സുകുമാരൻ എനിക്ക് ചെയ്ത ഉപകാരം, പരസ്യമായി അപമാനിച്ച് ജഗതി; ജനം ഇളകി മറിഞ്ഞു; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്
നടൻ ജഗതിയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സിനിമാ ലോകത്ത് ഒരുകാലത്ത് വലിയ ചർച്ചയായതാണ്. നടി മല്ലികയെ പ്രണയിച്ച് വിവാഹം ചെയ്യുമ്പോൾ സിനിമാ ലോകത്ത് ജഗതി ഒന്നുമല്ല. അവസരങ്ങൾ തേടി നടക്കുന്ന കാലമാണ് അത് ജഗതിക്കും മല്ലികയ്ക്കും. കഷ്ടതകൾ നിറഞ്ഞതായിരുന്നു ഇവരുടെ വിവാഹ ജീവിതം. ഒരു ഘട്ടത്തിൽ മല്ലികയും ജഗതിയും പിരിഞ്ഞു. മല്ലിക നടൻ സുകുമാരനെ വിവാഹം ചെയ്ത് മല്ലിക സുകുമാരനായി മാറി. തകർന്ന് പോയെന്ന് കരുതിയ തന്റെ ജീവിതത്തിലേക്ക് വന്ന ഭാഗ്യമാണ് സുകുമാരനെന്ന് മല്ലിക സുകുമാരൻ മിക്ക അഭിമുഖങ്ങളിലും പറയാറുണ്ട്.
മല്ലികയുമായി പിരിയേണ്ടി വന്നതിന്റെ നിരാശ ഒന്നിലേറെ അഭിമുഖങ്ങളിൽ ജഗതി ശ്രീകുമാർ പങ്കുവെച്ചിട്ടുണ്ട്. ജഗതിയും സുകുമാരനും തമ്മിൽ അസ്വാരസ്യങ്ങളുമുണ്ടായിട്ടുണ്ട്. ജഗതിയും സുകുമാരനും തമ്മിലുണ്ടായ അകൽച്ചയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ്. സുകുമാരനെ ജഗതി പരസ്യമായി ഒരിക്കൽ അപമാനിച്ചിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

മലയാള സിനിമയിൽ ആദ്യമായി ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടാകുന്നത് നടൻ സുകുമാരനാണ്. ബാലചന്ദ്രമേനോന്റെ അണിയാത്ത വളകൾ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് വെച്ച് നടക്കുമ്പോഴായിരുന്നു ആ അസോസിയേഷന്റെ ഉദ്ഘാടനം. ആ ചിത്രത്തിൽ ഞാനും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഫാൻസ് അസോസിയേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച പ്രോഗ്രാമിനിടയിൽ മിമിക്രി അവതരിപ്പിക്കാൻ ഞാനും അവിടെ എത്തിയിരുന്നു. വേദിയിൽ സുകുമാരനെ കൂടാതെ ബാലചന്ദ്ര മേനോനും ജഗതിയും മറ്റ് വിശിഷ്ട അതിഥികളും ഉണ്ടായിരുന്നു. ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞ ജനസാഗരവും.
ആരുടെ പേരിലുള്ള ഫാൻസ് അസോസിയേഷൻ ആണെങ്കിലും നല്ല കാര്യം ചെയ്യുക എന്നുള്ളതാണ് പ്രധാനം. നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ഗുണകരമായ കാര്യം ചെയ്യണം എന്നൊക്കെ സുകുമാരൻ പ്രസംഗിച്ചു. അടുത്ത ഊഴം ജഗതി ശ്രീകുമാറിന്റേതായിരുന്നു. സുകുമാരൻ ഇവിടെ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. സുകുമാരൻ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന ആളാണ്. എന്റെ ജീവിതത്തിൽ അദ്ദേഹം വലിയൊരു ഉപകാരം എനിക്ക് ചെയ്ത് തന്നിട്ടുണ്ട് എന്ന് ജഗതി പറഞ്ഞു. അത് കേട്ട് ഓഡിറ്റോറിയത്തിൽ ഇരുന്നവർ ആകെ ഇളകി മറിഞ്ഞു. കൂക്കിവിളികളും കയ്യടികളും ഉയർന്നു.

സുകുമാരന്റെ മുഖം വിളറി വെളുത്തു. ഞങ്ങളൊക്കെ ആകെ വിഷമിച്ചു. ജഗതി യാതൊരു കൂസലും ഇല്ലാതെ പ്രസംഗം കഴിഞ്ഞ് വേദി വിട്ടിറങ്ങുകയും ചെയ്തു. സുകുമാരൻ അതേക്കുറിച്ച് പിറ്റേ ദിവസം എന്നോട് പറഞ്ഞത് എന്നെ മോശക്കാരനാക്കുന്നതിന് വേണ്ടി അയാളുടെ അസൂയയിൽ നിന്നും ഉടലെടുത്ത വാക്കുകളാണ് അതെന്നാണ്. എന്നാൽ പിന്നീടൊരിക്കൽ തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു വേദിയിൽ വെച്ച് ജഗതിക്ക് കയ്പ്പേറിയ അനുഭവം ഉണ്ടായിട്ടുണ്ട്.
ജഗതിയെ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്തൻ പൊന്നാട അണിയിക്കുന്ന സദസായിരുന്നു അത്. ജഗതി സ്ത്രീ പീഡനക്കേസിൽ പ്രതിയാണെന്ന് വിഎസിനോട് ആരോ പറഞ്ഞ് കൊടുത്തു. വിഎസ് ജഗതിയെ പൊന്നാട അണിയിക്കാൻ കൂട്ടാക്കിയില്ല. ഈ സംഭവം പത്രങ്ങളിലെല്ലാം വാർത്തയായി. പിറ്റേ ദിവസം എനിക്ക് വിഎസിന്റെ മകൻ അരുണിന്റെ ഫോൺ വന്നു. അച്ഛനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്, ജഗതി ശ്രീകുമാറിനോട് സംസാരിക്കണം എന്ന് പറഞ്ഞു. ജഗതിയുള്ള ലൊക്കേഷനിലെ പ്രൊഡക്ഷൻ മാനേജർ മുഖനേ ജഗതിയെക്കൊണ്ട് അരുണിനോട് സംസാരിപ്പിച്ചെന്നും ആലപ്പി അഷ്റഫ് ഓർത്തു. വാഹനാപകടത്തിൽ പരിക്ക് പറ്റിയ ശേഷം ഏറെക്കാലമായി അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയാണ് ജഗതി ശ്രീകുമാർ.


Click it and Unblock the Notifications