'സുഹൃത്തുക്കളോട് അന്ധമായ സ്നേഹമാണ് മോഹൻലാലിന്... അത് തന്നെയാണ് അയാളുടെ ദൗർബല്യവും'; ജഗതി ശ്രീകുമാർ!
മലയാള സിനിമയെ സ്നേഹിക്കുന്നവർ ഒന്നടങ്കം ആഗ്രഹിക്കുന്ന ഒന്നാണ് നടൻ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ്. 2012 മാര്‍ച്ചില്‍ സംഭവിച്ച വാഹനാപകടത്തിനുശേഷം സിനിമയില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്ന അദ്ദേഹം സിബിഐ 5 സിനിമയിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയെങ്കിലും മുഴുനീള വേഷമൊന്നും ചെയ്യാറായിട്ടില്ല.
1500 മുകളിൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ജഗതി ശ്രീകുമാർ. അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി കലാ ലോകത്തേക്ക് കടക്കുന്നത്. തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം.
മൂന്നാം വയസിൽ തന്നെ അച്ഛനും മകനും എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിരുന്നു. അച്ഛൻ ജഗതി എൻ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ കുറച്ചു കാലം മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നത്.

ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ പകരം വെയ്ക്കാനില്ലാത്ത താരമായി ഉയർന്നു. നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിനിടയില്‍ അദ്ദേഹം അവതരിപ്പിക്കാത്ത കഥാപാത്രങ്ങളില്ല.
മലയാള സിനിമയില്‍ ഹാസ്യ സാമ്രാട്ട് എന്ന പേര് നേടാന്‍ മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളുടെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നോളം അതുല്യ നടന്റെ ബിഗ് സ്ക്രീനിലേക്കുള്ള മടങ്ങിവരവിന് വേണ്ടിയുള്ള കാത്തിപ്പിലാണ് സിനിമാപ്രേമികള്‍.
ജഗതി ശ്രീകുമാറിനൊപ്പം ആരാധകർ എന്നും കാണാൻ ആഗ്രഹിച്ചിരുന്ന നടന്മാരിൽ ഒരാൾ മോഹൻലാലാണ്. ജോജിയേയും നിശ്ചലിനേയും കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി മലയാളിക്ക് പ്രിയമാണ്. അതുകൊണ്ട് തന്നെയാണ് മോഹൻലാൽ-ജഗതി കോമ്പോയ്ക്ക് ആരാധകർ കൂടുതൽ. കിലുക്കം മാത്രമല്ല തൂവാനതുമ്പികൾ, ബാബ കല്യാണി, കളിപ്പാട്ടം തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ഇരുവരും ഒരുമിച്ച് മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മോഹൻലാലിന്റെ ഏറ്റവും വലിയ ദൗർബല്യത്തെ കുറിച്ച് ജഗതി ശ്രീകുമാർ പറയുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സുഹൃത്തുക്കളാണ് മോഹൻലാലിന്റെ ഏറ്റവും വലിയ ദൗർബല്യമെന്നാണ് ജഗതി ശ്രീകുമാർ പറയുന്നത്.

'സുഹൃത്തുക്കളെ ഇത്രത്തോളം സ്നേഹിക്കുന്ന വ്യക്തി വേറെയില്ല. അന്ധമായ സ്നേഹമാണ്. അത് തന്നെയാണ് അങ്ങേരുടെ ദൗർബല്യവും. പണ്ട് ക്ലാസിൽ പഠിച്ച സുഹൃത്തുക്കളെന്നൊക്കെ പറഞ്ഞാൽ ജീവൻ കൊടുക്കാൻ വരെ ലാൽ തയ്യാറാണ്. എന്റെയൊക്കെ കളിക്കൂട്ടുകാരിൽ പലരേയും ഞാൻ വിസ്മരിച്ച് കഴിഞ്ഞു. പക്ഷെ ലാൽ അങ്ങനെയല്ല.'
'അദ്ദേഹത്തോടൊപ്പം അഞ്ചാം ക്ലാസിൽ പഠിച്ചവർ വരെ ഇന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്', എന്നാണ് മോഹൻലാലിനെ കുറിച്ച് സംസാരിച്ച് ജഗതി ശ്രീകുമാർ പറഞ്ഞത്. സുഹൃത്ത് കൂട്ടായ്മ ഉള്ളതിനാൽ ഒരു കാലത്ത് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞ നടനാണ് മോഹൻലാൽ.
എന്നാൽ ഇന്ന് സൗഹൃദങ്ങളുടെ പേരിൽ മറുത്ത് പറയാൻ കഴിയാത്തതുകൊണ്ട് മോശം സിനിമകൾക്ക് പോലും മോഹൻലാൽ ഓക്കെ പറയുന്നുെവന്ന് ആരാധകർ പരാതിപ്പെടാറുണ്ട്. സുഹൃത്തുക്കളുടെ വാക്കിന് വിലകൊടുക്കുന്നത് ചിലപ്പോഴൊക്കെ ലാലിന്റെ കരിയറിനെ സാരമായി ബാധിച്ചുവെന്നത് സിനിമയിലുള്ളവർ പോലും അംഗീകരിക്കുന്ന കാര്യമാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഹൻലാൽ ചെയ്ത സിനിമകളെല്ലാം പരാജയമായിരുന്നു. അടുത്തിടെ മോഹൻലാൽ ചെയ്തതിൽ ജയിലർ മാത്രമാണ് വിജയമായത്. രജിനികാന്ത് സിനിമയായ ജയിലറിൽ ഗസ്റ്റ് റോളിലാണ് മോഹൻലാൽ എത്തിയത്.


Click it and Unblock the Notifications