിൽ ഉൾപ്പെടുത്താവുന്നവയാണ് തുടരും, പണി, ഓഫീസർ ഓൺ ഡ്യൂട്ടി തുടങ്ങിയ സിനിമകൾ. ഇവ മൂന്നിലും വില്ലന്മാർ കൃത്യം നടത്തുന്നതും പിന്നീട് നായകൻ പ്രതികാരം ചെയ്യുന്നതുമായ സീനുകളിൽ എല്ലാം വയലൻസ് നിറഞ്ഞ് നിൽക്കുന്നുണ്ട്.

പണി സിനിമയുടെ ക്ലൈമാക്സിൽ വില്ലന്മാരെ അതിക്രൂരമായ രീതിയിലാണ് നായകൻ ഇല്ലാതാക്കുന്നത്. തുടരും സിനിമയിലും ഇത്തരത്തിലുള്ള രംഗങ്ങളുണ്ട്. ഈ സിനിമകളുടെ ക്ലൈമാക്സ് സീനുകൾ കണ്ടിരിക്കാൻ മനോധൈര്യം ഉള്ളവർക്ക് മാത്രമെ കഴിയൂ.
മാർക്കോ നിരോധിക്കണമെന്ന് പ്രതിഷേധിച്ചവർ തുടരും, പണി തുടങ്ങിയ സിനിമകൾ സ്വീകരിച്ചതുപോലെ തന്നെ ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നും എത്തുന്ന വയലൻസ് സിനിമകളും മടിയില്ലാതെ കാണുന്നവരാണ്. സിനിമകളിലെ വയലൻസ് രംഗങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ സിനിമയെ സിനിമയായി കണ്ടാൽ മതിയെന്ന പ്രതികരണമാണ് ഒരു വിഭാഗം സിനിമാക്കാരിൽ നിന്നും വരുന്നത്.
എന്നാൽ മറ്റൊരു വിഭാഗം വയലൻസിന് നിയന്ത്രണം വെക്കണമെന്ന വാദത്തെ അനുകൂലിക്കുന്നവരുമാണ്. തരുൺ മൂർത്തിയാണ് തുടരും സംവിധാനം ചെയ്തത്. ജോജുവാണ് പണിയുടെ എഴുത്തും സംവിധാനവും നിർവഹിച്ചത്.


Click it and Unblock the Notifications











