'കഷ്‌ടപ്പെട്ട ജീവിതം, അവരുടെ വീട്ടിൽ പോയപ്പോൾ; ജഗതിയും മല്ലികയും അങ്ങനെ ജീവിക്കണ്ടവരല്ലായിരുന്നു'
ജഗതി ശ്രീകുമാർ-മല്ലിക വിവാഹ ബന്ധവും വേർപിരിയലും സിനിമാ ലോകത്ത് ഒരു കാലത്ത് വലിയ തോതിൽ ചർച്ചയായതാണ്. തനിക്ക് ജീവിതത്തിൽ പറ്റിയ അബദ്ധമായിരുന്നു ഈ വിവാഹമെന്ന് തനിക്ക് പറ്റിയ തെറ്റ് മനസിലാക്കി പുതിയൊരു ജീവിതം തന്നത് രണ്ടാമത് വിവാഹം ചെയ്ത നടൻ സുകുമാരനാണെന്ന് മല്ലിക സുകുമാരൻ ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്. വീട്ടുകാരെ എതിർത്ത് ജഗതിക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു മല്ലിക.
എന്നാൽ അധികകാലം ഈ ബന്ധം മുന്നോട്ട് പോയില്ല. ബന്ധം വേണ്ടെന്ന് വെച്ച് മല്ലിക വീട്ടിലേക്ക് തിരിച്ചെത്തി. പിന്നീടായിരുന്നു സുകുമാരനുമായി രണ്ടാം വിവാഹം. ജഗതി ശ്രീകുമാറിനെയും മല്ലികയെയും കുറിച്ച് സുഹൃത്തായിരുന്ന കെ ജയകുമാർ ഐഎഎസ് ഒരിക്കൽ സഫാരി ടിവിയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഞാൻ എംഎ പഠിക്കാൻ പോകുന്ന കാലത്ത് ജഗതി ശ്രീകുമാറിന്റെയും മല്ലികയുടെയും കല്യാണം കഴിഞ്ഞു. അവർ ചെന്നെെയിൽ ഒരുമിച്ച് ജീവിക്കുകയാണ്. രണ്ട് പേർക്കും കാര്യമായി സിനിമയൊന്നും ഇല്ല. കഷ്ടപ്പെട്ടിട്ടുള്ള ജീവിതമായിരുന്നു കുറച്ച് കാലം. നാഗ്പൂരിൽ പഠിക്കാൻ പോയി ഇടയ്ക്ക് വെക്കേഷന് വന്നപ്പോൾ ശ്രീകുമാറിനെ കാണണമെന്ന് അച്ഛനോട് ഞാൻ പറഞ്ഞു. ജഗതി എൻകെ ആചാരിയുടെ മകനാണ് ശ്രീകുമാർ. അദ്ദേഹവും അച്ഛനും സുഹൃത്തുക്കളാണ്.
കോടാമ്പാക്കത്ത് എവിടെയോ ആണ് താമസിക്കുന്നത്. എന്നെ ഒരാൾ കൊണ്ട് വിട്ടു. വൃത്തിയില്ലാത്ത പരിസരങ്ങളിലുള്ള വീട്. മല്ലികയും ശ്രീകുമാറും എന്നെ സ്വീകരിച്ചു. ചോറൊക്കെ ഉണ്ടാക്കി തന്നു. ഞാനവിടെ നിന്ന് കഴിച്ചിട്ടാണ് പോയത്. എനിക്ക് വിഷമം തോന്നി. ജഗതി ശ്രീകുമാറും മല്ലികയും ഇങ്ങനെയൊന്നും ജീവിക്കേണ്ടവർ അല്ലല്ലോ. എന്തുമാത്രം കഴിവുള്ളയാളാണ് ശ്രീകുമാർ. മല്ലികയെ അന്ന് പരിചയപ്പെടുകയാണ്. പക്ഷെ ഒറ്റ പരിചയം കൊണ്ട് മല്ലികയുമായി ഭയങ്കര സൗഹൃദത്തിൽ ആയിപ്പോകും. അങ്ങനെയാണ് മല്ലികയുടെ സ്വഭാവം.

ജഗതിയും മല്ലികയും കുറച്ച് കാലം അവിടെ ജീവിച്ചു. രണ്ട് പേർക്കും വേണ്ടത്ര അവസരങ്ങൾ കിട്ടിയില്ല. പിന്നീട് ആ വിവാഹം മാറി. മല്ലിക സുകുമാരനെ വിവാഹം ചെയ്തു. ജഗതി ശ്രീകുമാർ അത്ഭുത പ്രതിഭാസമായി മാറി. എന്റെ എല്ലാ കാര്യത്തിനും ജഗതി വരുമായിരുന്നു. കാണുമ്പോഴൊക്കെ ഞങ്ങൾ പഴയ കാര്യങ്ങൾ ഓർമിക്കും. ഞാൻ ഐഎഎസ് കിട്ടി മദ്രാസിൽ പോകുമ്പോൾ മിക്കവാറും ജഗതി ഫ്ലെെറ്റിലുണ്ടാവും.
ഞാൻ ഐഎഎസ് ആണെന്നത് ജഗതി ശ്രീകുമാറിന് വിഷയമല്ല. കാണുമ്പോൾ അളിയാ എന്നാണ് വിളിക്കുന്നത്. അത്രമാത്രം ഗാഡമായ സൗഹൃദം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ജഗതി ഇന്ന് വാഹനാപകടത്തിൽ പരിക്ക് പറ്റി കിടക്കുന്നത് തനിക്ക് ഹൃദയ ഭേദകമാണെന്നും കെ ജയകുമാർ അന്ന് പറഞ്ഞു. 2012 മാർച്ച് മാസത്തിലാണ് ജഗതി ശ്രീകുമാറിന്റെ കാർ അപകടത്തിൽ പെടുന്നത്. ഗുരുതരമായ പരിക്കേറ്റ നടനെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബന്ധുക്കളുടെ ശുശ്രൂഷയിലാണ് ജഗതി ശ്രീകുമാറിന്ന് കഴിയുന്നത്.


Click it and Unblock the Notifications